Skip to content

കാലം മൂകസാക്ഷി

അത്ഭുതമോർക്കിൽ ഒഴുക്കേറിടും കാലത്തിന്റെ

നിസ്തുലപ്രവാഹത്തിന്നായിയോ സ്ത്രീത്വത്തിന്റെ

ദു:ഖത്തെയളന്നിടാൻ, കുറയ്ക്കാൻ, പക, ബുദ്ധി-

ശക്തി,യാ സ്നേഹത്തിന്റെ മാറ്റുകൾ കണ്ടെത്തിടാൻ.

കണ്ടിടാം നമുക്കിന്നും കുന്തികൾ കേഴുന്നതും

മന്ഥര മന്ത്രിപ്പതും, ഗാന്ധാരീ വിലാപവും

ഊർമ്മിള നിശ്ശബ്ദമായ് വിരഹം സഹിപ്പതും

രാധ തൻ പ്രേമം, സീത തപ്തയായ് വാഴുന്നതും

തായയാം യശോദ തൻ വാത്സല്യഭാവങ്ങളും

പാഞ്ചാലീ ശപഥങ്ങൾ, അംബ തൻ പ്രതികാരം

ചോരതൻ കണക്കുകൾ സിരയിൽ പകരവേ

സ്ത്രീയെന്ന പ്രതിഭാസം മാറുകില്ലൊരു നാളും .

പാരതന്ത്ര്യത്തിൻ ശബ്ദമോതിടും പൊൻ ചങ്ങല

യാകവെ പൊട്ടിച്ചെറിഞ്ഞീടുവാൻ തുനിയവേ

ദേവി ദുർഗ്ഗ തൻ ഭാവമണിയാൻ ഇവൾക്കാകും

കാലമൊക്കെയും കണ്ട് മൂകസാക്ഷിയായ് മേവും.

കണ്ണീർത്തുള്ളി

Mind-Blowing Photos - : Skyകരയുകയായിരുന്നു ഞാൻ

അണകെട്ടി നിറുത്താനിനി വയ്യ!

ഇത്തിരി ഒഴുകിക്കോട്ടേയെന്നും വിചാരിച്ചു.

അതിൽനിന്നും അറിയാതൊരു തുള്ളിയാണ്

ചുവന്നൊരീ പൂവിന്റെ ദലത്തിൽ വീണത്  .

എന്തു ഭംഗി!

അതിൽ പ്രതിഫലിയ്ക്കത്തതൊന്നും

ഇല്ലെന്നു മനസ്സിലായി.

ആകാശവുംഭൂമിയും

ഞാനും നീയുമൊക്കെ

അതിലുൾക്കൊണ്ടല്ലോ?

എനിയ്ക്കിപ്പോൾ ചിരിയ്ക്കാനാണ് തോന്നുന്നത്..

നവവത്സരത്തിൽ മുംബൈ ഉത്സാഹത്തിമിർപ്പിൽ (മുംബൈ പൾസ്-36)

2012ന് സുസ്വാഗതം! എല്ലാവർക്കും നവവത്സരാശംസകൾ!  നഗരിയിൽ ഈ വർഷം സമാധാനവും സന്തോഷവും കൊണ്ടു വരട്ടെ! ഉത്സാഹത്തിമിർപ്പിലെ മുംബെയുടെ മുഖച്ചായ മനസ്സിൽ ഒട്ടേറെ പ്രതീക്ഷകളാണുയർത്തുന്നത്. വൈവിധ്യമാർന്നവിധത്തിലാണ് മുംബൈ നിവാസികൾ പുതിയ വർഷത്തിനെ എതിരേറ്റത്. അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും പരിചയക്കാരുമെല്ലാം ഏതെല്ലാം വിധത്തിൽ പുതുവർഷരപ്പുലരിയെ എതിരേറ്റെന്നതെന്നു നോക്കുമ്പോളതു മനസ്സിലാക്കാനാകുന്നു. ഒന്നു മനസ്സിലാക്കാനായി, പലരും മറ്റെല്ലാം മറന്ന് പുതിയ വർഷത്തിന് ഹൃദ്യമായ വരവേകി.

എങ്ങിനെയുണ്ടായിരുന്നു പുതുവത്സരപ്പിറവി ആഘോഷിയ്ക്കൽ എന്ന് പലരോടായി ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേൾക്കാം. “ഞങ്ങൾ വളരെ അടുത്ത ചില കൂട്ടുകാരൊത്ത് ലോണവാലയിലായിരുന്നു. നല്ല രസമായിരുന്നു.” ‘ഗോവയിലായിരുന്നു, സുഹൃത്തുക്കൾക്കൊത്ത്..” “ ഫാമിലിയുമൊത്ത് ഹിമാചലിൽ…” “വീട്ടിൽത്തന്നെ, കുടുംബമൊത്ത് ആഘോഷിച്ചു” “ ഓഫീസ് പാർട്ടിയുണ്ടായിരുന്നു, വിത് ഫാമിലി.” “ബീച്ചിൽ, കൂട്ടുക്ലാരൊത്ത്..” “രാവിലെ സിദ്ധിവിനായക് അമ്പലത്തിൽ‌പ്പോയി പ്രാർത്ഥിച്ചു…” “പതിവുള്ള ടിട് വാല ദർശനം മുടക്കിയില്ല, സന്തോഷം തോന്നി.”“ പാർട്ടിയും ഡാൻസും….ശരിയ്ക്കും എൻ ജോയ് ചെയ്തു..” നഗരത്തിലെ തിരക്കിൽ നിന്നും ഓഫീസ് ജോലിയുടെ മടുപ്പിൽ നിന്നും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും താൽക്കാലികമായൊരു  മോചനം- അതാണു നഗരവാസികളെസ്സംബന്ധിച്ചിടത്തോളം  നവവത്സരത്തിന്റെ ആഗമനം നൽകുന്നത്. അറിയാതെയെങ്കിലും ചുണ്ടിലൊരു പ്രാർത്ഥനയും കാണും, “ഈശ്വരാ…പുതിയ വർഷം സാമ്പത്തികമായും വ്യക്തിപരമായും നല്ലതാവണേ…”

പലരും അടുപ്പിച്ചു കിട്ടുന്ന അവധി ദിവസങ്ങളെ ഉപയോഗപ്പെടുത്തി നാട്ടിലേയ്ക്കുള്ള ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാകാം. കൃസ്തുമസ്- ന്യൂ ഇയർ സമയം വിദേശ യാത്രകൾക്കായി ഉപയോഗപ്പെടുത്തുന്നവരും നഗരത്തിലെ സമ്പന്നർക്കിടയിൽ ധാരാളം. ചെറിയ ഗ്രൂപ്പുകളായി പിക്നിക് സ്പോട്ടുകളിൽ ഒത്തു ചേരുന്നവരാണ് കൂടുതലായിക്കാണുന്നത്. ഇവയിൽ ഓഫീസ് ഗ്രൂപ്പുകളും സുഹൃത് സംഘങ്ങളും ബന്ധുക്കളും എല്ലാം ഉൾപ്പെടുന്നു. ജൂഹുവിലെ കടൽത്തീർത്തുള്ള ഒരു ഹോട്ടലിന്റെ മട്ടുപ്പാവിലെ ഞങ്ങളുടെ ന്യൂ ഇയർ പാർട്ടി ഏറെ രസകരമായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും ഒട്ടനവധി ഗെയിംസും പാട്ടും നൃത്തവുമെല്ലാം ചേർന്ന് സമയം കടന്നു പോയതറിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ന്യൂ ഇയർ ഈവ് തണുപ്പു കുറഞ്ഞതായിരുന്നുവെങ്കിലും കടലിന്നുള്ളിൽ നിന്നും അറിച്ചെത്തിയ കാറ്റ് ചെവിയിൽ കിന്നാരം പറഞ്ഞപ്പോൾ ഒരൽ‌പ്പം തണുപ്പ് തോന്നാതിരുന്നില്ല. വൈവിദ്ധ്യമേറിയ  സ്നാക്സും ഭക്ഷണവുമെല്ലാം തണുപ്പിനെയകറ്റാൻ സഹായിച്ചു. താഴെ ജുഹു കടൽ‌പ്പുറം കാണാനാകാത്തവിധം ജനബാഹുല്യം നിറഞ്ഞതായിക്കണ്ടു. അവരിൽ എല്ലാത്തരക്കാരേയും കാണാനായി, പ്രായം ചെന്നവരും, മദ്ധ്യവയസ്ക്കരും, ചെറുപ്പക്കാരും , കുട്ടികളും, ശിശുക്കളുമെല്ലാം. പണക്കാരും  ഇടത്തരക്കാരും പാവങ്ങളും എല്ലാം കൂട്ടത്തിൽക്കാണുമെന്നു തോന്നി.അധികം പേരും സ്വറ്റർ, ഷാൾ എന്നിവയാൽ തണുപ്പിനെയകറ്റാൻ നോക്കുന്നുണ്ട്.ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ ആകാശത്തിൽ വർണ്ണ രാജികൾ വിതറിയ അമിട്ടുകളുടെ ഭംഗി നോക്കി നിൽക്കുമ്പോൾ മനസ്സു കൊണ്ടു ഒരു കുട്ടിയായി മാറുന്നപോലെ തോന്നി. തുറന്ന നീലാകാശവും ഇടയ്ക്കിടേ മിന്നിമിന്നിക്കടന്നുപോകുന്ന വിമാനങ്ങളും  ആരെല്ലാമോ പറത്തിവിടുന്ന ബലൂണുകളും പൊട്ടിവിരിയുന്ന അമിട്ടുകളും തന്ന കാഴ്ച്ച  ഏറെ നയന മനോഹരം തന്നെയായിരുന്നുവെന്നു പറയാതെ വയ്യ.

തിരക്കു എന്നെ വല്ലാതെ ഭയപ്പെടുത്തുന്നതായി തോന്നി.പക്ഷേ കനത്ത പോലീസ് സന്നാഹം എവിടെയും കാണാനായി. ജുഹുവിലും പരിസരത്തും മാത്രമല്ല,വരുമ്പോഴും പോകുമ്പോഴും വഴിയിലുടനീളം നിരനിരയായിക്കണ്ട പോലീസ്,ട്രാഫ്ഫിക്കിനെ നിയന്ത്രിയ്ക്കുന്നതിലും അപകടങ്ങൾ ഒഴിവാക്കാനും ഇത്തവണ കൂടുതൽ ശ്രദ്ധിയ്ക്കുന്നുണ്ടെന്നു തോന്നി.ഇന്നലത്തെ പത്രത്തിൽ കൂടി ഒരു ആക്സിഡന്റിനെപ്പറ്റി കണ്ടിരുന്നുവല്ലോ? ഓരോ വർഷവും പുതുവത്സരാഘോഷത്തിന്നിടയിൽ ധാരാളം ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.വഴിയരികുകളിൽ ഹൈഡ്രജൻ ബലൂൺ വീർപ്പിച്ച് വിൽക്കുന്നവരുടെ തിരക്ക്. വഴിവക്കിലെ കടകളെല്ലാം   തന്നെ വർണ്ണദീപങ്ങളാൽ അലങ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഹോട്ടലുകളെല്ലാം തന്നെ പ്രകാശത്തിൽക്കുളിച്ചും തിരക്കാർന്നതുമായി കാണപ്പെട്ടു. പല നക്ഷത്ര ഹോട്ടലുകളിലും സിനിമാതാരങ്ങളെ നൃത്തത്തിന്നായി കൊണ്ടു വരുന്നു. തൊട്ടടുത്ത മറ്റൊരു ഹോട്ടലിൽ മല്ലികാ ഷെരാവത് നൃത്തം ചെയ്യുമെന്ന പരസ്യം കണ്ടിരുന്നു. ഇതുപോലെ തന്നെ പേരു കേട്ട പല പാട്ടൂകാരും ഈയവസരത്തിൽ ബുക്ക് ചെയ്യപ്പെടുന്നു. അമിതമായ തുക കൊടുത്ത് ഇവരെയെല്ലാം കൊണ്ടു വരുന്നതിനു പുറകിൽ കൂടുതൽ ആൾക്കാരെ ഈ സമയത്ത് അങ്ങോട്ടാകർഷിയ്ക്കുകയെന്ന ഉദ്ദേശം തന്നെയാണ് ഉള്ളത്.

കനത്ത പോലീസ് സുരക്ഷാ സന്നാഹം കൊണ്ടു തന്നെയായിരിയ്ക്കാം, ഇത്തവണ പലപ്പോഴും മുൻപുണ്ടായിട്ടുള്ളതുപോലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, പൂവാലശല്യം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതായിക്കണ്ടില്ല. ആക്സിഡന്റ് ഉണ്ടാകാതിരിയ്ക്കാൻ പാർട്ടിയ്ക്ക് പോകുന്നവർ പ്രത്യേകം ഡ്രൈവർമാരെ കൊണ്ടു വരുന്നതിനായി പോലീസ് പ്രത്യേകം ആഹ്വാനം ചെയ്തത് പലരും കണക്കിലെടുത്തിട്ടുണ്ടെന്നു തോന്നി. പ്രൈവറ്റ് കാറുകൾക്കൊപ്പം ധാരാളം വാടകവാഹനങ്ങളും കാണപ്പെടാൻ ഇതു തന്നെയാകാം കാരണം.. സാധാരണക്കാരുടെ വാഹനമാ‍യ ഓട്ടോ റിക്ഷകൾ നിരത്തിലൂടെ ഇടതടവില്ലതെ നിറഞ്ഞൊഴുകിയിരുന്നു. സാധാരണക്കാരും ഈയവസരം വേണ്ടവിധം ആഘോഷിയ്ക്കാൻ താൽ‌പ്പര്യം കാണിയ്ക്കുന്നുവെന്നാണല്ലോ ഇതു കാണിയ്ക്കുന്നത്. നഗരി മൊത്തത്തിൽ ഇളകി മറിയുന്നു, പുതുവത്സരപ്പിറവി കൊണ്ടുവരുന്ന നല്ല നാളുകൾക്കായുള്ള മോഹവും മനസ്സിലേറ്റി.

ഇന്നു ഹോട്ടലുകൾ രാവിലെ 5 മണിവരെ തുറന്നിരിയ്ക്കും. പാർട്ടി കഴിഞ്ഞു തിരികെ വീട്ടിലെത്തുമ്പോൾ രാത്രി രണ്ടര. മുന്നിലെ റോഡിൽ പാൽ വണ്ടി എത്തിക്കഴിഞ്ഞിരുന്നു. ഇന്നു നഗരിയ്ക്ക് ഒട്ടും ഉറക്കമില്ലാത്ത രാത്രി തന്നെ. രാവിലെ മുതൽ ഫോൺ വിളികളും സന്ദേശങ്ങളും അലസമായ ഞായറാഴ്ച്ച ദിവസത്തിന് ഹൃദ്യത കൂട്ടി.വൈകീട്ട് സാഹിത്യവേദിയിൽ രാജേന്ദ്രൻ കുറ്റൂരിന്റെ കവിത അവതരണത്തിന് പോയത് നല്ലൊരനുഭവമായി. പുതുവർഷത്തിൽ പല സാഹിത്യപ്രേമികളെ കാണാനും കവിതകളാസ്വദിയ്ക്കാനും കഴിഞ്ഞതും എല്ലാവരേയും നേരിൽ ആശംസിയ്ക്കാൻ കഴിഞ്ഞതും  നല്ല കാര്യമായിത്തോന്നി.പല സുഹൃത് സന്ദർശനങ്ങളാലും ദിവസങ്ങൾ ധന്യമായപ്പോൾ നഗരജീവിതത്തിന്റെ മടുപ്പ് അൽപ്പനേരത്തേയ്ക്കെങ്കിലും വിട്ടൊഴിഞ്ഞെന്ന ആശ്വാസം മനസ്സിനു കുളുർമ്മയേറ്റി.

മുംബൈ മുൻസിപ്പാലിറ്റി കൂടുതൽ ക്രൂരതകാണിയ്ക്കുകയാണോ അതോ കൂടുതൽ കർത്തവ്യനിരതരാകുകയാണോ എന്നു സംശയം തോന്നുന്നുവല്ലോ? ബിൽഡിംഗ് ഗേറ്റിനു പുറത്തായി ഫ്രൂട്ട്സ് വിൽക്കുന്ന വയസ്സനിതാ പഴക്കുട്ടകൾ എല്ലാമെടുത്ത് ബിൽഡിംഗിനുള്ളിലേയ്ക്ക് വരുന്നു. പുറത്ത്  കടന്നപ്പോഴാണ് മനസ്സിലായത്, വടാപാവ് വിൽക്കുന്ന സ്റ്റാൾ മുഴുവനും തകർക്കപ്പെട്ടിരിയ്ക്കുന്നു. റോഡിനിരുവശവുമുള്ള എല്ലാ താൽക്കാലിക കച്ചവടക്കാരുടേയും സാധനസാമഗ്രികളെല്ലാം നിരനിരയായി നിർത്തിയിട്ടിട്ടുള്ള  മുൻസിപ്പൽ ട്രക്കുകളിലേയ്ക്കു  വലിച്ചെറിയപ്പെടുന്നുണ്ട്.എല്ലാ സാധനങ്ങളും നഷ്ടപ്പെട്ട പാവം കച്ചവടക്കാരെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം തോന്നി. പുതുവത്സരത്തിന്റെ തുടക്കം തന്നെ  ഇവർക്കിത്രമാത്രം സങ്കടകരമാകേണ്ടിയിരുന്നില്ല. സ്വന്തം പ്രതിബിംബം നന്നാക്കാനുള്ള ബൃഹദ്  മുംബേ മുനിസിപൽ കോർപ്പറേഷന്റെ   വർഷാരംഭത്തിൽ തന്നെയുള്ള ശ്രമം ശ്ലാഘനീയം തന്നെയെങ്കിലും അന്നന്നത്തെ അപ്പത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവരുടെ കഷ്ടപ്പാടുകൾ കൂടി അവർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ആശംസിയ്ക്കാം, നഗരിയിലെ അദ്ധ്വാനിയ്ക്കുന്ന സാധാരണക്കാരനും ഈ വർഷം കഷ്ടപ്പാടുകൾ കുറഞ്ഞതായി മാറട്ടേയെന്ന്…..

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

ബോളീവൂഡ് 2011 – നേട്ടങ്ങളും നഷ്ടങ്ങളും

“കാത്തിരിയ്ക്കലിന്റെ മധുരവും വിട പറയലിന്റെ വിതുമ്പലും…, സുഖം തന്നെയാണ്, അല്ലേ?”

“അതൊക്കെ കവി ഹൃദയത്തിന്റെ ജൽ‌പ്പനങ്ങൾ മാത്രം എന്നേ എനിയ്ക്ക് തോന്നാറുള്ളൂ. ഞാൻ കവിയല്ലാത്തതിനാലാകാം അങ്ങനെ തോന്നുന്നത്”

‘അല്ല, ഞാൻ വെറുതെ പറഞ്ഞതല്ല. നമുക്കു ചുറ്റുമൊന്നു നോക്കിയാലറിയാം. മുംബെയിലെ ജീവിതം തന്നെയൊന്നു നോക്കൂ..ഈ പ്രതീക്ഷകൾ ഇല്ലായിരുന്നുവെങ്കിൽ നഗരജീവിതം എത്ര ദു:സ്സഹമായേനേയെന്ന് തോന്നാറുണ്ട്. “

“അതു ശരി തന്നെ, ഇവിടെ എത്തുന്നവരും എത്തിയവരും എത്താൻ മോഹിയ്ക്കുന്നവരും മനസ്സിൽ സൂക്ഷിയ്ക്കുന്ന സ്വപ്നങ്ങൾ തന്നെയല്ലേ ഈ നഗരത്തെ ഇത്രമാത്രം ആകർഷകമാക്കിയതെന്ന് ഞാനും വിചാരിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ബോളിവൂഡ് സ്വപ്നവുമായെത്തുന്നവർ….”

ഞാനും എന്റെ സുഹൃത്തും പലതു പറഞ്ഞിരിയ്ക്കുന്നതിന്നിടയിൽ  അവസാനിയ്ക്കാറായ 2011 നെക്കുറിച്ചും വന്നെത്തുന്ന പുതു വത്സരത്തെക്കുറിച്ചുമെല്ലാം സംസാരിയ്ക്കുകയായിരുന്നു. അതിന്നിടയിൽ അറിയാതെ സംഭാഷനം ബോളിവൂഡിലേക്കും എത്തി ച്ചേർന്നു. അരിച്ചെത്തുന്ന വൈകുന്നേരത്തെ ഹൃദ്യമായ തണുപ്പിനെയകറ്റാൻ ചൂടുള്ള ഫിൽട്ടർ കോഫി മൊത്തിക്കുടിയ്ക്കുന്നതിന്നിടയിൽ സുഹൃത്തു പറഞ്ഞു:

”ബോളിവൂഡിൽ ഈ വർഷം സംഭവബഹുലം തന്നെയെന്നു പറയാം..എത്ര പുതിയതും വ്യത്യസ്തവുമായ പടങ്ങളാണ് ഇക്കുറി ഇറങ്ങിയത്? സൽമാൻ ഖാന്റെ ബോഡീഗാർഡും,ഷാരൂഖിന്റെ റാ-വണും,വിദ്യാ ബാലന്റെ ഡർട്ടി-പിക്ച്ചറും,മീഡിയയിൽ  ഒച്ചപ്പാടുകളുണ്ടാക്കിയ ഒട്ടനവധി സംഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ  കഥാ തന്തുക്കളെ കേന്ദ്രമാക്കി ബോക്സ് ഓഫീസിൽ നോട്ടമിട്ടു നിർമ്മിച്ച കുറെയേറെ കമ്മേർസിയൽ ചിത്രങ്ങളും ഇക്കുറി ബോളീവൂഡ് നമുക്കു സമ്മാനിച്ചില്ലേ?”

“സംഭവബഹുലം എന്നു പറഞ്ഞത് സത്യം തന്നെ നേട്ടങ്ങൾ മാത്രമല്ല, ഒട്ടേറെ നഷ്ടങ്ങളുടെയും വർഷമായിരുന്നു ബോളിവുഡ്ഡിന് 2011 , എന്നു മറക്കല്ലേ? എത്ര പ്രതിഭാധനന്മാരായ കലാകാരന്മാരെയാണു ഈ വർഷത്തിൽ നമുക്ക്  നഷ്ടമായത്?“ ഞാൻ പറഞ്ഞു. “ഷമ്മി കപൂർ,ഭുപെൻ ഹസാരിക,ജഗജിത് സിങ്, ഭിംസെൻ ജോഷി,നവിൻ നിശ്ചൽ, ദേവ് ആനന്ദ്, ജഗൻ മോഹൻ മുന്ധ്ര, ഗോഗ കപൂർ, സുരീന്ദർ കപൂർ, മണി കൌൾ , ഷമീൻ ദേശായ്,സുചിത്ര മിത്ര….“

“എം.എഫ്. ഹുസൈനെ മറന്നുവോ?”

“കാൻ വാസ്സിൽ സിനിമകൾ കാണിച്ചു തന്ന ആ അപൂർവ്വ പ്രതിഭാശാലിയെ ആരു മറക്കാൻ? ‘ഇന്ത്യയുടെ പിക്കാസ്സോ’ എന്നു ലോകം വിധിയെഴുതിയ ഈ വഴക്കാളിയെ കഴിഞ്ഞ ജൂണിലാണല്ലോ നമുക്ക് എന്നേയ്ക്കുമായി നഷ്ടമായത്. നാം അതിനു മുന്നെത്തന്നെ അദ്ദേഹത്തെ കയ്യൊഴിഞ്ഞിരുന്നുവെങ്കിലും..”

“അതു പിന്നെ ഹിന്ദു ദൈവങ്ങളെ നഗ്നരാക്കി വരച്ചു വച്ചാൽ ആർക്കും ദേഷ്യം വരില്ലെ? അവഹേളനയല്ലേ? ദൈവത്തെ തൊട്ടു കളിയ്ക്കുന്നത് എത്ര വലിയവ നായാലും നല്ലതല്ല.അദ്ദേഹം നിർമ്മിച്ച  “മീനാക്ഷി: എ ടേൽ ഓഫ് ത്രീ സിറ്റീസ്”  റിലീസ് ആയി ഒരാഴ്ച്ചയ്ക്കകം തന്നെ തിയേറ്ററുകളിൽ നിന്നും പിൻ വലിച്ചില്ലേ?അതിലെ ഏതോ  ഒരു പാട്ട് ആണ് പ്രശ്നമുണ്ടാക്കിയതെന്നു തോന്നുന്നു..”

“പക്ഷേ അദ്ദേഹത്തിന്റെ മാധുരി ദീക്ഷിത്  കമ്പം “ഗജഗമിനി”യിലെത്തിയതുപോലെ “ബന്ദ് ബജാ ബാരാത്ത്” ലെ നായികയായ അനുഷ്ക്കാ ശർമ്മാ കമ്പം നമുക്ക് മറ്റൊരു ഹുസൈൻ സിനിമാ കൂടി നൽകാനിരിയ്ക്കയായിരുന്നു. അപ്പോഴാണ് വർണ്ണങ്ങളുടെയും കോണ്ട്രവേർസികളുടെയും മുടിചൂടാമന്നനായ ഇദ്ദേഹത്തിന് വിട പറയാൻ സമയമായത്. എന്തായാലും സ്വന്തമായൊരു വ്യക്തിത്വത്തിന്റെ ഉടമയായ ഇദ്ദേഹം കാലത്തിന്റെ ക്യാൻ വാസിൽ എന്തൊക്കെയോ വർണ്ണശബളമായ വരകൾ വരച്ചു തന്നെയാണല്ലോ കടന്നു പോയത്…”

“അങ്ങനെ നോക്കുമ്പോൽ ബോളിവൂഡിനു നഷ്ട്മായ ഈ പ്രതിഒഭാശാലികളെല്ലാം തന്നെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ തങ്ങളുടെ സാന്നിദ്ധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടില്ലേ?”

“തീർച്ചയായും..ഇവരിലോരോരോരുത്തരും തന്നെ തങ്ങളുടെതായ രീതിയിൽ സ്വസാന്നിദ്ധ്യം മറക്കാനാകാത്തവിധം നമ്മളിൽ രേഖപ്പെറ്റുത്തിയിരിയ്ക്കുന്നു. ഷമ്മി കപൂറിനേയോ  ദേവ് ആനന്ദിനേയോ ഓർക്കുമ്പോൾ തന്നെ അവരുടെ പലവിധ ഭാവഹാവാദികൾ നമ്മുടെ മനക്കണ്ണിലേയ്ക്കോടിയെത്തുന്നത് അതിന്റെ തെളിവു തന്നെയല്ലോ? ഭൂപെൻ ഹസാരികയുടെ കവിതയും സംഗീതവും നാദവും ഒരുപോലെ കാലാകാലത്തോളം നമ്മെ കോരിത്തരിപ്പിയ്ക്കുകയില്ലേ? ജഗത് ജിത് സിംഗിന്റെ ഗസലുകൾ ഉറക്കത്തിലും നമ്മെ വന്ന് തഴുകുകയില്ലേ?”

“എന്നാലും ഇവരൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെന്ന സത്യം അലപ്പം വേദനിപ്പിയ്ക്കുന്ന ഒന്നു തന്നെ.

“ബോളിവൂഡിൽ  ബോഡിഗാർഡിനും റ-വണ്ണിനും ഡെർട്ടി പിക്ച്ചറിനുമൊപ്പം തന്നെ  കോളിളക്കമുണ്ടാക്കിയ വാർത്തകൾ ഈ വർഷം ഏറെയാണല്ലോ? ബച്ചൻ കുടുംബത്തിലെ ബേട്ടി-ബി യ്ക്കു ഇനിയും നാമകരണമായില്ലെന്നറിയുന്നു. പെർഫെക്റ്റ് ആയ പേർ ഇനിയും കിട്ടിയില്ലെന്നോപ്പ്? നമുക്കൊന്നു സജ്ജസ്റ്റ് ചെയ്താലോ?”

“അതൊക്കെ എന്നേ തീരുമാനിച്ചു കാണും. ഇതൊക്കെ സസ്പ്പെൻസ് നിലനിർത്താനുള്ള ഒരു സൂത്രം മാത്രം. ആമീർഖാൻ-കിരൺ ദമ്പതികൾ കുട്ടിയുണ്ടാകാൻ സറോഗേറ്റ് രീതി ഉപയോഗിച്ചതിലെ തെറ്റു ശരികൾ നമുക്ക് വിവക്ഷിയ്ക്കാനാകുന്നില്ലല്ലോ.എന്തു തോന്നുന്നു?”

“ പത്തു മാസം ചുമന്നവൾ, പെറ്റ അമ്മ എന്നീ വാക്കുകൾ അമ്മയുടെ നിർവചനങ്ങളിൽ നിന്നും അപ്രത്യക്ഷമാകുമെന്ന ഒരു കാലം വരുകയാണോ?”

” ബോളിവൂഡ് രീതികൾ വിചിത്രമായിത്തോന്നുന്നു.10 വർഷം ഒന്നിച്ചു ജീവിച്ച ജോൺ അബ്രഹാം-ബിപാഷ  വേർപിരിയൽ എനിയ്ക്കൊട്ടും വിശ്വസിയ്ക്കാനായില്ല. തീരെ ചുഴികൾ കുറഞ്ഞ ഒരു ഒഴുക്കായിരുന്നല്ലോ ഇവരുടെ പ്രണയത്തിന്റേത്?”

“ ദൃഢമായ ബന്ധങ്ങൾ വേർപെടുന്നതും ഏറെ തകർന്നു കൊണ്ടിരിയ്ക്കുന്നവ  പെട്ടെന്ന് ദാർഢ്യമേറിയതാകുന്നതും ബോളിവൂഡിന്റെ മാത്രം പ്രത്യേകതയൊന്നുമല്ല. മനുഷ്യരുടെ സാഹചര്യങ്ങളും ചുറ്റുമുള്ളവരുടെ സ്വാധീനവും അതിനു വഴിവച്ചെന്നു വരാം. കണ്ടില്ലേ, അമ്മയുടെ ആഗ്രഹപ്രകാരം പരസ്പ്പരം കടികൂടിയിരുന്ന അംബാനി സഹോദരന്മാർ ഒരുമിയ്ക്കാൻ തയ്യാറാകുന്നത്?”

“ താരങ്ങൾ തമ്മിലുള്ള സൌന്ദര്യപ്പിണക്കങ്ങൾ പലപ്പോഴും സീരിയസ് ആയി മാറുന്നതാണ് കഷ്ടം. ഒന്നാം സ്ഥാനത്തിനായി നടികളും നടന്മാരും മത്സരിയ്ക്കുന്നത് അവരുടെ പ്രൊഫഷണൽ ഫീൽഡിൽ നിന്നും വ്യക്തിഗത മത്സരത്തിലേയ്ക്കെത്തുന്നത്  പലപ്പോഴും ദൌർഭാഗ്യകരമായ സംഭവ വികാസങ്ങളിലേയ്ക്കെത്തിച്ചേരാനിടയാകുന്നു. അതും നോക്കിയിരിയ്ക്കുന്ന വാർത്താമാദ്ധ്യമങ്ങൾക്കവയാണല്ലോ ആവശ്യവും..”

” അതെയതെ..താരങ്ങൾ തമ്മിലുള്ള പരസ്പരം ചെളി വാരിയെറിയൽ,നിഷേധങ്ങൾ, വാക്കേറ്റം, കയ്യേറ്റം, പിന്നെയൊരൊത്തു തീർപ്പ, സിനിമ- ക്രിക്കറ്റ് ഗ്ലാമർ പ്രേമങ്ങൾ, അവയുടെ തകർച്ചകൾ, സിനിമാ ഫീൽഡിലെ നവാഗതർ, വിജയകഥകൾ, രംഗമൊഴിയലുകൾ…ഇതൊക്കെയില്ലെങ്കിൽ പേജ് 3 എങ്ങനെ രസകരമാവും…അൽ‌പ്പം മസാലയില്ലെങ്കി്ല് എൺഗിനെ രുചികരമാകാൻ..?..”

സംസാരം നീണ്ടു പോയതറിഞ്ഞില്ല. ഇറങ്ങുമ്പോൾ സുഹൃത്തു ചോദിച്ചു:

“എന്താ തന്റെ ന്യൂ ഇയർ പ്ലാൻ?

“അടിച്ചു പൊളിയ്ക്കാതിരിയ്ക്കുന്നതെന്തിനാ ,രംഗമൊഴിയുന്നതു വരെ…. ഹാപ്പി ന്യൂ ഇയർ…….സുഹൃത്തേ…..”

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

ഒരു മുംബൈ കൃസ്തുമസ് പകൽ പറഞ്ഞ കഥ (മുംബൈ പൾസ്-35)

വിശ്വാസികളിൽ അനുഭൂതിയുമുണർത്തി ദൈവപുത്രൻ ആഗതനായിരിയ്ക്കുന്നു.  നഗരമെമ്പാടുമുള്ള ക്രൈസ്തവദേവാലയങ്ങളിലെ മണികൾ ഉരുവിടുന്നു …വിശ്വാസികളെ..ഉണരുവിൻ!“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.”

നവവത്സരം ആഘോഷിയ്ക്കാൻ ഒരുങ്ങുന്ന നഗരം കൃസ്തുമസ് പുലരിയിൽ എങ്ങനെയിരിയ്ക്കുമെന്നറിയാനൊരു മോഹം. അന്ധേരിയിൽ നിന്നും രാവിലെ പുറപ്പെട്ട് ജുഹു -ലിങ്ക് റോഡ് വഴി ബാന്ദ്രയിലെത്തി. വഴിയരികുകളിൽ പലയിടത്തും കാണുന്ന  അലങ്കാരങ്ങളും വർണ്ണദീപങ്ങളും കൃസ്തുമസ്സിന്റെ ഓർമ്മയുണർത്തി .പൊതുവേ റോഡുകളിൽ തിരക്കു കുറവ്. എല്ലാവരും കൃസ്തുമസ്  വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിയ്ക്കാം. മൌണ്ട് മേരി ചർച്ചിനു മുൻപിലെ കടകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന വിവിധ വർണ്ണങ്ങളിലെ മടക്കി വച്ച കുടകൾ പോലുള്ള  മെഴുകുതിരികൾ ഭംഗിയാർന്നവയായിത്തോന്നി. ഇന്നലെ രാത്രിയിൽ ഇവിടെ  വരാഞ്ഞതു തെറ്റായി, വന്നിരുന്നെങ്കിൽ ക്രിസ്തുമസ്സിന്റെ മുഴുവൻ ഉണർവും കാണാനായേനെ. ഡിസംബർ 24 നും 31നും നഗരത്തിലെ ഹോട്ടലുകളെല്ലാം രാവിലെ 5 മണി വരെയും തുറന്നിരിയ്ക്കുന്നതിനാൽ എവിടെയും പ്രകാശവും ജനങ്ങളുംനിറഞ്ഞിരുന്നിയ്ക്കും. മുംബൈ നിവാസികൾക്ക്  കൃസ്തുമസ് ഈവിലെ  മുംബെയുടെ ഈ മുഖം ഏറെ സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നു തന്നെ. കഴിഞ്ഞ വർഷം ഇതു കാണാനിടയായതുമാണ്.

ബാന്ദ്രയിലെ കടൽ ത്തീരത്തായി സ്ഥിതി ചെയ്യുന്ന ബോളിവുഡ്  താരം ഷാഹ് രുഖ ഖാന്റെ ‘മന്നത്ത്” ബംഗ്ലാവിനു മുന്നിൽ പതിവുപോലെ ആരാധകവൃന്ദം. ഇന്നലെ രാത്രി മാനത്തുയർന്ന താരകം വഴി കാട്ടിയപ്പോൾ പുൽക്കൂട്ടിൽ ജനിച്ച   ഉണ്ണിയേശുവിനെ  ദർശിയ്ക്കാൻ പൊന്നും മീറയും  കുന്തിരിക്കവുമായെത്തിയവരെ ഓർമ്മ വന്നു.  കടൽ കാണാനും ഒഴിവു ദിവസം ചിലവഴിയ്ക്കാനുമായി പതിവു പോലെ ധാരാളം പേർ എത്തിയിരിയ്ക്കുന്നു. സ്കൂൾ വെക്കേഷനിൽ മുംബൈ കാണാൻ പുറമേ നിന്നെത്തുന്നവരാണെവിടെയുമെന്നു തോന്നി.

മുംബൈ എഡ്യൂക്കേഷണൽ ട്രസ്റ്റ് ബിൽഡിംഗിനു മുൻ വശം വർണ്ണാഭമായ നക്ഷത്ര വിളക്കുകളാലും  മഞ്ഞിന്റെ  കൃത്രിമ ദൃശ്യഭംഗികൾക്കിടയിലെ അലങ്കരിയ്ക്കപ്പെട്ട കൃസ്തുമസ് ട്രീകളാലും മനോഹരമാക്കപ്പെട്ടിരിയ്ക്കുന്നു.  വർലി സീലിങ്ക് വഴി പോകുമ്പോൾ തീരെ തിരക്കനുഭവപ്പെട്ടില്ല. ഇന്നു ഓഫീസുകൾ ഇല്ലാത്തതിനാലായിരിയ്ക്കുമെന്നു തോന്നി. ദൂരെ കടലിനുള്ളിലായിക്കാണുന്ന ഹാജി-അലി മഞ്ഞിൻ പർദ്ദയ്ക്കടിയിലാണെന്നു തോന്നി. ദർഘയിലേയ്ക്കു പോകുന്നവരുടെ തിരക്ക് കൂടിക്കൊണ്ടേയിരിയ്ക്കുന്നു . ചൌപ്പാത്തി യ്ക്കടുത്തായുള്ള നാനാ-നാനി പാർക്കിൽ  ആരെയും കണ്ടില്ല, രാവിലത്തെ നടത്തത്തിനുശേഷം എല്ലാവരും പോയിക്കാണുമായിരിയ്ക്കും.നരിമാൻ പോയന്റിലെത്തിയപ്പോൾ  മുംബൈ നഗരത്തിന്റെ കടലോരക്കാഴ്ച്ച  കാണാനായി കാറിൽ നിന്നുമിറങ്ങി  . നീലനിറമുള്ള ഒരു ഡബിൾ ഡക്കർ ബസ്സിൽ താഴെയും മുകളിലും നിറയെ  ചുവന്ന ക്രിസ്തുമസ് തൊപ്പിയും ബലൂണുമായെത്തിയ കുട്ടികളും മുതിർന്നവരും എന്തെല്ലാമോ സ്തുതിഗീതങ്ങളും  പാടി യൂ-ടേൺ എടുത്ത് കടന്നുപോയപ്പോൾ ശരിയ്ക്കും ഒരു കൃസ്തുമസ് പ്രതീതിയെല്ലാം തോന്നിയെന്നു പറയാതെ വയ്യ.

ഒരു വശത്ത് കടലിന്റെ അങ്ങേ ഭാഗത്തായി മലബാർ ഹില്ലിലെ കെട്ടിടങ്ങൾ മുംബൈ നഗരത്തിന്റെ തനതായ  മുഖച്ചായയെ ചക്രവാളത്തിൽ വരച്ചിരിയ്ക്കുന്നു.മറുഭാഗത്ത് നഗരത്തിന്റെ സിരാകേന്ദ്രമായ കഫ് പരേദിന്റെ മുഖമുദ്രകൾ.  കടലലകളെ തടയാനായിയിട്ട  ട്രിപ്പോഡുകളിൽ  വിവിധ പോസുകളിൽ ഇരുന്നു ഫോട്ടോവിന് പോസ് ചെയ്യുന്നവർ. മാങ്ങയും ചെറുനാരങ്ങയും കുടമ്പുളിയും മസാലപ്പൊടികളുമായി ചണാ-ചൂർ വിൽക്കുന്നവരും,കടല-കപ്പലണ്ടി വിൽ‌പ്പനക്കാരും, ഫോട്ടോഗ്രാഫേർസും ഒഴിവു ദിവസം ആഘോഷിയ്ക്കാനായെത്തിയവർക്കു ച്റ്റും കൂടിയിരിയ്ക്കുന്നു. സുഖ ശീതളമായ കാലവസ്ഥയും നേർത്ത വെയിലും.

മറൈൻ ഡ്രൈവിൽ  തീരെ തിരക്കില്ലാത്തതു പോലെ തോന്നിയെങ്കിൽ ഇന്നു മന്ത്രാലയ  പരിസരവും സാമാന്യം  വിജനമായിത്തോന്നി.പബ്ലിക് ഹോളിഡെ തന്നെ കാരണമെന്നറിയാം. എന്നാൽ  ഓവൽ മൈതാനത്തിൽ കളിയ്ക്കുന്നവരും കാണികളും ഏറെ.ശരിയ്ക്കും ഒരൊഴിവു ദിനത്തിന്റെ ആലസ്യത്തിലാണ്ട നഗരത്തിൽ അതിനെ വേണ്ടവണ്ണംഉപയോഗിയ്ക്കാനറിയുന്നവരും ധാരാളം. കടന്നു പോകുന്ന ബെസ്റ്റ് ബസ്സുകളിലൊന്നും തന്നെ വലിയ തിരക്കു കാണാനായില്ല.താജ് ഹോട്ടൽ പരിസരവും ഗേറ്റ് വേ ഓഫ് ഇന്ത്യയും, പതിവുപോലെ തിരക്കാർന്നു കണ്ടു. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു മുന്നിലെ Maha Feast മേളയുടെ  കവാടവും സ്റ്റാളുകളും  സെക്യൂരി ചെക്കുകളുമെല്ലാം ഈ ചരിത്ര സ്മാരകത്തിന്റെ സ്വാഭാവികമായ ദർശനസുഖത്തെ വല്ലാതെ കുറച്ചെന്നു പറയാതെ വയ്യ. എലിഫന്റ ഗുഹ കാണാനായുള്ള ക്യൂവിന്റെ നീളം നിമിഷം പ്രതി കൂടുന്നുവെന്നു തോന്നി. ബോട്ടിൽ കയറാൻ ഉത്സാഹപൂർവ്വം നിൽക്കുന്നവരുടെമുഖഭാവങ്ങൾ ഏറെ ആകർഷിച്ചു. ഒന്നു ബോട്ടിൽ കയറാൻ നമുക്കും  തോന്നിപ്പോകും. രണ്ടു വർഷം മുൻപ് ഈ കടലിന്റെ അൽപ്പം ഉള്ളിലേയ്ക്കു മാറി ഒരു ബോട്ടിൽ രാത്രി സമയത്ത്  പാട്ടുംഭക്ഷണവുമൊക്കെയായി  ആസ്വദിച്ച  പിക് നിക് ഓർമ്മ വന്നു. പകൽ കരയിൽ നിന്നും ഏറെ നേരം കടലിനെ നോക്കുന്നതിനേക്കാൾ എത്രയോ ഹൃദയഹാരിയാണ് രാത്രി സമയം കടലിൽ നിന്നും ദീപങ്ങളാൽ കുളിച്ചു കിടക്കുന്ന കരയെ നോക്കുന്നതെന്ന് അന്നാണു മനസ്സിലാക്കാനായത്. വിമാനയാത്രകളിലും ഈ പ്രത്യേകത നമുക്കനുഭവപ്പെടാറുള്ളതാണല്ലോ?

പക്ഷേ ഇവിടെയൊന്നും തന്നെ കൃസ്തുമസ്സിനെ അനുസ്മരിയ്ക്കുന്ന ഒന്നും തന്നെ കാണാനായില്ലെന്നത് എന്നെ നിരാശപ്പെടുത്തി.ബുദ്ധിസ്റ്റ് തീർത്ഥാടകരെ എവിടെയും ധാരാളമായി കാണായി. ബലൂൺ വിൽക്കുന്ന ഒരു സ്ത്രീ കുട്ടികളെ ആകർഷിയ്ക്കാനായുള്ള ശ്രമത്തിലാണ്. ജെഹാംഗീർ ആർട്ട് ഗാലറിയുടെ പരിസരം തിരക്കില്ലാത്തതായി കണ്ടു.എന്നാൽ മ്യൂസിയത്തിൽ നല്ല തിരക്ക്. മ്യൂസിയം കോമ്പൌണ്ടിലെ കൃസ്തുമസ്  ട്രീ ചുവന്ന തൊപ്പികളാലും വർണ്ണക്കടലാസ്സുകളാലും മറ്റു വർണ്ണ നിറമാർന്ന അലങ്കാര ദീപങ്ങളാലും സുന്ദരമാക്കപ്പെട്ടിരിയ്ക്കുന്നു.ഡിസംബർ21 മുതൽ ഫെബ്രുവരി 1 വരെയുള്ള കാളീഘട്ട് പെയിന്റിംഗ് പ്രദർശനത്തിലെ ചിത്രങ്ങൾ  പ്രത്യേകം ശ്രദ്ധയാകർഷിച്ചു.

കാലഘോഡ, നേവൽ ഡോക്ക്യാർഡ്, നാഷനൽ ലൈബ്രറി പരിസരമെല്ലാം ശാന്തം. പക്ഷേ ഛത്രപതി ശിവാജി ടെർമിനസ്സെന്ന വി.ടി.യിൽ നല്ല തിരക്കു തന്നെ.ഭക്ഷണം കഴിയ്ക്കാനായി കയറിയ കാമത്ത് ഹോട്ടലിൽ നല്ല ഭക്ഷണം, പക്ഷെ കുറവ് ആൾക്കാർ. മെട്രോ തിയറ്ററിൽ സാമാന്യം തിരക്കുണ്ട്.  മലബാർ ഹിത്സിൽ കമലാനെഹ്രു പാർക്കിലും ഹാംഗിംഗ് ഗാർഡനിലും സാമാന്യം നല്ലതിരക്ക്. ബൂട്ട് ഹൌസെ പൊതിയുന്നവിധം കുട്ടികൾ. വെക്കേഷനിൽ മുംബൈഇ കാണാനെത്തിയവരും അൽ‌പ്പസംയം തിരക്കിൽ നിന്നുമൊഴിഞ്ഞു വർത്തമാനം പറഞ്ഞിരിയ്ക്കുന്നവരും ഒക്കെ  ഇവിടെയുണ്ര്റ്റ്. ഭക്ഷണസാധനവുമായെത്തി ശരിയ്ക്കും പിക്നിക് മൂഡിൽ  വന്നിട്ടുൾലവരാണധികമെന്നു കണ്ടു.  താഴെ ചൌപ്പാത്തിയിലെ ദൃശ്യം മനസ്സിൽ  വരച്ചിട്ടു.ഇവിടെയും കൃസ്തുമസ് പ്രത്യേകതകളൊന്നും ദർശിയ്ക്കാനായില്ല.

സമ്പന്നരുടെ മുംബേയിൽ നിന്നും മറ്റൊരു ലോകത്തെത്തിയതുപോലെ തന്നെ തോന്നി ധാരാവിയിലെത്തിയപ്പോൾ. ഇവിടം എപ്പോഴും തിരക്കേറിയതു തന്നെ. പലയിടത്തും തൂക്കിയിട്ട നക്ഷത്രവിളക്കുകളുംക്രിസ്തുമസ്  അലങ്കാരവും കാണാനായി. സയൺ-മാട്ടുംഗ പകലുറക്കത്തിന്റെ ആലസ്യത്തിലും അടഞ്ഞു കിടക്കുന്ന ഷോപ്പുകളാലും നിർജ്ജീവമായിത്തോന്നി. ബാന്ദ്ര-കൂർളാ കോംപ്ലക്സ്  ഒഅഴിവുദിവസമാണെന്നറിയിയ്ക്കും വിധം തിരക്കൊഴിഞ്ഞു  ശാന്തമായ നിലയിലായിരുന്നു. എം.എം.ആർ.ഡി.ഏ. ഗ്രൌണ്ട് അന്നാ ഹസാരേയേയും അനുയായികളേയും പ്രതീക്ഷിച്ച് തികച്ചും വിജനമായിത്തന്നെ കിടക്കുന്നു. പകലിന് പ്രായം കൂടുന്തോറും ട്രാഫിക്കും കൂടി വരുന്നെങ്കിലും  നഗരത്തിലെ സമ്പന്നരും സാധാരണക്കാരുമായ നല്ലൊരു വിഭാഗം ജനങ്ങൾ കിട്ടിയ അവധിക്കാലം ശരിയായാഘോഷിയ്ക്കാനായി നഗരത്തിനു പുറത്തു പോയിരിയ്ക്കുകതന്നെയാവുമെന്ന് തോന്നി .ഇനി സ്കൂൾ തുറക്കുന്നതു വരെ മറ്റൊരു ലോകത്തെ ജീവിതം ഇവിടെ തിരിച്ചെത്തിയാൽ തുടങ്ങുന്ന യാന്ത്രിക ജീവിതത്തിന്നൊരാവശ്യകത തന്നെ, അല്ലേ? നവവത്സരമിങ്ങെത്തിക്കഴിഞ്ഞല്ലോ? എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ പുതു വത്സരത്തിന്നായി ആശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

നീലക്കുതിരപ്പുറമേറിയവൻ

തോൽവിയാണെനിയ്ക്കിഷ്ടം

തോൽക്കാനല്ല,

തോൽക്കാൻ പോകുന്നവരെ ജയിപ്പിയ്ക്കാൻ

എന്റെ വിശ്വാസം

എനിയ്ക്കേകുന്ന ധൈര്യം

എന്റെ കയ്യിലെ ഈ മൂന്നമ്പുകളും വില്ലും

ഈ നീലക്കുതിരയും മാത്രം മതിയല്ലോ

ഏതു തോൽവിയേയും മറികടക്കാൻ

അമ്മയാണെന്റെ ഗുരു

ആയോധനത്തിലും ആത്മവിശ്വാസത്തിലും.

വാക്കു കൊടുത്തതും ഞാനോർക്കുന്നു

‘ക്ഷീണിതനെന്നുമെൻ മിത്രം.’

ശക്തന്റെ തണലിനേക്കാളും

തളരുന്നവനു ചുമലേകുന്നതുത്തമം.

അവിടത്തെ വാക്കുകൾ

എനിയ്ക്കു കൽപ്പന മാത്രം.

അതുകൊണ്ടു തന്നെ

യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും

ഈ കുന്നിൻ മുകളിലിരുന്ന

വേററ്റ എന്റെ തലയിൽ നിന്നും

എന്റെ കണ്ണുകൾ തിരയുന്നതാ

നീലക്കുതിരയെത്തന്നെയായിരുന്നു.

വപുസ്സും മനസ്സും  ചിന്തയും മുറിഞ്ഞ്

ക്ഷീണിതരായവർക്കടുത്തെത്താൻ…

(Published in ‘varththamanam”Magazine by Keralasamajam, Mumbai)

പുതുവത്സരാശംസകൾ, സുഹൃത്തേ…

ഒരു രാത്രിയ്ക്കു കഴിയുമോ

മാറ്റങ്ങളേകാൻ

തണുപ്പാണകത്തും പുറത്തും

കമ്പിളി കൊണ്ട് മാറ്റാനാകാത്ത ശൈത്യം

ഉയരുന്ന ആരവങ്ങളും പാട്ടും

മനസ്സിനെ തൊടാതെ പോകുമ്പോൾ

നൃത്തച്ചുവടുകൾ പിഴയ്ക്കുന്നുവോ?

ഹൃദയതാളമേ ഉൾക്കൊള്ളാനാകുന്നുള്ളുവല്ലോ

മനസ്സിന്റെ കേളികൊട്ടലും

ഇവിടെ പുതുവർഷമില്ല

മാറ്റങ്ങൾ നേട്ടങ്ങൾക്കായി മാത്രം

പുതുമയുടെ സുഖം നൈമിഷിക മാത്രം

എങ്കിലും സുഹൃത്തേ നേരുന്നു

മാറ്റങ്ങളും നന്മകളും

സന്തോഷവും സമൃദ്ധിയും

എല്ലാം നിറഞ്ഞ പുതുവത്സരം.

വർഷാന്ത്യക്കണക്കെടുപ്പുകൾ

വർഷം കൊഴിയുന്നു

മനസ്സിലൊരൽ‌പ്പം ദു:ഖം ബാക്കിവച്ച്

എനിയ്ക്കു കണക്കെടുക്കാനറിയില്ല

കൂട്ടലും കിഴിച്ചിലും നടത്തിയതുമില്ല

അറിയില്ല പോയവർഷമെന്തു തന്നുവെന്ന്

നഷ്ടമായതെന്തെന്നു മാത്രമേ ഞാൻ കണ്ടുള്ളൂ

അതാണെന്റെ ദു:ഖത്തിന്റെ ഹേതുവും

വർഷാന്ത്യത്തിലെ കണക്കെടുപ്പിനെക്കുറിച്ച്

ഞാൻ ഓർത്തതേയില്ല

ലാഭങ്ങൾ എന്നെ കൊതിപ്പിച്ചില്ല

പുതിയ മാനങ്ങൾ തേടാൻ എനിയ്ക്കു സമയമില്ല

വീതം വയ്ക്കുന്നതിൽ സന്തോഷമേ ഉള്ളൂ

ഇനിയും വേണോ ഒരു ബാലൻസ് ഷീറ്റ് തയ്യാറാക്കൽ?

Mumbai pulse-34 നഗരിയിൽ കൃസ്തുമസ്സും പുതുവത്സരവുമെത്തവേ…

എത്രവേഗമാണീ 2011 കടന്നു പോയത്?  ദിവസങ്ങൾക്ക് ചിറക് മുളച്ചത് പോലെ തോന്നുന്നു. ഇതാ കൃസ്തുമസ് എത്തിക്കഴിഞ്ഞു. നഗരം കൃസ്തുമസ്സിനും പുതുവത്സരാഘോഷങ്ങൾക്കുമായി ഒരുങ്ങിത്തുടങ്ങിയല്ലോ? മുംബേയുടെ വിവിധഭാഗങ്ങളിലായി കൃസ്തുമസ്സിനോടനുബന്ധിച്ച ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.സ്കൂളുകളെല്ലാം ആഘോഷങ്ങൾക്കപ്പുറം അവധിയുടെ നാളുകളിൽ ഉറങ്ങുന്നു. മടിച്ചു നിന്നിരുന്ന തണുപ്പ് സന്തോഷത്തോടെ നഗരിയെ പുണരുന്നു. സുഖകരമായ കാലവസ്ഥതന്നെയാണ് കൃസ്തുമസ്-പുതുവർഷാഹ്വാനങ്ങളുമായി എത്തിയിരിയ്ക്കുന്നത്.

നഗരത്തിൽ  കൃസ്തുമസ് അടുത്തപ്പോൾ എല്ലാവർഷത്തേയും പോലുള്ള ഒരുക്കങ്ങൾ ഈ വർഷവും കാണാനുണ്ട്.  നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലെ ക്രിസ്തുമസ്സാണല്ലോ നഗരത്തിൽ. പതിവായി ക്രിസ്തുമസ്സിനായി നാട്ടിൽ  പോകുന്നവർ ധാരാളമാണിവിടെ. 10 ദിവസത്തെ സ്കൂൾ അവധി യും സുഖകരമായ കാലാവസ്ഥയും നാട്ടിലെ തനതായ കൃസ്തുമസ് ആഘോഷരീതികളും ഒരു ആകർഷണം തന്നെയാണു പലർക്കും. ബന്ധു സമാഗമങ്ങൾക്കേറ്റവും പറ്റിയ സമയവും ഇതു തന്നെ. പ്രവാസികൾ ഉറ്റു നോക്കിക്കൊണ്ടിരിയ്ക്കുന്ന സമയം കൂടിയായതിനാൽ റെയിൽ ടിക്കറ്റിനും എയർ ടിക്കറ്റിനും ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സമയങ്ങളിൽ ഒന്നു തന്നെയാണിത്. ഓഫീസുകളിൽ മാക്സിമം പേർ അവധിയെടുക്കുന്ന സമയവും മറ്റൊന്നല്ലെന്നു കാണാം.

ഈ കാലമെത്തിയാൽ മനസ്സു കൊണ്ടു ഒരു കൊച്ചുകുട്ടിയായി സാന്തക്ലോസിന്റെ ലോകത്തേയ്ക്കൊന്നെത്തി നോക്കാൻ മോഹിയ്ക്കാത്തവരുണ്ടാകില്ല. ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ കേട്ട് അവർക്കായി പ്രത്യേകം സമ്മാനപ്പൊതികളുമായി റെയിൻ ഡിയർ വലിയ്ക്കുന്ന വണ്ടിയിലെത്തുന്ന മഞ്ഞിൻ നിറമുള്ള താടിയും ചുവന്ന വസ്ത്രവുമണിഞ്ഞ സാന്താക്ളോസ് എത്ര സുന്ദരമായ ഒരു സങ്കലപ്പമാണെന്നു തോന്നാറുണ്ട്.  ക്രിസ്തുമസ് ട്രീയും  പുൽത്തൊട്ടിലും അലങ്കാരവും കരോളുമെല്ലാമായി  തികച്ചും ഹൃദ്യമായ ഒന്നു തന്നെയാണല്ലോ കൃസ്തുമസ് കാലം . ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സ്തുതിഗീതങ്ങൾ അയവിറക്കി ദൈവപുത്രനെ വരവേൽക്കാൻ  അനുയായികൾ കാത്തിരിയ്ക്കയാണു, ലോകമെമ്പാടും.

നഗരത്തിൽ ഇത്തവണ കൃസ്തുമസ് സമ്മാനങ്ങൾക്കായുള്ള  ചിലവാക്കലിന്റെ കാര്യത്തിൽ അൽ‌പ്പം പിശുക്കുണ്ടായെന്നു വന്നേയ്ക്കാം. സാധനങ്ങളുടെ വിലക്കയറ്റവും, രൂപയുടെ മൂല്യത്തകർച്ചയും ഓഹരിവിപണിയിലെ ഇടിവുമെല്ലാം കാരണങ്ങൾ തന്നെ. എങ്കിലും കൃസ്തുമസ്  ദിനം മുംബേയെസ്സംബന്ധിച്ചിടത്തോളം വളരെ ഹൃദ്യമായ ഒന്നു തന്നെ.  ദൈവപുത്രന്റെ വരവിനെ സ്വാഗതം ചെയ്യുമ്പോൾ മനസ്സു കൊണ്ട് നാമെല്ലാം തന്നെ ദൈവപുത്രായി മാറുന്നില്ലേ? നഗരജീവിതമെന്നത് സഹനത്തിന്റേയും പങ്കിടലുകളുടേയും പീഡനങ്ങളുടേയും തിരസ്ക്കരിയ്ക്കപ്പെട്ടവരുടേയും ഒക്കെ കഥകൾ തന്നെയല്ലേ? ഇവിടെ വിജയപതാക നാട്ടാൻ കഴിയുന്നവർ പിന്നിട്ട വഴികളും മറ്റൊന്നാകില്ല. എന്തായാലും നഗരത്തിലെ മാളുകളെല്ലം അലംകൃതമായിക്കാണുന്നു. ക്രിസ്തുമസ് ട്രീയും പ്രത്യേകം വേഷം കെട്ടപ്പെട്ട സാന്താക്ലോസ് അപ്പൂപ്പന്മാരും  കുട്ടികളുടെ മനസ്സിൽ സന്തോഷം വിതറുന്നുണ്ടാവും തീർച്ച. ശത്രുവിനോട്  ക്ഷമിയ്ക്കാനും, എതിർക്കുന്നവനെ സഹിയ്ക്കാനും, കൂട്ടുകാരെ സ്നേഹിയ്ക്കാനും,ആവശ്യക്കാരനെ സേവിയ്ക്കാനും , പാവപ്പെട്ടവരെ സഹായിയ്ക്കുവാനും , കുട്ടികൾക്കു മാതൃകയാകാനും സ്വയം ബഹുമാനിയ്ക്കാനും സാധിയ്ക്കുമെങ്കിൽ അതു തന്നെയായിരിയ്ക്കും അവർക്കെല്ലാം നിങ്ങൾക്കു നൽകാനാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന് Oren Arnold പറയുന്നു. ശരിയാണ്, കൃസ്തുമസ് ഒരാഘോഷം മാത്രമല്ല, ഒരവസരം മാത്രം, സന്തോഷവും സമാധാനവും സ്നേഹവും ദയയും സഹജീവിസ്നേഹവുമെല്ലാം പ്രകടിപ്പിയ്ക്കുന്നതിനായിട്ട്. ഒത്തു കൂടലിനായുള്ള ഈ  അവസരത്തിൽ നമുക്കും ഹാലെലുയ്യ പാടാം. .ദൈവപുത്രനെ വരവേൽക്കാം..എല്ലാവർക്കും കൃസ്തുമസ് ദിനാശംസകൾ!

വർഷം വിടപറയാനിരിയ്ക്കെ ഒട്ടെറെപ്രതീക്ഷയോടെത്തന്നെ നാം  പുതുവർഷത്തെ വരവേൽക്കാൻ തയ്യറെടുക്കുകയാണ്. ഒരു വർഷം ഇത്രവേഗം കടന്നുപോയോ എന്നു തോന്നലിനൊപ്പം കഴിഞ്ഞ വർഷത്തിലെ നല്ലതും ചീത്തയും വരവു വെയ്ക്കുമ്പോൾ നേട്ടങ്ങളേക്കാൾ കോട്ടങ്ങൾക്കാണോ സ്ഥാനം? . കൊല്ലാവസാനത്തിലെ ഓഹരി വിപണിയിലെ ഇടിച്ചിലും രൂപയുടെ മൂല്യത്തകർച്ചയും പൊതു ജീവിതത്തിൽ ആകപ്പാടെ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെങ്കിലും എല്ലാവരും ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ്. നാലു വർഷം കൂടുമ്പോൾ എത്തുന്ന ലീപ് ഇയറിലേയ്ക്കാണല്ലോ നമ്മൾ കടക്കുന്നത്. 2012  ചൈനീസ്  ജ്യോതിശാസ്ത്രമനുസരിച്ചു ഡ്രാഗണിന്റെ വർഷമാണ്.2012 നെ ലോകാവസാനമായിട്ടുള്ള പ്രവചനവും നാം കേട്ടിട്ടുള്ളതണല്ലോ?പുതുയുഗ സിദ്ധാന്തക്കാർ ഇതിനെക്കാണുന്നത് തികച്ചും പുതിയ ഒരു സംസ്ക്കരത്തിന്റെ ഉരുത്തിരിയലായാണ്. എന്നാൽ ഭൂമിയും ‘നിബിരു’ എന്ന ബ്ലാക് ഹോളുമായുള്ള കൂട്ടിമുട്ടലിൽ 2012 ഡിസംബർ 21നു ലോകം അവസാനിയ്ക്കുമെന്ന കണക്കുകൂട്ടലുകളും വളരെയേരെ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.എന്തോ ആകട്ടെ, പുതിയ വർഷം ആഗതമാകുമ്പോൾ മറ്റെല്ലാം മറക്കാനും സ്വയം വിലയിരുത്താനും ഇന്നിനെ ഓർക്കാനും നമ്മൾ തയ്യാറായാൽ മതി.  കൂടുതൽ പുതുമയാർന്നു, കൂടുതൽ ഉത്സാഹത്തോടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ തുടക്കം കുറിച്ചിൽ.

വർഷം മാറുമ്പോൾ പഴയതിൽ വ്യത്യസ്തവും മേന്മയേറിയതുമായവ കാംക്ഷിയ്ക്കുക സധാരണം മാത്രം. ഇതു കൊണ്ടു തന്നെയായിരിയ്ക്കാം പുതുവർഷാരംഭത്തിൽ പലരും പല റെസൊലൂഷനുകളും എടുക്കുന്നത്. പുതു വർഷത്തിൽ നാമെടുക്കുന്ന പല തീരുമാനങ്ങളും ഒരു പക്ഷേ പാലിയ്ക്കാൻ നമുക്കു സാധിച്ചെന്നു വരില്ല. പലപ്പോഴുമവ ജനുവരിയിലെ ആദ്യ ആഴ്ച്ചകളിൽ മാത്രം ചെയ്യുന്നവയായി മാറപ്പെടുന്നു.ഇങ്ങനെ സംഭവിയ്ക്കുമെന്നതറിഞ്ഞിട്ട് തന്നെയായിരിയ്ക്കാം നാം പലപ്പോഴും ഇത്തരം  തീരുമാനങ്ങളെടുക്കുന്നതും. ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാനാകുന്നു, തീരുമാനങ്ങൾ എടുക്കലാണ് നമുക്ക് പ്രധാനം, അവ പാലിയ്ക്കപ്പെടലല്ല.   ഒരർത്ഥത്തിൽ  നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച്  നാം ബോധവാന്മാരാണെന്നും അതു പരിഹരിയ്ക്കാൻ ആത്മാർത്ഥമായി മോഹിയ്ക്കുന്നുണ്ടെന്നുമാണല്ലോ നമ്മുടെ  ന്യൂ ഇയർ റെസൊലൂഷൻസ് തെളിയിയ്ക്കുന്നത്. ഒരു പ്രശ്നത്തെക്കുറിച്ചുള്ള ബോധമുണ്ടാകൽ തന്നെ അതിന്റെ പരിഹാരത്തിനുള്ള ആദ്യ പടിയായി മാറാം.  പലപ്പോഴും ശപഥങ്ങൾ എടുക്കുന്നത് തന്നെ അവയെ ലംഘിയ്ക്കാനായിട്ടാണൊയെന്നു തോന്നാറുണ്ട്. സാധാരണ ജീവിതത്തിൽ  മാറ്റിയാൽക്കൊള്ളാമെന്നു നാം മോഹിയ്ക്കുന്നവയാണ് പലപ്പോഴും ഇത്തരം തീരുമാനൺഗളായി രൂപാന്തരപ്പെടുന്നത്. തടി കുറയ്ക്കണം, വ്യായാമം ചെയ്യണം, കൂടുതൽ ചിട്ട വേണം, വായനാശീലം വളർത്തണം എന്നു തുടങ്ങി  നമ്മളെല്ലാവരും തന്നെ എന്തെങ്കിലുമൊക്കെ ശപഥങ്ങൾ എടുക്കറുണ്ടല്ലോ?  ഇതാ ഈ വർഷത്തെ തീരുമാനത്തിനുള്ള സമയമായിക്കഴിഞ്ഞു, തയ്യാറെടുക്കാം.

2011 ൽ നഗരത്തിൽ പല മേഖലകളിലും അഭിവൃദ്ധി കൈവരിയ്ക്കാനായിട്ടുണ്ട്. മുംബൈ നഗരത്തിന്റെ മുഖച്ഛായയ്ക്കു കഴിഞ്ഞ ഒരു വർഷത്തിന്നിടയിൽ വന്നിട്ടുള്ള വ്യതിയാനം കുറച്ചൊന്നുമല്ല. പുരോഗതിയുടെ പാതയിലേയ്ക്കുള്ള  പ്രയാണത്തിൽ വർഷങ്ങളുടെ കടന്നു പോക്ക്  പല സംഭാവനകളുമേകിക്കൊണ്ടു തന്നെയാണ്. 2012 ഇനിയും കൂടുതൽ അഭിവൃദ്ധിയുമയിയെത്തട്ടേയെന്നു നമുക്കാശിയ്ക്കാം. ഒട്ടനവധി ദൌർഭാഗ്യകരമായ സംഭവങ്ങളും കഴിഞ്ഞ വർഷത്തിൽ ഉണ്ടായിട്ടില്ലെന്നില്ല. പുതിയ വർഷം നഗരിയ്ക്കും നഗരവസികൾക്കും ഒരു പോലെ നന്മയെ പ്രദാനം ചെയ്യുമെന്നാശിയ്ക്കാം.

എന്തായാലും, താൽക്കാലികമായ വിഷമങ്ങളും സങ്കടങ്ങളുംനമുക്ക് മറക്കാം. പുതിയ പുതിയ ശപഥങ്ങൾ വർഷാരംഭത്തിൽ എടുക്കാം. നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മുടെ മനസ്സിൽ സന്തോഷം വിരിയിയ്ക്കട്ടെ! എല്ലാവർക്കും നവവത്സരാശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-33 ഗ്രഹണം ഓഹരി വിപണിയിലും

misc.pics 129.JPGനഗരത്തിൽ വീക്ഷിയ്ക്കാനായ കഴിഞ്ഞയാഴ്ച്ചയിലെ പരിപൂർണ്ണ ചന്ദ്രഗ്രഹണം ഒരു ദൃശ്യവിരുന്നായിരുന്നുവെന്നു പറയാം. സൂര്യഗ്രഹണത്തെക്കുറിച്ചും ചന്ദ്രഗ്രഹണത്തെക്കുറിച്ചും രാഹുകേതുക്കളെക്കുറിച്ചും ഉള്ള കഥകൾ തലമുറകളിലേയ്ക്ക് പകരാനായുള്ള  ഒരവസരം തന്നെയാണ് ഇത്തരം പ്രതിഭാസങ്ങൾ എന്ന് തോന്നാറുണ്ട്. ശാസ്ത്ര സത്യങ്ങളിലധിഷ്ഠിതമായ വിശ്വാസങ്ങൾക്കൊരിത്തിരി നിറപ്പകിട്ടേകാൻ പ്രകൃതിയൊരുക്കുന്ന വേള. അടുത്ത പരിപൂർണ്ണചന്ദ്രഗ്രഹണം ഇന്ത്യയിൽ 2018ൽ ആയിരിയ്ക്കുമെന്നാണ് കണക്കു കൂട്ടൽ. നമ്മെ സംബന്ധിച്ചിടത്തോളം ഗ്രഹണങ്ങൾ പൊതുവേ  ശ്രദ്ധിയ്ക്കപ്പെടുന്നത് അവ നമ്മുടെ ഗ്രഹനിലയെ ഏതെങ്കിലും തരത്തിൽ സ്വാധീനിയ്ക്കുമ്പോഴാണല്ലോ? അവ നല്ല തരത്തിലും ചീത്ത തരത്തിലുമാവാം. നമ്മുടെ നക്ഷത്രത്തെയത് ബാധിയ്ക്കുകയാണെങ്കിൽ അമ്പലത്തിൽ പ്രത്യേക വഴിപാടുകൾ ചെയ്തും മറ്റു പ്രതിവിധികൾ ചെയ്തും മനസ്സിനു ശാന്തി വരുത്തുവാൻ നാം ശ്രദ്ധിയ്ക്കുന്നു.. സൂര്യഗ്രഹണം കൂടുതലായും പൊതുജീവിതത്തിനെ ബാധിയ്ക്കുമ്പോൾ ചന്ദ്രഗ്രഹണം അൽ‌പ്പം കൂടി വ്യക്തിഗതമായി ബാധിയ്ക്കുമെന്നാണ് വിശ്വാസം. ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിയ്ക്കരുത് തുടങ്ങി ഒട്ടേറെ ചട്ടവട്ടങ്ങൾ ഇന്നും പലരും പാലിച്ചു വരുന്നതായിക്കാണാം. ഗ്രഹണം കഴിഞ്ഞുള്ള കുളി അന്ധകാരത്തിന്റെ മാലിന്യത്തിൽ നിന്നും വെളിച്ചത്തിന്റെ നൈർമ്മല്യത്തിലേയ്ക്കുള്ള ഒരു പുതിയ കാൽ വെയ്പായി കണക്കാക്കപ്പെടുന്നു.

ചന്ദ്രഗ്രഹണം കഴിഞ്ഞെങ്കിലും ഓഹരിവിപണിയിലെ ഗ്രഹണം തുടരുന്നു,അഥവാ  തുടങ്ങിയതേയുള്ളൂ എന്ന് പറയാം. എന്നാണാവോ ഇനിയാ രാഹു-കേതുക്കളിൽ നിന്നുമൊരു വിടുതലും പൂർവാധികമായ തിളക്കവും കാണാനാകുക? ഇവിടെയിപ്പോൾ  പൊതു ജീവിതത്തേയും വ്യക്തികളേയും പ്രത്യക്ഷമായോ പരോക്ഷമായോ ഒരുപോലെ ബാധിച്ചിരിയ്ക്കുന്ന ഓഹരി വിപണിത്തകർച്ചയുടെ ഗ്രഹണക്കുടുക്കിലാണിന്ന് നമ്മൾ. ഇതിനെന്തു പ്രതിവിധിയാണാവോ വേണ്ടി വരിക? ദിനം തോറൂം ഇൻഡെക്സ്താഴോട്ടിറങ്ങുന്നത് നമ്മെ ഭ്രാന്തരാക്കുന്ന വിധത്തിലാണ്.ഇവിടെയും രാഹു-കേതുക്കൾ  നമ്മെ വിടാതെ പിന്തുടരുകയാണോ? തകർച്ചയുടെ അലയൊലികൾ കുറേശ്ശെയായെത്താൻ തുടങ്ങുമ്പോഴേ ഇതിൽ നിന്നു തലയൂരാൻ ശ്രമിച്ചാലും രക്ഷയില്ലെന്നു തോന്നാറുണ്ട്. സംഭവിയ്ക്കാനുള്ളത് സംഭവിച്ചേ തീരൂ എന്നൊക്കെ പറയുന്നത് ശരിയായിരിയ്ക്കാമെന്നു തോന്നും. പിന്നെ അതിൽ നിന്നും തലയൂരാനായുള്ള പരിശ്രമങ്ങൾ സൂര്യചന്ദ്രന്മാരുടെ പരാക്രമങ്ങൾ പോലെ തന്നെ. ഒന്നൂരിക്കിട്ടിയാലുണ്ടല്ലോ, പിന്നെ ഗ്രഹണം കഴിഞ്ഞ  സൂര്യനേയോ ചന്ദ്രനേയോ പോലെയൊരു തിളക്കമുണ്ട്. മറന്നേ പോകും, കഴിഞ്ഞ ഗ്രഹണത്തിന്റെ പീഢകൾ. പക്ഷേ അടുത്ത ഗ്രഹണം എന്നാണാവോയെന്ന ചിന്ത മനസ്സിന്റെയൊരു കോണിൽ എന്നും കിടപ്പുണ്ടാവുമെന്നു മാത്രം.അതു കൊണ്ടു തന്നെയാണല്ലോ ഓഹരി വിപണി ശരിയ്ക്കും അപകടമേഖല തന്നെ എന്ന് പറയുന്നതും. ഒന്നുകൂടി, ഇവിടെ സൂര്യചന്ദ്രഗ്രഹണങ്ങളിലേതു പോലെ പ്രവചനവും അസാധ്യമാണല്ലോ. പറയാറുണ്ട്, ഷെയർ മാർക്കറ്റിൽ തെറ്റായ കാരണത്താൽ ശരിയും ശരിയായ കാരണത്താൽ തെറ്റുമായി മാറാവുന്ന നിഗമനങ്ങൾ  നമുക്കു മുന്നിൽത്തീർക്കുന്ന ലോകം പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകളിൽനിന്നും പലപ്പോഴും വ്യത്യസ്തമായിരിയ്ക്കുമെന്ന്. പലപ്പോഴും ഊഹങ്ങളും അഭ്യൂഹങ്ങളും ആറാമിന്ദ്രിയത്തിന്റെ താക്കീതുകളും നമുക്കു ചെവിക്കൊള്ളേണ്ടി വരുന്നു. ശാന്തമായ സമുദ്രം ഒരു നല്ല നാവികനെ സൃഷ്ടിയ്ക്കില്ലല്ലോ? കാറ്റും കോളും പേമാരിയുമൊക്കെ വന്നാലേ, അനുഭവം ഗുരുവായി അവനു പിൽക്കാലത്ത് തുണയ്ക്കെത്തൂ. പക്ഷേ ഭയന്നു കടലിലേയ്ക്കെടുത്തു ചാടാനുള്ള  പ്രവണതയെ തടയാനുള്ള മനക്കരുത്ത് അവനു കൈമുതലായുണ്ടാവുക തന്നെ വേണം. കഴിഞ്ഞ പ്രാവശ്യത്തെ വിപണിത്തകർച്ചയിൽ ഒട്ടേറെപ്പേർ മുബൈയിലടക്കംആത്മഹത്യ ചെയ്യാനിടയായിട്ടുള്ളത് ഓർമ്മയുണ്ടല്ലോ. ഇത്തരം ദാരുണമായ സംഭവ വികാസങ്ങൾ പലപ്പോഴും പിടിവിട്ടുപോകുന്ന മനസ്സിന്റെ നൈമിഷികമായ ദൌർബല്യങ്ങങ്ങളുടെ പരിണതഫലം തന്നെയാണ്. ഒരു തകർച്ചയ്ക്കപ്പുറം ഒരുയർച്ച ഉണ്ടാകാതെ വയ്യെന്ന ശുഭാപ്തി വിശ്വാസം മുറുകെപിടിച്ചാൽ തന്നെയേ ഇത്തരക്കാർക്ക് പിടിച്ചു നിൽക്കാനാവൂ. You don’t own stocks. Stocks own you എന്നു പറയാറുണ്ടല്ലോ? അതു പോലെ തന്നെ കളിയ്ക്കു തയ്യാറായി ഗോദയിലിറങ്ങുന്നവൻ കളിയുടെ നിയമങ്ങളും ജയ-പരാജയസാധ്യതകൾ അറിഞ്ഞു വയ്ക്കുന്നതിനൊപ്പം തന്നെ എപ്പോൾ കളി നിർത്തണമെന്നു കൂടി അറിഞ്ഞിരിയ്ക്കണം.

രൂപയുടെ മൂല്യത്തകർച്ച വല്ലാത്ത ആശങ്കയ്ക്കിടയാക്കുന്നുവെന്നത് സത്യം തന്നെ. ഒരു ഡോളറിന്  53.71 രൂപ  എന്നതിൽ നിന്നും 58 വരെയെത്താമെന്ന സൂചന ഏറെ പരിഭ്രാന്തിയ്ക്കിടയാക്കിയിട്ടുണ്ട്.രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഇത്രയും താഴ്ന്നതും ഡോളറിനു കരുത്തേറിയതും വിദേശ നിക്ഷേപകർ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻ വലിയുന്നതും വിപണിയെ പ്രതികൂലമായി ബാധിയ്ക്കാതെ വയ്യല്ലോ?

സാധാരണക്കാരനെസ്സംബന്ധിച്ചിടത്തോളം നഗരത്തിലെ ജീവിതം കൂടുതൽ ദുസ്സഹമായിത്തുടങ്ങിയിരിയ്ക്കുന്നു.  ജീവിതച്ചിലവിൽ വരുന്ന കുതിച്ചു കയറ്റം വരുമാനത്തിലധികമാകുമ്പോൾ മനസ്സമാധാനം നഷ്ടമാകുന്നു. പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയിലേയ്ക്കാണിതു പോകുന്നത്. പാൽ, വെള്ളം, ഇലക്ട്രിസിറ്റി, വാടക, ബാങ്കിലെ വീട് ലോൺ , പെട്രോൾ, പലചരക്ക് , പച്ചക്കറി,സ്കൂൾ ഫീസ്, യാത്രച്ചിലവ് ,വേലക്കാരിയുടെ ശമ്പളം എന്നു തുടങ്ങി ഏതു വിഭാഗത്തിലേയും ചിലവ് ഉയർന്നു കൊണ്ടേയിരിയ്ക്കുന്നു. അതിനനുസരിച്ച വരുമാനത്തിന്റെ  ഉയർച്ചയുടെ അഭാവം അവന്റെ കുടുംബജീവിതത്തിന്റ്റെ ഭദ്രതയെ തകർക്കുന്നു. നഗരവാസികൾ അസന്തുഷ്ടരാകതെങ്ങനെ? കാത്തിരുന്നു കിട്ടുന്ന നാട്ടിലെയ്ക്കുള്ള യാത്രപോലും ആസ്വാദകകരമല്ലാതാകാൻ ഇതു കാരണമാകുന്നു. മഹാനഗരത്തിലെ സാധാരണക്കാരന്റെ ജീവിതം അൽ‌പ്പം കൂടി ദുരിതം കുറഞ്ഞതായിരുന്നെങ്കിൽ  എന്നു അറിയാതെ മോഹിച്ചു പോകുകയാണ്. മറ്റു മെഗാ സിറ്റികളിലും മുംബേനഗരിയിലും ഉള്ള നഗരജീവിതത്തിലെ സുഖ സൌകര്യങ്ങളെ താരതമ്യം ചെയ്തു ടൈംസ് ഓഫ് ഇന്ത്യ ഐ.എം.ആർ. ബി. നടത്തിയ സർവേ പഠനത്തിൽ വെള്ളം, വെളിച്ചം(ഇലക്ട്രിസിറ്റി) , നിയമമേഖല എന്നിവയിൽ മുംബൈ ഏറ്റവും ഉയർന്നമാർക്കു നേടിയപ്പോൾ പ്രാദേശിക ഭരണത്തിൽ ഏറെ പിന്നാക്കമാണെന്നു കാണാനായി. ഇതു  തന്നെയാണല്ലോ നഗരവസികൾക്കിങ്ങനെ സഹിയ്ക്കാൻ കാരണമകുന്നത്.  ഇത്രയൊക്കെയായിട്ടും മനസ്സിലും കണ്ണിലും  സ്വപ്നങ്ങളുമായി ഇന്നും ഇവിടേയ്ക്കൊഴുകുന്നവർ കുറവല്ലല്ലോ. ഏറ്റവും കൂടുതൽ പ്രവാസികളെത്തുന്ന സ്ഥലമെന്ന പട്ടം  ഡെൽഹിയ്ക്കായി കൈമാറിയിട്ടും നേട്ടങ്ങൾക്കായുള്ള സ്വപ്നങ്ങൾ നെയ്യുമ്പോൾ മഹാലക്ഷ്മിയുടെ  ആവാസസ്ഥാനമായി കണക്കാക്കുന്ന മുംബൈ തന്നെ ഇപ്പോഴും കൂടുതൽ ആകർഷകമാകുന്നതെന്നു കാണാം.ഇവിടുത്തെ ജീവിതം ആകാംക്ഷകളും ആശങ്കകളും നിറഞ്ഞതായി മാറിയിരിയ്ക്കുന്നു. ജീവിതച്ചിലവ് കൂടുതൽ, സിവിക് സെൻസ്സും വൃത്തിയും  കുറവ്, തുറന്ന സ്ഥലങ്ങളുടേയും മൈതാനങ്ങളുടേയും ശുദ്ധവായുവിന്റേയും കുറവ് , തിരക്കു കൂടിയ റോഡുകൾ , പാർപ്പിട സൌകര്യത്തിലെ പ്രശ്നങ്ങൾ എന്നു തുടങ്ങി മഹാനഗരിയ്ക്കു ഒട്ടേറെ കറുത്തമാർക്കുകൾ സർവേയിൽ കിട്ടുകയുണ്ടായി. ആസൂത്രണങ്ങളുടെ അഭാവമല്ല, കഴിവില്ലായ്മയുമല്ല ഇവിടത്തെ പ്രശ്നങ്ങൾക്കു കാരണമാകുന്നത് . മുംബൈ  നഗരം ഒരുപക്ഷേ വിചാരിച്ചതിലധികം വേഗത്തിൽ വളർന്നതിനാലാണോ ഇതു സംഭവിച്ചത്?  എന്നു തോന്നുന്നില്ല.ഇന്നിപ്പോൾ ഇവിടെ നടക്കുന്ന പല യോജനകളും  കടലാസ്സിൽ നിന്നും സാധാരണക്കാരനിലേയ്ക്കെത്തിപ്പെടാൻ എടുക്കുന്ന കാലവിളംബം തന്നെയായിരിയ്ക്കാം ഇതിനു പുറകിൽ.

ഒന്നു പറയാതെ വയ്യ. മുംബെ നഗരിയുടെ തനതായ സംസ്ക്കാരത്തിനു കാര്യമായ വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു.  ഈ മാറ്റം  സമൂഹത്തിന്റെ എല്ലാത്തുറകളിലും വ്യക്തമാണു താനും. അതു സാധാരണക്കാരനായ നഗരവസികളെ ബാധിയ്ക്കുമ്പോഴേ നാം അതിന്റെ ആഴം മനസ്സിലാക്കുന്നുള്ളൂവെന്നു മാത്രം. മൂന്നു രൂപയ്ക്കു പകരമായി 10 രൂപ നോട്ടു കൊടുത്ത ചെറുബാലികയെ നിഷ്ക്കരുണം ബസ്സിൽ നിന്നും ഇറക്കിവിടുന്ന സംസ്ക്കാരം നഗരിയ്ക്ക് തികച്ചും അന്യമായ ഒന്നു തന്നെ. വളർച്ചയിലെ ഘട്ടങ്ങളിൽ മാറുന്ന മുഖപ്രകൃതിയ്ക്കൊപ്പം നഗരം കാണിയ്ക്കുന്ന ഇത്തരം മുഖഭാവങ്ങൾ വളർച്ചയെന്ന ഗ്രഹണത്തിന്റെ പാർശ്വഫലം മാത്രമെന്നു നമുക്കാശ്വസിയ്ക്കാം, തൽക്കാലം. മറവിൽ നിന്നും പുറത്തെത്തുന്ന തിളക്കമാർന്ന നല്ല നാളെയ്ക്കായി നമുക്കു കാത്തിരിയ്ക്കാം, അല്ലേ?   ‘Be not afraid of growing slowly, be afraid only of standing still’  എന്ന ചൈനീസ് പഴമൊഴി നമുക്ക് ഒരാശ്വാസമായിക്കാണാം.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)