Skip to content

ഡെക്കാൻ ഒഡീസ്സി-10

ബീബി-ക-മക്ബറ

മുൻപു പലപ്പോഴും കേൾക്കാനിടയായിട്ടുണ്ടു, ഔറംഗാബാദിലെ ബീബി-ക-മക്ബറയെക്കുറിച്ച്. ഇ തിനെ പാവങ്ങളുടെ താജമഹൽ /ദഖനി താജ് /ഡെക്കാന്റെ ടാജ് എന്നും വിളിയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷം താജമഹൽ സന്ദർശിച്ചതിനു ശേഷം കരുതിയിരുന്നു, എന്നെങ്കിലും ബീബി-കാ-മക്ബറയും സന്ദർശിയ്ക്കണമെന്നു. അതിത്ര വേഗമാകുമെന്നു കരുതിയില്ലെന്നു മാത്രം.  1660ൽ ഔറംഗസീബിന്റെ മകനായ അസം ഷാ തന്റെ അമ്മ ദിൽ രസ് ബനോ ബേഗത്തിന്റെ (റബിയ ദുറാനി)ഓർമ്മയ്ക്കായി പണികഴിപ്പിച്ച ഈ മക്ബറ സ്ഥിതിചെയ്യുന്നതു ഔറംഗാബാദ് ടൌണിൽ നിന്നും 8 കിലോമീറ്റർ ദൂരെ ബേഗംപുരയ്ക്കടുത്തായാണു.  പ്രവേസനഫീസ് 5 രൂപ.  വിദേശീയർക്കു നൂറുരൂപയും. വൈകീട്ടു ഏതാണ്ട് നാലരയോടുകൂടിയാണു ഞങ്ങൾ അവിടെ എത്തിയതു.

നല്ല ഉയരമുള്ള ആർച്ചോടുകൂടിയ പ്രവേശനമാളികയും നാലുപുറവും ദ്വാരങ്ങളും  കൊത്തു വേലകളും കൊണ്ടു അലങ്കരിയ്ക്കപ്പെട്ട മതിൽക്കെട്ടും കൊണ്ടു സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്ന  ബീബി-ക-മക്ബറ ആർച്ചിനുള്ളിൽക്കൂടി പുറമേ നിന്നു തന്നെ കാണാനാകുന്ന രീതിയിലാണു നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നതു.  പലതരത്തിലുമുള്ള  കൊത്തുപണികൾ പ്രവേശന കെട്ടിടത്തിന്മേൽ കാണാമായിരുന്നു.  അകത്തു കടന്നപ്പോൾ ടാജ്മഹലുമായുള്ള സാമ്യത അല്ലെങ്കിൽ ടാജ് മഹലിന്റെ ഓർമ്മയുണർത്തുന്ന പലതും കാണാനായി. വെള്ളം  നിറച്ച ചെറിയ പൂൾ, അതിനു മുൻപിലായി ബെഞ്ചിൽ ടാജിലേപ്പോലെതന്നെ ഫോട്ടോയെടുക്കുന്ന സന്ദർശകർ, പ്രധാനകെട്ടിടത്തിന്നു മുൻ വശത്തായുള്ള നടവഴികൾ,  അലങ്കാര വൃക്ഷങ്ങൾ,  ഫൌണ്ടനുകൾക്കായി  വെള്ളം നിറയ്ക്കാനുള്ള  നീണ്ട വീതിയുള്ള ചാലുകൾ ( പക്ഷേ അവയിലൊന്നും തന്നെ വെള്ളമില്ലാതിരുന്നതിനാൽ ദൃശ്യ ഭംഗി തീരെ കുറഞ്ഞതായി തോന്നി) ഒക്കെ ടാജിനെ ഒരു നിമിഷം ഓർമ്മിപ്പിച്ചു.     പക്ഷേ ഒരു തരത്തിലും ടാജുമായി താരതമ്യപ്പെടുത്താനാവാത്തത്ര അന്തരം എല്ലാക്കാര്യങ്ങളിലും കാണാമായിരുന്നു.  അക്ബർ/ഷാജഹാൻ നിർമ്മാണങ്ങളിലെ ആഡംബരവുമായി മുഗളരുടെ അത്യധികം ലളിതമായ ഈ സംരംഭത്തെ എങ്ങനെ തുലനം ചെയ്യും? താജ്മഹലിന്റെ ഒരു ചെറിയ രൂപരേഖ ചിലയിടങ്ങളിൽ കാണാനായെങ്കിലും മേന്മ എവിടെയും കാണാനായില്ല.  ചുമരുകളിലെ അടർന്നു വീണുകൊണ്ടിരിയ്ക്കുന്ന പ്ലാസ്റ്ററുകൾ, നിർമ്മാണത്തിലെ സ്വരച്ചേർച്ചകൾ, പുറത്തെ ചിത്രവേലകൾ തുടങ്ങിയവ തന്നെ ടാജിന്റെ മഹനീയത എത്രയോയധികം  കേമമെന്നു വിളിച്ചോതി. മുകളിലെ താഴികക്കുടം മാർബ്ബിൾ തന്നെ (ജയ്പൂർ മാർബിൾ).  ഹെക്സഗൺ രൂപത്തിലെ മുസ്സോളിയവും അതിനു ചുറ്റുമായുള്ള ഉയർന്ന പ്ലാറ്റ്ഫോറവും നാലുഭാഗത്തുമായുള്ള  പടുകൂറ്റൻ പില്ലറുകളും താഴികക്കുടങ്ങളും പ്രത്യേകം ശ്രദ്ധയാകർഷിച്ചു.  ടാജുമായി താരതമ്യം ചെയ്യാതെ നോക്കുകയാണെങ്കിൽ തനതായ ഒരു ശൈലി ഇല്ലെന്നു പറയാനാകില്ല.

റിനോവേഷൻ വർക്കിനോടനുബന്ധിച്ചു ഡോമിനു മുകൾഭാഗത്തു നിറയെ ഇരുമ്പു ദണ്ഡങ്ങളാൽ  ഒരു കിരീടം പോലെ ഉണ്ടാകിയതു  മക്ബറയുടെ ശരിയായ ഭംഗിയെ  അൽപ്പം കുറച്ചുവെന്നു തോന്നി. . പിച്ചളയിൽ വിസ്മയിപ്പിയ്ക്കുന്ന കരചാതുരിയോടുകൂടിയ   വാതിലുകൾ അത്യന്തം മനോഹരമായിത്തോന്നി. ചുമരിൽ ഇലകളും പൂക്കളും നിറഞ്ഞ പ്ലാസ്റ്റർ വേലകൾ. ചിലയിടങ്ങളിൽ അത്യന്തം സുന്ദരമായ വർണ്ണ ശബളമായ ചിത്രപ്പണികളും കാണായി.  ഉയർത്തിയ ചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോമിനു മുകളിലായാണു മുസ്സോളിയം സ്ഥിതി ചെയ്യുന്നതു.  മുസ്സോളിയത്തിന്റെ  ഉൾഭാഗത്തു  ഒക്ടോഗൊണൽ ആകൃതിയിൽ ദ്വാരങ്ങളോടുകൂടിയ സ്ക്രീനിനുകൾ കബറിടത്തെ സംരക്ഷിയ്ക്കുന്നു. അറ്റത്തു ചുവന്ന കരയിൽ സ്വർണ്ണത്തൊങ്ങലോടുകൂടിയ  കടും പച്ചപട്ടു കബറിടത്തെ മൂടിയിരിയ്ക്കുന്നു. ഒക്ടോഗണൽ ആകൃതിയോടുകൂടിയ മുകളിലെ വ്രാന്തയിൽ നിന്നു നോക്കിയാൽ താഴെയുള്ള കബറിടം ദർശിയ്ക്കാനാകും. വ്രാന്തകളിലെ പകുതിസ്ക്രീനുകളും നിറയെ ദ്വാരത്തോടുകൂടിയവയാണു.  സന്ദർശകർ വലിച്ചെറിയുന്ന നാണയത്തുട്ടുകളാൽ കബറിനു മുകളിലെ തുണി നിറയപ്പെട്ടിരിയ്ക്കുന്നു . മുകളിലേയ്ക്കു നോക്കിയാൽ മാർബിളിൽ തീർത്ത ഡോം കാണാം .  ഇവിടെ ചിത്രവേലകളും കൊത്തു പണികളും കാണാം. അവയ്ക്കു തൊട്ടു താഴെയായാണു വെന്റിലേറ്റേർസ് സ്ഥിതി ചെയ്യുന്നതു. ബാൽക്കണി,ചുമരുകൾ എന്നിവയെല്ലാം കൊത്തുപണികളാൽ സമൃദ്ധമാണു, പക്ഷെ ടാജുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മാത്രം. പുറത്തെ പടുകൂറ്റൻ സ്തംഭങ്ങൾക്കു കൊത്തു പണികൾ ഒന്നും തന്നെയില്ല. രണ്ടു ബാൽക്കണികൾ വീതം. മുകളിൽ ചെറിയ മിനാരെറ്റുകളും കാണാം.

രണ്ടു കുന്നുകൾക്കിടയിലെ ഗാപിൽ ശരിയായി ഫിറ്റ് ആവുന്ന വിധം പണികഴിപ്പിയ്ക്കപ്പെട്ട ഈ മുസ്സോളിയവും പരിസരവും ഗതകാലത്തിന്റെ ഓർമ്മകൾ നമ്മളിലുണർത്തുന്നു. താജ് മഹൽ സന്ദർശിച്ചപ്പോഴുള്ള വികാരമല്ല ഇവിടെ വന്നപ്പോഴുണ്ടായതു.  താജ് എന്നും എല്ലാവർക്കും മധുരോദാരമായ ഒരു സ്വപ്നം തന്നെ. പാവങ്ങളുടെ ടാജ് അൽ‌പ്പംകൂടി ചരിത്രത്തിന്റെ ഓർമ്മകളാവാം നമ്മിലുണർത്തുന്നതു.

വർണ്ണനൂലുകൾ-4

 

വെളുത്തു തടിച്ചു , ഉയരം കുറഞ്ഞു, കുലീനത്വം സ്ഫുരിയ്ക്കുന്ന വട്ടമുഖത്തോടുകൂടിയ ഒരു എഴുപതുകാരൻ . ഒരു നീളമുള്ള തോൾസഞ്ചിയുണ്ടു. മഹാരാഷ്ട്രീയനാണെന്നു തോന്നി, ഒറ്റനോട്ടത്തിൽ.  എനിയ്ക്കൽ‌പ്പം മുന്നിലായി ബെസ്റ്റ് ബസ് ഡേപ്പോയിലെ ക്യൂവിൽ നിന്നും ആരോടെന്നില്ലാതെ  തനിയ്ക്കു പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സു ഇതു തന്നെയല്ലേ എന്ന സംശയം ഉന്നയിച്ചു.  8-10 പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നിട്ടും ആരും ഒന്നും മിണ്ടുന്നതായി കണ്ടില്ല. വർളി-പ്രഭാദേവി ബസ് സ്റ്റോപ്പാണു സ്ഥലം.  അൽ‌പ്പം തിരക്കുള്ള സമയമാണെങ്കിലും ശരിയായ തിരക്കു വരാനിരിയ്ക്കുന്നതേയുള്ളൂ.   ആരും ഒന്നും മിണ്ടാതിരിയ്ക്കുനതു കണ്ടപ്പോൾ എനിയ്ക്കൽ‌പ്പം വിഷമം തോന്നി.  പലപ്പോഴും മുംബയിൽ ഞാൻ അനുഭവിച്ചിട്ടുള്ളതാണിതു. കൃത്യമായി ബസ് നമ്പർ അറിഞ്ഞാൽ എവിടെയും എത്തിച്ചേരാം. അതല്ലെങ്കിലോ വല്ലാതെ ചുറ്റിക്കറങ്ങാനും സാധ്യതയുണ്ടു.  മുന്നോട്ടു ചെന്നു ഇദ്ദേഹത്തിനു പോകേണ്ട സ്ഥലത്തേയ്ക്കുള്ള ശരിയായ ബസ്നമ്പറും മറ്റു   വിശദാംശങ്ങളും കൊടുക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല. തികഞ്ഞ നിസ്സംഗതയോടെ നിൽക്കുന്ന മറ്റുള്ളവരോടു എനിയ്ക്കു പുച്ഛമാണു തോന്നിയതു.  ഒരു സഹജീവിയെ സഹായിയ്ക്കാനുള്ള സന്നദ്ധതപോലും കാട്ടാനാവില്ലേ ഇവർക്കു?

ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, മന:പൂർവ്വമാകാനിടയില്ല.  അവരോടാരോടും തന്നെ അദ്ദേഹം  പ്രത്യേകമായി ചോദിച്ചിരുന്നില്ലല്ലോ?  ചോദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മറുപടി കിട്ടുമായിരുന്നേനെ!  സാധാരണയായി ഇത്തരം സഹായങ്ങൾ ചെയ്യാൻ വിമുഖത കാട്ടാത്തവരാണു മുംബറ്റികൾ.എല്ലാവരും അവനവന്റെ ചിന്തകളുടെ ലോകത്തായിരുന്നിരിയ്ക്കും. രാവിലെ ഓഫീസിലെത്താനുള്ളത്ര തത്രപ്പാടു തിരിച്ചെത്താനും കാണും. തിരിച്ചു വരുമ്പോഴാണെങ്കിലോ, ഉള്ള എനർജിയൊക്കെ പോയിക്കാണും.  ചെന്നാൽ ചെയ്തു തീർക്കാനുള്ള പണികളും നാളെ കാലത്തു ചെയ്യാനുള്ളവയും ഇന്നു തന്നെ മനസ്സിൽ കിടന്നു കറങ്ങുന്നുണ്ടാവും. യാന്ത്രികമായ ജീവിതത്തിലെ എത്രയോ വിലയേറിയ  മണിക്കൂറുകൾ ഇങ്ങനെ ബസ്സ്റ്റോപ്പുകളിൽത്തന്നെ ഇവരൊക്കെ ചിലവഴിയ്ക്കുന്നുണ്ടായിരിയ്ക്കും? ഇതെല്ലാം ഇവർക്കൊന്നും പുതുമയാകാനും സാധ്യതയില്ല. കൊച്ചു കാര്യങ്ങളിൽ‌പ്പോലും അപ്സെറ്റ് ആകുന്ന എന്നെപ്പോലുള്ളവർക്കു മാത്രമേ ഒരുപക്ഷേ ഇങ്ങനെയൊക്കെ തോന്നുന്നുണ്ടാവുള്ളൂ.

”ആപ്കാ ശുഭ് നാം ക്യാ ബേഠീ..”  സഹായിച്ചതിലെ സന്തോഷമാകാം പേരു പറഞ്ഞപ്പോൾ  മനോഹരമായി ഒരു മറുപടിയായെന്നപോലെ ചിരിച്ചു അദ്ദേഹം പോക്കറ്റിൽ നിന്നും കടലാസും പേനയുമെടുത്തു എന്തോ കുറിയ്ക്കുവാൻ തുടങ്ങി. എനിയ്ക്കുള്ള ബസ് വൈകുന്നതിനാൽ ഞാനും അസ്വസ്ഥയാകാൻ തുടങ്ങി. മറ്റുള്ളവരെപ്പോലെത്തന്നെ വീട്ടിലെത്തിയാലുടൻ ചെയ്തു തീർക്കാനുള്ള പണികളുടെ ചിന്തകൾ ഇതിനകം എന്നെയും വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.  നല്ല തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തിലെ ക്ഷീണം തീർക്കാൻ ഇനിയും മണിക്കൂറുകൾ ഏറെ കഴിയണം. ചെയ്തു തീർക്കാൻ ജോലികൾ ഏറെ.

”ഓക്കെ ബേഠീ..താങ്ക് യൂ”     നന്ദി പറഞ്ഞു കൊണ്ടു എന്റെ കൈയ്യിൽ ഒരു കടലാസു കഷ്ണവും തന്നു ആ വയോവൃദ്ധൻ ചിരിച്ചുകൊണ്ടുതന്നെ വന്നു നിന്ന ബസ്സിൽ ക്കയറി യാത്രയായി. എന്തായിരിയ്ക്കുമെന്നോർത്തു അദ്ദേഹം തന്ന ചെറിയ കടലാസുകഷ്ണം തുറന്നു നോക്കിയപ്പോൾ നാലുവരി കവിതയാണതിൽ കണ്ടതു. വായിയ്ക്കുംതോറും സന്തോഷം കൂടിവന്നു. എന്റെ പേരു കൂടി ഉൾപ്പെടുത്തി ആ ബസ്സ്റ്റോപ്പിൽ നിന്നുകൊണ്ടു തന്നെ നന്ദിപറഞ്ഞു ആശംസകൾ നേരുന്ന ഒരു നാലുവരിക്കവിത. സത്യത്തിൽ അതിനു പുറകിലെ ആ സഹൃദയത്വം എന്നെ അത്ഭുതപ്പെടുത്തുകയാണൂണ്ടായതു. അതിനുപയോഗിച്ച വഴിയും. ആ സന്തോഷവും ഊർജ്ജസ്വലതയും നിറഞ്ഞ മുഖം മനസ്സിൽ വീണ്ടും ഓർമ്മ വന്നു. എല്ലാ ക്ഷീണവും മറന്നപോലെ ഒരു നവോന്മേഷം  എനിയ്ക്കു കിട്ടി. സുരക്ഷിതമായി പേഴ്സിൽ മടക്കി വച്ച ആ കടലാസ് വീട്ടിലെത്തുന്നതിനു മുൻപായി ഞാൻ പലവട്ടം വായിച്ചു കഴിഞ്ഞിരുന്നു.

വീട്ടിലെത്തിയതും എല്ലാവരോടും ഇക്കാര്യം പറഞ്ഞു. അസാധാരണമായ ഈ പ്രവൃത്തിയിൽ അവർക്കും അത്ഭുതം. പലവട്ടം വായിച്ച കടലാസ് എന്റെ മണിപ്പേഴ്സിന്റെ കൊച്ചറയിൽ ഭദ്രമാക്കി വച്ചു. പക്ഷേ ഈ വിവരം പറഞ്ഞപ്പോൾ പിറ്റേന്നു എന്റെ അയൽ വാസി  പറഞ്ഞ  കമന്റ് ആണു എന്നെ ഏറെ ചിരിച്ചതും ചിന്തിപ്പിച്ചതും.

‘ ഇന്നു വ്യാഴാഴ്ച്ഛയല്ലേ,  നിങ്ങൾ സായിബാബയുടെ വ്രതമെടുത്തിരിയ്ക്കുന്ന ദിവസം. നിങ്ങളെ പരീക്ഷിയ്ക്കാൻ സായിബാബ തന്നെ വേഷം മാറി വന്നതാകാം. ഭാഗ്യം. ദർശനം കിട്ടിയല്ലോ?”

മഹാമനസ്കനായ ഒരാളെ സായിബാബയായി കണ്ടതിലല്ല, മറിച്ചു അവരുടെ ചിന്താഗതിയാണെന്നെ ചിരിപ്പിച്ചതു. അങ്ങിനെ ദർശനം തരുന്ന ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിലെത്ര നന്നായിരുന്നേനേ! വിശ്വാസം മനുഷ്യനെക്കൊണ്ടു എന്തെന്തെല്ലാം ചെയ്യിപ്പിയ്ക്കുന്നു. എന്നെസ്സംബന്ധിച്ചിടത്തോളം മനസ്സിൽ വളരെ പോസിറ്റീവ് തരംഗങ്ങളുണർത്തിയ ഒരു പ്രവൃത്തിയായിരുന്നു ആ യാത്രക്കാരന്റേതു. ഇനിയുമിനിയും സഹജീവികൾക്കു കൊച്ചുസഹായങ്ങൾ ചെയ്യാൻ പ്രേരിപ്പിയ്ക്കുന്ന ഒന്നു. ഒരു പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലും ഇതു പോസിറ്റീവ് ചിന്തകൾ തന്നെ ഉണ്ടാക്കിയെന്നതിനുദാഹരണമാണല്ലോ ആ നാലുവരിക്കവിത. അതാണു ശരിയായ സദ്പ്രവൃത്തി. നിങ്ങളുടെ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരാളുടെ ചുണ്ടിൽ നിങ്ങൾക്കു പുഞ്ചിരി വിരിയിയ്ക്കാനായെങ്കിൽ അതിൽക്കൂടുതലായി എന്ത് വേണം?

കാലം ഏറെയായി ഇതു നടന്നിട്ടു, 10 വർഷമെങ്കിലുമായിക്കാണും. പഴയ പേഴ്സുകളിൽ നിന്നും ഈ കടലാസു കഷണം പുതിയവയിലേയ്ക്കു മാറിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ അതൊന്നെടുത്തു വായിയ്ക്കാനും തോന്നാറുണ്ടു. അപ്പോൾ ആ മുഖം അവ്യക്തമായ് ചിരിച്ചു കൊണ്ടു മുന്നിൽ വരും. അദ്ദേഹം ഇന്നുണ്ടോ, എവിടെ എന്നൊന്നും അറിയാൻ പോലും വഴിയില്ല. കാരണം ഞങ്ങൽ പരസ്പരം പരിചയപ്പെടുകപോളുമുണ്ടായില്ലല്ലോ. തീർത്തും അപരിചിതനായ ആരോ ഒരാൾ. പക്ഷേ ആ ഒരൊറ്റ പ്രവൃത്തി എന്നെ എത്രയധികം മാറ്റി എന്നതു ഒരു സത്യം മാത്രം.

മനുഷ്യൻ വിചിത്ര ജീവി തന്നെ. പക്ഷേ അവനെ മനുഷ്യനാക്കുന്നതും മനുഷ്യത്വം അവനേകുന്നതും സമൂഹത്തിലെ ഇത്തരം വർണ്ണനൂലുകളുടെ മിന്നലുകൾ തന്നെയാണു. അല്ലയോ നല്ലവനായ അപരിചിതാ…നന്ദി, നന്ദി. ഇതുപോലെ പല മിന്നലുകളും എന്നെപ്പോലെ മറ്റു പലർക്കും അങ്ങേകിയിട്ടുണ്ടെങ്കിൽ അങ്ങയുടെ ജീവിതം ധന്യം തന്നെ! ഇനിയുമിനിയും  ഇതേ മനസ്ഥിതി  വച്ചു പുലർത്തുന്നവരെ കാണാനിടവരാനായി പ്രാർത്ഥിയ്ക്കുകയാണു…….

വർണ്ണനൂലുകൾ-3

വർണ്ണനൂലുകൾ-3

സുഹൃദ്ബന്ധത്തിനു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. കൊടുക്കുന്നതിലോ കിട്ടുന്നതിലോ അല്ല യഥാർഥമായ സ്നേഹം ഉടലെടുക്കുന്നതു. ചിലപ്പോൾ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നവർ നമുക്കു അത്യന്തം പ്രിയങ്കരരായി മാറുമ്പോൾ മുജ്ജന്മബന്ധം എന്നൊക്കെ പറയുന്നതു ശരി തന്നെയോ എന്നു തോന്നിപ്പോകാറുണ്ടു.അനുഭവങ്ങൾ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിൽ വരുത്തുന്ന മാറ്റങ്ങൾ കുറച്ചൊന്നുമല്ല. പ്രതീക്ഷിയ്ക്കാത്ത സന്മനസ്സുമായി അത്യാവശ്യമായ സമയങ്ങളിൽ കൂടെ നിന്നിട്ടുള്ളവരെക്കുറിച്ചൊന്നോർത്തു നോക്കൂ. നിങ്ങൾ തന്നെ ഒരു പക്ഷേ ആശ്ചര്യപ്പെട്ടു പോകും. പലപ്പോഴും മറവിയുടെ തിരശ്ശീലയ്ക്കുള്ളിൽ ഒളിച്ചു നിൽക്കുന്ന ഇവരെ ഓർമ്മിയ്ക്കാൻ തക്കവണ്ണം സംഭവവികാസങ്ങൾ കാണണമെന്നില്ല, എന്നാൽ ഓർമ്മിയ്ക്കുമ്പോഴേ മനസ്സിലാകൂ അവർ നമുക്കു ആരൊക്കേയോ ആയിരുന്നുവെന്നു.

ഇന്നെന്നപോലെ ഓർമ്മയിലുണ്ടു, 1992.ൽ ആദ്യ ട്രാൻസ്ഫെറിന്റെ ഉൽക്കണ്ഠ നിറഞ്ഞ സന്തോഷത്തിൽ കൽക്കത്തയിലെത്തിയതും മുംബൈ മഹാനഗരിയുമായി ഇണങ്ങിയിരുന്ന ഞങ്ങളെല്ലാം കൽക്കത്തയുമായി പൊരുത്തപ്പെടാൻ കഠിനമായി ശ്രമിച്ചിരുന്നതും. ആദ്യവർഷം എല്ലാവരും ദു:ഖിതരായിരുന്നു. രണ്ടാമത്തെ വർഷമായപ്പോഴേയ്ക്കും കൽക്കത്താജീവിതം ആസ്വദിയ്ക്കാനായിത്തുടങ്ങി. പല യാത്രകളും കലകളുടെ ആസ്വാദനവും രസികരഞ്ജിനി സംഗീതസഭയിലെ വിലയേറിയ കച്ചേരികളും മനസ്സിനെ ആനന്ദതുന്ദിലമാക്കാൻ തുടങ്ങി. കാലാവസ്ഥയിലെ രൂക്ഷതയുമായും പൊരുത്തപ്പെടാൻ പഠിച്ചു.കൽക്കത്ത മെട്രൊ അന്നു പ്രാവർത്തികമായിക്കഴിഞ്ഞിരുന്നു. ശശ്യേട്ടനു ഓഫീസിൽ പോകാൻ ട്രാവൽ സമയം വെറും 9 മിനിറ്റ് എന്നതു ഒരു സംഭവം തന്നെയായിരുന്നു, മുംബെയിലെ 1 1/2 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോൾ. കുട്ടികൾ സ്കൂളിനെ ഇഷ്ടപ്പെടാൻ തുടങ്ങി കൂട്ടുകാരും ക്രിക്കറ്റു ക്യാമ്പുകളും ധാരാളം. ഡ്രോയിംഗ് -പെയിന്റിംഗ് ക്ലാസ്സുകൾ ജീവിത്ത്തിന്റെ ഭാഗമായി മാറി. ഞാനും കൂട്ടത്തിൽക്കൂടാൻ ശ്രമിച്ചു.

പക്ഷെ കൽക്കത്ത ജീവിതത്തിന്റെ ആദ്യ നാളുകൾ പലതുകൊണ്ടും ബുദ്ധിമുട്ടു നിറഞ്ഞതും ആകാംക്ഷാഭരിതവുമായിരുന്നു. അവിടുത്തെ ആളുകൾ, കാലാവസ്ഥ, ജീവിതരീതി ഒക്കെ മുംബെയിൽ നിന്നും വ്യത്യസ്ഥം. ആരോഗ്യപ്രശ്നം കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഒപ്പം രസകരമായ ചില സംഭവങ്ങൾ ഇന്നും ചിരി വരുത്തുന്നു. വന്നയിടയ്ക്കാണു, സ്കൂളിൽനിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്ന സമയം എന്നെ ഏറ്റവും അലോസരപ്പെടുത്തിയിരുന്നതു റോഡിനിരുവശത്തു നിന്നും എന്നെത്തന്നെ നോക്കുന്ന ആൾക്കാരായിരുന്നു. ഇവർക്കെല്ലാം ഒരു മാനേർസും ഇല്ലേ എന്നു ചിന്തിയ്ക്കുമ്പോഴും മറ്റുള്ളവർ ശ്രദ്ധിയ്ക്കുന്നുവെന്ന വിചാരം വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്റെ വേഷ വിധാനത്തിൽ എന്തെങ്കിലും അപാകതകൾ കാണുമോ എന്നും ഭയന്നിരുന്നു. ഏതാനും മാസങ്ങൾക്കകം ചുറ്റുവട്ടത്തുമുള്ള പലരും നല്ല സുഹൃത്തുക്കളായി മാറിയപ്പോഴാണു ഇവർ എന്നെ ശ്രദ്ധിയ്ക്കുന്നതിനുള്ള കാരണം പിടികിട്ടിയതു. മുംബൈ ജീവിതത്തിലെ സാധാരണ സംഭവമായ വേഗതയോടുകൂടിയ എന്റെ നടത്തമാണു അവരെ അത്ഭുതപ്പെടുത്തിയിരുന്നതെന്നു. അതു അറിഞ്ഞ ദിവസം ഞാൻ എത്രമാത്രം ആശ്വസിച്ചെന്നോ! ചിരിച്ചതിനും കണക്കില്ല. അവിടത്തുകാരുടെ പൊതുവേ എല്ലാ കാര്യങ്ങൾക്കുമുള്ള  സാവധാനരീതിയ്ക്കു നേരെ എതിരാണല്ലോ മുംബൈറ്റിയുടെ പാച്ചിൽ. അന്നു തോന്നാറുണ്ടു, പ്രിയപ്പെട്ടവർക്കു എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ പ്പോലും ഒരുപക്ഷേ ഇവർക്കൊക്കെ വളരെ സാവധാനത്തിൽ ഇങ്ങനെത്തന്നെയേ പ്രതികരിയ്ക്കാൻ കഴിഞ്ഞെന്നു വരുള്ളൂ എന്നു.

റോയ് ശശ്യേട്ടന്റെ സഹപ്രവർത്തകനായിരുന്നു. എക്സ്-മിലിറ്ററി. എന്നിട്ടും ലിഫ്റ്റിൽ കയറാൻ പേടി.ലിഫ്റ്റ്ഫോബിയ.ചിരിയ്ക്കാതെങ്ങിനെ?

മൂന്നുനില സ്റ്റെയർകേസ് വഴി കയറിത്തന്നെയേ ഓഫീസിലെത്തൂ. തിരിച്ചു ഇറങ്ങുമ്പോഴും അങ്ങിനെത്തന്നെ. ആരൊക്കെ കൂടെ ഉണ്ടെങ്കിലും അതിനു മാറ്റമില്ല. മൂന്നാം നിലയിൽ നിന്നും ശശ്യേട്ടന്റെ ഓഫീസ് ഏഴാം നിലയിലേയ്ക്കു മാറ്റിയപ്പോൾ 7 നില നടന്നു കയറാനാവില്ലെന്നു പറഞ്ഞു റോയ് എന്ന എക്സ്-മിലിട്ടറിവാല മൂന്നാം നിലയിൽത്തന്നെ തുടർന്നു. അതു റോയിയ്ക്കും വിഷമമായെന്നു തോന്നി.  ഒന്നു രണ്ടു വട്ടം ഓഫീസ് ആവശ്യാർത്ഥം വീട്ടിൽ വന്ന റോയ് പെട്ടെന്നു വീട്ടിലെ അംഗം പോലെയായി മാറി. കുട്ടികളുമായി വളരെ ഇണങ്ങി. എല്ലാ കാര്യങ്ങൾക്കും ഉപദേശവും സഹായവും തരാനായി സദാ സന്നദ്ധനായി. മിലിറ്ററി കാന്റീനിൽ നിന്നും വീട്ടു സാമാനങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങിത്തരാൻ  റോയിയ്ക്കു പ്രത്യേകം ഉത്സാഹമായിരുന്നു. ലിഫ്റ്റിൽ എന്നതുപോലെ തന്നെ ബസ്സിലോ ട്രാമിലോ മെട്രൊവിലോ റോയ് സഞ്ചരിയ്ക്കില്ല. റോയിയുടെ സന്തത സഹചാരിയായി ഒരു സൈക്കിൾ ഉണ്ടു. 16 കിലോമീറ്റർ സൈക്കിൾ ചവുട്ടിയാണു റോയ് എന്നും ഓഫീസിലെത്തുന്നതു. സാധനൺഗളൊക്കെ വാൺഗി ഞങ്ങളുടെ വീട്ടിലെത്തുന്നതും ഈ സൈക്കിളിൽ തന്നെ. കാലാവഥയെക്കുറിച്ചും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചും റോയ് വാചാലനാകാറുണ്ടു. ഇന്നും കപ്പലണ്ടി വറക്കുമ്പോൾ റോയിയെ ഓർമ്മ വരും. നല്ല തരം കപ്പലണ്ടി മിലിറ്ററി കാന്റീനിൽ നിന്നും വാങ്ങിക്കൊണ്ടുവന്നു തന്നു വറക്കാൻ പഠിപ്പിച്ചതെല്ലാം റോയ് അയിരുന്നു.. ഒരു മകൾ മാത്രം. അവളെ നന്നായി പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കുക എന്നതു മാത്രമായിരുന്നു റോയിയുടെ ഒരേയൊരു സ്വപ്നം. അതെപ്പോഴും പറയും. പറയുമ്പോൾ റോയിയുടെ മുഖത്തും കണ്ണിലും സ്വപ്നം വിടരും. ഞങ്ങളും പലവിധത്തിൽ റോയിയ്ക്കായി ഉപദേശങ്ങൾ നൽകിയിരുന്നു.സദാ പ്രസന്ന വദനനായ റോയിയുടെ സാന്നിദ്ധ്യം കുട്ടികൾക്കും ഏറെ പ്രിയമുള്ളതായിരുന്നു. റോയി ആരുമായിരുന്നില്ല ഞങ്ങൾക്കു, പക്ഷേ റോയി എല്ലാമായിരുന്നു താനും. ആ സാന്നിദ്ധ്യം നൽകിയിരുന്ന പലതും ഒരുപക്ഷേ പറയേണ്ട വിധം എന്തെന്നു എനിയ്ക്കറിയില്ല.

ഏതാനും വർഷങ്ങൾക്കു മുൻപൊരു ദിവസം ആകസ്മികമായി റോയിയുടെ മരണത്തെക്കുറിച്ചറിഞ്ഞു. വല്ലാത്ത വിഷമം തോന്നി. മകൾ പഠിച്ചു ജോലിക്കാരിയായിക്കാണുമോ? വിവാഹിതയായിക്കാണുമോ? റോയിയുടെ സ്വപ്നം പൂവണിഞ്ഞു കാണുമോ? ഒന്നും അറിയില്ല. ഒന്നു മാത്രമറിയാം, റോയി ഇന്നും ഞങ്ങളുടെയൊക്കെ മനസ്സിൽ പ്രസന്നവദനനായിത്തന്നെ ജീവിയ്ക്കുന്നു.

വർണ്ണനൂലുകൾ-2

ജീവിതം ശരിയ്ക്കും നാടക വേദി തന്നെയെന്നു തോന്നാറുണ്ടു. ആടിക്കഴിഞ്ഞ കഥാപാത്രങ്ങൾ അരങ്ങൊഴിയുമ്പോളേ പലപ്പോഴും അറിയാനാകൂ, അവർ നമ്മെ എത്ര മാത്രം സ്വാധീനിച്ചുവെന്നു. അവർ പലപ്പോഴും അവർ പോലും അറിയാതെ പാകുന്ന  നന്മയുടെ വിത്തുകൾ പിന്നീടെന്നോ മുളച്ചു നമുക്കുള്ളിലും നന്മയുടെ ഫലങ്ങൾ ചുറ്റും പൊഴിയ്ക്കുന്ന വൻ വൃക്ഷമായി മാറിയെന്നും വരാം.നിരന്തരമായ സാമീപ്യം സ്വഭാവരൂപീകരണത്തിൽ  വരുത്തുന്ന നന്മ-തിന്മകൾ പാരമ്പര്യത്തിന്റെ ഭാഗമായി നാം കണക്കാക്കുന്നു. മാതാപിതാക്കളുടെ നന്മയും തിന്മയും കുട്ടികളിലും കണ്ടു വരുന്നതിൽ അത്ഭുതമില്ല ഇതേപോലെ ആരാധിയ്ക്കുന്ന വ്യക്തികളിൽ കണ്ടു വരുന്ന പല സ്വഭാവങ്ങളേയും കണ്ണടച്ചു അനുകരിയ്ക്കുന്ന പ്രവണത കൌമാരത്തിന്റെ സംഭാവനയാണു. കുറെക്കാലത്തിനുശേഷമൊന്നു തിരിഞ്ഞു നോക്കിയാലറിയാം നിങ്ങളുടെ ജീവിതത്തിലും ഇത്തരം സ്വാധീനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നു.

. .
വായനയുടെ ലോകം എനിയ്ക്കു മുന്നിലായി തുറന്നതു വീട്ടിൽ എല്ലാവർക്കും ഉണ്ടായിരുന്ന വായനാശീലം കൊണ്ട് തന്നെ. കുറെയേറെ പുസ്തകങ്ങൾ സദാ വായിയ്ക്കാനായി കിട്ടാറുമുണ്ടു.ദിനപ്പത്രങ്ങൾ, വാരികകൾ, മാസികകൾ എന്നിവയും വല്ലപ്പോഴും ടൌണിൽ പോയി വരുമ്പോൾ അച്ഛൻ കൊണ്ടു വരുന്ന കരൻജിയയുടെ ’ബ്ലിറ്റ്സ്’ എന്ന ഇംഗ്ലീഷ പത്രവും ഇന്നും എന്റെ മനസ്സിൽ ഓടിയെത്തുന്നു. മാതൃഭൂമിയിലെ  ബാലപംക്തി മുതൽ ബംഗാളി വിവർത്തനങ്ങൾ വരെ മനസ്സിൽ വർണ്ണ രാജികൾ വിതച്ചിരുന്ന കാലം. പുസ്തകത്തിലൂടെ കണ്ടിരുന്ന പുറം ലോകം അത്യന്തം ആകർഷകം തന്നെയായിരുന്നു . ആയിടെ നാട്ടിൽ  ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ മുംബൈയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം   ഒരു സ്വാമിയും കുടുംബവും താമസത്തിനായെത്തിയിരുന്നു. തികച്ചും പുതുമയാർന്ന ജീവിതരീതിയായിരുന്നു അവരുടേതു. നഗരജീവിതത്തിന്റെ സ്വാധീനമായിരിയ്ക്കാം. നാളികേരം വാങ്ങുന്നതിനായി സ്വാമി പലപ്പോഴും വീട്ടിൽ വരും. നല്ല നിലയിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച സ്വാമി അറിവിന്റെ ഭണ്ഡാരമായിരുന്നു. ഞങ്ങൾ കുട്ടികളുടെ അറിവിനെ അളക്കാൻ അദ്ദേഹത്തിനു വലിയ രസമായിരുന്നു.ഇംഗ്ലീഷ് പുസ്തകങ്ങൾ ധാരാളമായി വായിയ്ക്കാൻ പറയുമായിരുന്നു. ദിവസവും ഇംഗ്ലീഷ് പത്രം വരുത്തുന്ന അദ്ദേഹം വീട്ടിൽ വരുമ്പോഴെല്ലാം പഴയ നാലഞ്ചു ഇംഗ്ലീഷ് പത്രങ്ങൾ എനിയ്ക്കായി കൊണ്ടു വരുമായിരുന്നു. പിന്നീടു വരുമ്പോൾ വേറെ കൊണ്ടു വരാനും പഴയവ തിരിച്ചു കൊണ്ടു പോകാനും മറക്കാറുമില്ല. ഈ വായന ഇംഗ്ലീഷ് ഭാഷയുടെ  പ്രയോഗത്തിൽ എനിയ്ക്കു നേടിത്തന്ന സ്വാധീനം കുറച്ചൊന്നുമല്ല. എത്ര തുച്ഛമായ ഒരു പ്രവൃത്തി. പക്ഷേ അതിന്റെ പുറകിലെ ആത്മാർത്ഥതയോ? അതു നേടിത്തന്ന ഫലമോ?  കർമ്മഫലം ഇച്ഛിയ്ക്കതെ ചെയ്യുന്ന സദ്പ്രവൃത്തി. ഒന്നു കൂടി ഗാഢമായി നോക്കുമ്പോൾ മനസ്സിലാക്കാനാവുന്ന  ആ പോസിറ്റീവ് വൈബ്രേഷൻ ഇന്നും എന്റെ ജീവിതത്തിൽ മറ്റുള്ളവർക്കായി  വർണ്ണ നൂലുകൾ  പാകാൻ .എനിയ്ക്കു പ്രേരകമായിത്തന്നെ തുടരുന്നു. സ്വന്തം കുട്ടികളിലേയ്ക്കും നല്ല ചിന്താഗതികളെ തിരിച്ചു വിടാൻ ഇത്തരം അനുഭവങ്ങൾ പലപ്പോഴും ഗുരുക്കളായി കണ്മുന്നിലെത്തുന്നു.
ഇത്തരം നിസ്വാർത്ഥമായ സാമൂഹ്യ സേവനങ്ങൾ ചെയ്യുന്ന ഒട്ടനവധി പേർ നമുക്കു ചുറ്റുമുണ്ടായിരിയ്ക്കും. ഫീസ് വാങ്ങാതെ ട്യൂഷൻ നൽകുന്നവർ, കുട്ടികൾക്കു ഫ്രീ ആയി പുസ്തകം വിതരണം ചെയ്യുന്നവർ തുടങ്ങി അൽ‌പ്പം സ്വാന്തനവും മനസ്സിൽ ഒരുപാടു നന്മയും കാത്തു സൂക്ഷിയ്ക്കുന്നവർ.. നാം  വിചാരിയ്ക്കുന്നതുപോലെ നാമുൾപ്പെടുന്ന ലോകം അത്ര ചീത്തയാവണമെന്നില്ല. അതിന്റെ സൌന്ദര്യവും സ്വഭാവവും നല്ലതും ചീത്തയുമാക്കുന്നതു നമ്മൾ തന്നെയാണല്ലോ?  നമ്മുടെ മികച്ച സംഭാവനകൾ നമുക്കു തന്നെ പതിന്മടങ്ങായി തിരിച്ചു കിട്ടിക്കൂടെന്നില്ലല്ലോ?

വർണ്ണനൂലുകൾ-1

അനുഭവങ്ങൾ വളരെക്കാലത്തിനു  ശേഷവും വിസ്മയമായിത്തന്നെ മനസ്സിൽ പച്ച പിടിച്ചു നിൽക്കണമെങ്കിൽ അതിനു അത്രയ്ക്കും പ്രത്യേകതകളില്ലാതിരിയ്ക്കില്ലല്ലോ? അത്തരമൊരു അനുഭവത്തിന്റെ വർണ്ണനൂലിഴ ഇവിടെ ചൂണ്ടിക്കാട്ടാം. അവ നൽകുന്ന അനുഭൂതി എന്തെന്നു ഒരു പക്ഷേ സ്വയം മനസ്സിലാക്കുകയായിരിയ്ക്കും നല്ലതെന്നു തോന്നുന്നു..

കുട്ടിക്കാലത്തു  വീട്ടിനടുത്തുള്ള കാളീക്ഷേത്രത്തിൽ പതിവായി പോയി ദർശനം നടത്താറുണ്ടായിരുന്നു. എന്തു ദു:ഖം വന്നാലും അവിടെ തൊഴുതു സങ്കടം പറഞ്ഞാൽ മനസ്സിനു ആശ്വാസവും കിട്ടാറുണ്ടു. ഇന്നും പ്രാർത്ഥനകളിൽ മനസ്സു കൊണ്ടു  അവിടം ദർശിയ്ക്കാറുണ്ടു. വല്ലപ്പോഴും നാട്ടിലെത്തുമ്പോഴും. 1992 ൽ ഞങ്ങൾ കൽക്കത്തയിലെത്തിയ കാലം. കുട്ടികൾ ഹരി അഞ്ചാം ക്ലാസ്സിലും രവി രണ്ടാം ക്ലാസ്സിലും പഠിയ്ക്കുന്നു. രവിയ്ക്കു പെട്ടെന്നൊരു ദിവസം പനി വന്നു,ഡോക്ടരെ കാണിച്ചെങ്കിലും രണ്ടു ദിവസത്തിനകം ദേഹം മുഴുവനും വന്നു വീർക്കുകയും ദേഹമെല്ലാം സ്റ്റിഫ് ആവുകയും ചെയ്തു. ഒട്ടനവധി പ്രഗത്ഭരായ ഡോക്ടർമാരെ കാണിച്ചെങ്കിലും ഒരു മാസത്തിനുശേഷവും കുറവു കാണാനായില്ല. പുതിയ സ്ഥലം, സുഹൃത്തുക്കൾ കുറവു..രണ്ടു മൂന്നു മലയാളി കുടുംബങ്ങളെ പരിചയപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. ടെൻഷൻ ഊഹിയ്ക്കാമല്ലോ?അവർ നിത്യവും വന്നു സമാശ്വസിപ്പിയ്ക്കുന്നതിനിടയിൽ ഒരു ദിവസം ഒരു സുഹൃത്തു പറഞ്ഞു    ,അസുഖം മാറിയാൽ കാളീഘട്ടിൽ കൊണ്ടുപോയി തൊഴാമെന്നു പ്രാർത്ഥിയ്ക്കാൻ. ബംഗാളി പരിഭാഷകളിലൂടെ കൽക്കത്ത സുപരിചിതമായിരുന്നെങ്കിലും അവിടെയെത്തിയ  ശേഷം ഞങ്ങൾ സ്ഥലങ്ങൾ സന്ദർശിയ്ക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കാളീഘട്ടിൽ‌പ്പോകാൻ മനസ്സിൽ അതിയായ മോഹമുണ്ടായിരുന്ന എനിയ്ക്കു ഇതു ഒരു കാരണവുമായി. എന്തായാലും അധികം വൈകാതെ പാലക്കാട്ടുകാരനായ ഒരു ഡോകറ് ദൈവദൂതനായി എത്തി,സ്വന്തമായിക്കരുതി,രവിയുടെ അസുഖം മാറ്റിത്തന്നു .കൽക്കത്ത മെഡിക്കൽ സർക്കിളിൽ ചലനമുണ്ടാക്കിയ  ഒരു സംഭവമായി അതു മാറിക്കഴിഞ്ഞിരുന്നു.

കാളീഘട്ടിൽ‌പ്പോണം, മനസ്സു ഒരു ദിവസം ശബ്ദമുണ്ടാക്കി. അന്നു തന്നെ ശശി യേട്ടനും അതേ വിചാരമുണ്ടായി.  വൈകീട്ടാണു അത്ഭുതം കൂടുതലായതു.  ഞങ്ങളോടു അന്നു കാളീഘട്ടിൽ പോകാൻ പ്രാർത്ഥിയ്ക്കാൻ പറഞ്ഞ സുഹൃത്തു പെട്ടെന്നു വീട്ടിൽ വന്നു പറഞ്ഞു, നാളെ വൈകുന്നേരം നമുക്കു കാളീഘട്ടിൽ പോകാം. ഒരേ സമയം മൂന്നു പേർക്കും അതേ തോന്നലോ? വിവരമറിഞ്ഞ സുഹൃത്തു പറഞ്ഞു, ഇവിടെ വിശ്വാസം അങ്ങിനെത്തന്നെ, ദേവി വിളിച്ചാൽ തന്നെ മാത്രമേ ദർശനഭാഗ്യം കിട്ടൂ.

പിറ്റേന്നു ഒരു വെള്ളിയാഴ്ച്ചയായിരുന്നു. കാളീഘട്ടിൽ ചൊവ്വാഴ്ച്ചയാണു അതിമുഖ്യമെങ്കിലും വെള്ളിയാഴ്ച്ചയും തിരക്കു പ്രതീക്ഷിയ്ക്കാം. പക്ഷേ ഇത്രയേറെ തിരക്കു കാണുമെന്നറിഞ്ഞില്ല. നല്ല ക്യൂ. വന്ന ദിവസം ശരിയായില്ലെന്നൊരു തോന്നൽ. സുഹൃത്തു സമാധാനിപ്പിച്ചു, വൈകിയാലും തൊഴുതു തന്നെ പോകാം. അമ്പലത്തിനെപ്പറ്റി മനസ്സിലുണ്ടായിരുന്ന സങ്കൽ‌പ്പമെല്ലാം അവിടെ ചെന്നപ്പോൾ പോയി. ഇടുങ്ങിയ ഗലിയും ചെളിയും വഴുക്കലും    നിറഞ്ഞ പരിസരവും ശല്യം ചെയ്യുന്ന പൂജാസാമഗ്രികളുടെ കടക്കാരും ദർശനസഹായവുമായെത്തുന്ന പാണ്ഡകളും കൂടി മനസ്സിലെ ഭക്തിഭാവത്തിനെ അലോസരപ്പെടുത്തി. പെട്ടെന്നു കറണ്ടു പോയി. ഇതു കൂടിയായപ്പോൾ മനസ്സു ശരിയ്ക്കും നൊന്തു. തിരിച്ചു പോകണമോ? കറന്റു ഇനി എപ്പോൾ വരുമെന്നറിയില്ല. സുഹൃത്തു സമ്മതിച്ചില്ല, തൊഴുതു തന്നെ പോകാം. ഇത്തിരി കാത്തു നിൽക്കാം. കയ്യിൽ കരുതിയ പൂജാസാധനങ്ങളും കാണിയ്ക്കയുമായി അര മണിക്കൂർ നിന്നെന്നു തോന്നു, മനസ്സിൽ നിറയെ പ്രാർത്ഥന മാത്രം, ഏകാഗ്രതയോടെ തന്നെ. മറ്റൊന്നിനും സാധ്യതയുമില്ലല്ലോ? പെട്ടെന്നു കറണ്ടു വന്നു. മുന്നിൽ കണ്ട കാഴ്ച്ച മനസ്സു കുളിർപ്പിച്ചു. മുന്നിലെ ക്യൂ അപ്രത്യക്ഷം. ഞങ്ങളെപ്പോലെ ക്ഷമയോടെ നിന്ന അൽ‌പ്പം ചിലർ മാതമുണ്ടവിടെ. മതിവരുവോളം തിരുനടയിൽ നിൽക്കുകയും പ്രാർത്ഥിയ്ക്കുകയും ഒപ്പം കരയുകയും ചെയ്തനേരം സുഹൃത്തു പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഒരിയ്ക്കലും ഇത്ര നല്ല ദർശനം കിട്ടിയിട്ടില്ലെന്നു, ഒരു പക്ഷേ പിന്നീടും

സുഹൃത്തുക്കളെയും ബന്ധുക്കളേയും ക്ഷണിയ്ക്കാറു പതിവുണ്ടു, കൽക്കത്ത കാണാൻ. തീർച്ചയായും വരുമെന്നു കരുതിയവർ വന്നതുമില്ല, പ്രതീക്ഷിയ്ക്കാത്തവർക്കു വരാനുമായി. ഒരു ബന്ധുവിനു കാളീഘട്ടിൽ തൊഴുതു മതിയായില്ല. രണ്ടാമതൊരു ദിവസം വീണ്ടും പുറപ്പെട്ടെങ്കിലും വളരെ അടുത്തായിരുന്നിട്ടു കൂടി അപ്രതീക്ഷിത കാരണങ്ങളാൽ തൊഴാതെ തിരിച്ചു പോരേണ്ടി വന്നു.. ഇങ്ങനെ പലതും. .

ഒന്നു തീർച്ച,ഞങ്ങളുടെ  കൽക്കത്തയിലെ ജീവിതത്തിൽ വർണ്ണ നൂലുകൾ പാകിയ ഈ സുഹൃത്തുക്കളേയും  ഈ സംഭവത്തേയും ഒരിയ്ക്കലും മറക്കാനാകില്ല .     സുഹൃത്തുക്കളും ഡോക്ടർ പോലും  കുടുംബമായി മാറിയ കഥ.       വർണ്ണ നൂലുകളിലെ ഈ ആദ്യ ഏടുകൾ അവർക്കായുള്ള സമർപ്പണമാണു…. .

ഡെക്കാൻ ഒഡീസി-9

ഖുൽത്താബാദ്/ഖുൽദാബാദ്

എല്ലോറയിൽ നിന്നും  പുറത്തിറങ്ങിയതും നല്ല വിശപ്പു. നേരെ ഹോട്ടലിലേയ്ക്കാണു പോയതു. അതിനു കുറച്ചു മുൻപായി കരിമ്പു ജ്യൂസ്, പേരയ്ക്ക, കക്കിടിയെന്നു പറയുന്ന കൊച്ചു വെള്ളരിയ്ക്ക ഒക്കെ തിന്നു വയർ നിറഞ്ഞിരുന്നതാണു. ഇനി ഉച്ചയ്ക്കു ഊണു വേണ്ടെന്നു പോലും കരുതിയിരുന്നതാണു.  എല്ലോറ കണ്ടു കഴിഞ്ഞില്ല,  ഇപ്പോഴിതാ വീണ്ടും വിശപ്പ്. അൽ‌പ്പനേരം ഫാനിനു ചുവട്ടിലിരുന്നു  കണ്ട കാഴച്ചകളെക്കുറിച്ചു പലതും ചോദിച്ചും പറഞ്ഞും ഭക്ഷണം കഴിച്ചു. അൽപ്പം നടന്നശേഷം ബസ്സിൽക്കയറി. ഇനി നേരെ ഖുൽദാബാദിലേയ്ക്കു….

ഔറംഗസേബിന്റെശവകുടീരം സ്ഥിതി ചെയ്യുന്ന ഖുൽദാബാദ്/ഖുൽത്താബാദിലേയ്ക്കാണു പിന്നീടു ഞങ്ങളെത്തിയതു. എല്ലോറയ്ക്കു പോകുന്ന വഴിയിൽ ദൌലത്താബാദ് ഫോർട്ടിൽ നിന്നും 13 കിലോമീറ്റർ ദൂരത്താണിതു. ഈ സമീപപ്രദേശങ്ങളിലായി  പല പ്രസിദ്ധരായ സുഫി വിശുദ്ധരുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഔറംഗസീബിന്റെയും മകന്റെയും ശവകുടീരങ്ങൾ ഇവിടെത്തന്നെ. സുഫി വിശുദ്ധരുടെ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണിതെന്നു പറയാം.

കരിങ്കല്ലു പാകിയ പ്രവേശനവഴിയുടെ രണ്ടു ഭാഗത്തും ധാരാളം കടകൾ . പലതരം തൊപ്പികൾ, സുഗന്ധദ്രവ്യങ്ങൾ, നിസ്കാരത്തിന്നുപയോഗിയ്ക്കുന്ന പായ തുടങ്ങിയവ വിൽ‌പ്പനയ്ക്കായി കണ്ടു. “Tomb of Aurangazeeb Alamgir” എന്ന ബോർഡു തൂക്കിയ വെളുത്ത കുമ്മായമടിച്ച അധികം അലങ്കാരങ്ങളൊന്നുമില്ലാത്ത കവാടത്തിലൂടെ അകത്തു കടന്നപ്പോൾ ഒരു കോർട്ട് യാർഡിലെത്തി. ഗൈഡ് ഞങ്ങളെ ഇടതു ഭാഗത്തായി ഉള്ള ഔറംഗസീബിന്റെ ശവക്കല്ലറയിലേയ്ക്കു നയിച്ചു.

‘’ഇതാണു വിശ്വപ്രസിദ്ധ്നായ ഔറംഗസീബ് ചക്രവർത്തിയുടെ ശവക്കല്ലറ’ അതു കണ്ടപ്പോൾ വിശ്വാസം വന്നില്ല. ഇത്രയും പ്രശസ്തനായ ഒരു ചക്രവർത്തിയുടെമുസ്സോളിയം ഇത്രയും സാധാരണമായ ഒന്നോ? പെട്ടെന്നോർമ്മ വന്നു. വായിച്ചിട്ടുണ്ടു, തന്റെ വിശ്രമവേളകളിൽ തൊപ്പി തുന്നിയും ഖുറാൻ പകർത്തിയെഴുതിയും തന്റെ അന്ത്യ സംസ്കാരത്തിനായി ഇദ്ദേഹം പണം കരുതി വച്ച കഥ.   ചെരുപ്പു ഊരി വച്ചു അകത്തു കടക്കുമ്പോൾ ഉയരം കുറഞ്ഞ പ്രവേശന വാതിലിൽ തല തട്ടാതെ നോക്കാൻ ആരോ ഉറക്കെയുറക്കെ ഇംഗ്ലീഷിൽ  വിളിച്ചു പറയുന്നുണ്ടായിരുന്നു. ഈ സ്ഥലത്തെക്കുറിച്ചും ഔറംഗസേബ് ചക്രവർത്തിയെക്കുറിച്ചും എല്ലാം ഞങ്ങൾക്കു പറഞ്ഞു തരുന്നതിനായി ഗൈഡ് അവിടത്തെ കെയർ ടേക്കറെ  ചുമതലപ്പെടുത്തി. നല്ല ശബ്ദഗാംഭീര്യമുള്ള  എന്നാൽ അന്ധനായ ആ ചെറുപ്പക്കാരൻ ഔറംഗസേബിന്റെ കാലത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ   രൂപരേഖ വരച്ചു.  ശവകുടീരം തികച്ചും ലളിതമായ ഒന്നാണെന്നു കാണാമായിരുന്നു. മുകളിൽ തുറന്ന ആകാശം. നടുവിലായി തറയിൽ നിന്നും  അൽ‌പ്പം ഉയർന്ന മണ്ണു നിറച്ച കബറിടം. മറ്റു കബറിടങ്ങളിലെല്ലാം കാണാവുന്ന  മിന്നുന്ന അലങ്കാരപൂർണ്ണമായ വിലകൂടിയ തുണിയിൽ നിന്നും വ്യത്യസ്തമായി ഒരു സാധാരണ വെള്ള വസ്ത്രമാണു കബറിടത്തിനു മുകളിലായി വിരിയ്ക്കപ്പെട്ടിട്ടുള്ളതു.  തന്റെ അവസാനനാളൂകളിൽ തൊപ്പി തുന്നിയും ഖുറാൻ പകർത്തിയെഴുതിയും സ്വരുക്കൂട്ടിയ നാലുരൂപ രണ്ടണ കൊണ്ടു തന്നെ തന്റെ അന്തിമകർമ്മങ്ങൾ ചെയ്യണമെന്നും വളരെ ലളിതമായ കബറിടമൊരുക്കണമെന്നും ഔറംഗസീബ് നിർദ്ദേശം കൊടുത്തിരുന്നുവത്രേ! അതനുസരിച്ചു മുസ്ലിം ചട്ടങ്ങൾക്കനുസൃതമായി   പണിത ആ കബറിടത്തിനു ചുറ്റും പിന്നീടു മാർബിൾ വിരിയ്ക്കുകയും അലങ്കാരപ്പണികൾ ചെയ്ത  ചുമരുകൾ നിർമ്മിയ്ക്കുകയും ചെയ്തു. കാലം കണ്ട അതിശക്തിമാനും പ്രതാപിയും ധനവാനുമായ ഒരു ചക്രവർത്തി ഇതാ ഇവിടെ ഒരു സാധാരണക്കാരനെപ്പോലെ ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. അറിയാതെ താഴ്ത്തിയ തലയുമായി പുറത്തിറങ്ങുമ്പോൾ തല സൂക്ഷിയ്ക്കണമെന്ന മുന്നറിയിപ്പു ഒരു ഗാനത്തിന്റെ ഈണത്തിൽ പിന്നിൽ നിന്നും വരുന്നുണ്ടായിരുന്നു. കോർട്ട് യാർഡിലെത്തി മുന്നോട്ടു വന്നപ്പോൾ ഇടതു വശത്തായുള്ള കെട്ടിടവും ബോർഡും ശ്രദ്ധയിൽ‌പ്പെട്ടു.

“TOMB OF AZAM SHAH, SON OF AURAMGAZEB’  ഔറംഗസേബിന്റെ രണ്ടാമത്തെ മകനാണു അസം ഷാ.  അസം ഷായുടെയും ബീവിയുടെയും ശവകുടീരവും മാർബിൾ ഫലകങ്ങളാൽ അലങ്കൃതമാണു. മറ്റു ചില കുടീരങ്ങളും അതിനടുത്തായി കാണപ്പെട്ടു. മുസ്ലിം വിശുദ്ധനായ സയ്യദ്  സൈനുദ്ദീന്റെ മുസ്സോളിയവും ഇതിനടുത്തു തന്നെ കാണപ്പെട്ടു. പലയിടങ്ങളിലായി ഇനിയും അനേകം സുഫി വിശുദ്ധരുടേയും പ്രശസ്തരുടെയും ശവകുടീരങ്ങൾ ഉളളതായി ഗൈഡ് പറഞ്ഞു.. അസഹ്യമായ ചൂടിനാൽ മാർബിൾ പതിച്ച നിലം ചുട്ടുപൊള്ളുന്നു. അകത്തു നിന്നും വേഗം പുറത്തു കടന്നു. അസം ഷാ തന്റെ അമ്മയും ഔറംഗസേബിന്റെ പത്നിയുമായ രബിയാദുറാണിയുടെ ഓർമ്മയക്കായി പണി കഴിപ്പിച്ച പാവങ്ങളുടെ താജ്മഹലെന്നറിയപ്പെടുന്ന ബീബി-ക-മക്ബറയും ഇന്നത്തെ ഞങ്ങളുടെ സന്ദർശനപട്ടികയിലുൾപ്പെടുമെന്നു ഗൈഡ് പറഞ്ഞു.

ഹിമരൂ/പൈതാൻ നെയ്ത്തുകല

 ഔറംഗാബാദിലെ പ്രസിദ്ധമായ ഹിമരൂ ടെക്സ്റ്റൈത്സ്  ഇവിടെ വരുന്ന ടൂറിസ്റ്റുകളെ വല്ലാതെ ആകർഷിയ്ക്കുന്നു. അത്തരം ഒരു വീവിംഗ് സെന്ററിലേയ്ക്കാണു പിന്നീടു ഞങ്ങൾ പോയതു.        പൈതാനി സാരികളും ഹിമരൂ സിൽക്കും ഔറംഗാബാദിന്റെ  സ്വന്തമാണു. സിൽക്കിന്റേയും പരുത്തിയുടെയും പ്രത്യേക തരം സംയോജനത്തിന്റെ കലയാണു ഹിമരൂ സാരികൾ . നല്ല ചൂടു തരുന്ന ഹിമരൂ ഷാളുകളും പ്രസിദ്ധമാണു. പൈതാൻ എന്ന സ്ഥലത്തിന്റെ പേരിൽ നിന്നുമാണു പൈതാനി സാരികൾക്കു അങ്ങിനെ പേരു കിട്ടിയതു. തുഗ്ലക്കുകളുടെ ഭരണകാലത്തു ദെൽഹിയിൽനിന്നുമെത്തിയ നെയ്ത്തുകാരാണു ആദ്യമായി ഹിമരൂ നെയ്ത്തിനു തുടക്കമിട്ടതു. പൈതാനി സാരികളിൽ സിൽക്കു നൂലുകളും വെള്ളിനൂലുകളും ഒറ്റയ്ക്കൊറ്റയ്ക്കും ഹിമരൂവിൽ അവ കൂട്ടമായുമാണു നെയ്യാനായി എടുക്കുന്നതു. അജന്താ മോട്ടിഫ് ഇവയിൽ നിറഞ്ഞു നിൽക്കുന്നതാവാം ടൂറിസ്റ്റുകളെ ഇവ കൂടുതലായി ആകർഷിയ്ക്കാൻ മറ്റൊരു കാരണം. അജന്താ ഗുഹകളിലെ കല്ലിൽ കൊത്തിയെടുത്ത ശിൽ‌പ്പങ്ങളെ ഇവരിവിടെ തുണിയിൽ നെയ്തെടുക്കുന്നു. സിൽക്കിൽ ഉണ്ടാക്കിയെടുക്കുന്ന ഹിമരൂ ഷാളുകൾ ഒരു മോതിരത്തിന്നുള്ളിലൂടെ കടത്താൻ പറ്റുന്നവിധം നേർമ്മയേറിയവയത്രെ! ഏറെ പ്രസിദ്ധമായിരുന്നതും ഇന്നു മരിച്ചു കൊണ്ടിരിയ്ക്കുന്നതുമായ ഈ കലയെ പുനരുദ്ധരിപ്പിയ്ക്കുന്നതിനായി ഗവണ്മെണ്ട് എല്ലാ സഹായങ്ങളും ചെയ്തു വരുന്നു.

ഇന്നത്തെ ട്രിപ്പിൽ ഇനി രണ്ടു സ്ഥലങ്ങൾ കൂടി കാണാൻ ബാക്കിയുണ്ടെന്നു ഗൈഡ് പറഞ്ഞു. ഔറംഗസേബിന്റെ ഭാര്യ അന്ത്യവിശ്രമം ചെയ്യുന്ന ബീബി-ക-മക്ബറ അഥവാ മിനി ടാജ്മഹൽ അഥവാ പാവങ്ങളുടെ താജ്മഹലും വെള്ളം കൊണ്ടു കറങ്ങുന്ന ഗോതമ്പു മിൽ ആയ പാൻ ചക്കിയും. ഒരു വർഷം മുൻപു സന്ദർശിച്ച ടാജ്മഹലിന്റെ മധുര സ്മരണകൾ മനസ്സിലോടിയെത്തിയതോടെ ബീബി-ക- മക്ബറയിലെത്താൻ എനിയ്ക്കു തിടുക്കമായി.അടുത്ത ലക്ഷ്യം അതു തന്നെ, ബസ് മുന്നോട്ട് നീങ്ങിത്തുടങ്ങി.

കൊളുത്താത്ത പന്തങ്ങൾ

ഒരാ ട്ടിൻ പറ്റത്തെപ്പോലെ

ശബ്ദമുണ്ടാക്കി മുട്ടിയുരുമ്മി

മുൻ നിരയിലെ ചലനത്തിനൊത്തു

ഇരുട്ടിലേയ്ക്കു..

ഇവിടെ വഴിയില്ല,

വഴി തെളിയിയ്ക്കാനായി

വടി പിടിച്ച ആട്ടിടയനുമില്ല

മുന്നിലെ ആളനക്കം

എനിയ്ക്കറിയാനാകുന്നില്ല

പിന്നിലോ

നോക്കാനെനിയ്ക്കു ഭയമാണു

മുന്നോട്ടു നീങ്ങാനെനിയ്ക്കാവും

ആ പന്തമൊന്നു കത്തിയ്ക്കാമോ?

ഹേ കാവൽക്കാരാ……

എനിയ്ക്കറിയാം നിങ്ങളിവിടെ

എവിടെയോ ഉണ്ടെന്നു

നിങ്ങളുടെ വശം പന്തമുണ്ടെന്നും

എനിക്കവ്യക്തമായോർമ്മയുണ്ടു.

നിശ്ശബ്ദതയുടെ കാഠിന്യം

എന്നെ ഭ്രാന്തു പിടിപ്പിയ്ക്കുന്നു

കാറ്റുമൂളുന്ന തുളകളിൽ നിന്നും

തിളച്ചു മറിയുന്ന ദ്രാവകം

എന്റെ മേൽ വീഴാതിരിയ്ക്കട്ടെ

എന്ന പ്രാർത്ഥനയാണെന്റെ ചുണ്ടുകളിൽ

അടച്ചിടപ്പെട്ട ചതിക്കുഴികളെന്നെ

അവസരം കാത്തിരിയ്ക്കുന്ന

നരഭോജികൾക്കു വലിച്ചെറിയാതിരിയ്ക്കട്ടെ

എന്നു മാത്രമാണെന്റെ മനസ്സിൽ

നരച്ചീറുകളുടെ സീൽക്കാരശബ്ദം

അടുത്തു വരുന്നല്ലോ?

ഇരുട്ടിന്റെ കരാളഹസ്തങ്ങൾ

ഇനിയുമിനിയും മുറുകും മുൻപായ്

ഹേ! കാവൽക്കാരാ…

നിന്റെ കത്തിച്ച പന്തത്തിന്റെ പ്രകാശത്തിനായി മാത്രം

യാചിയ്ക്കുകയാണു…..

ഡെക്കാൻ ഒഡീസ്സി-8

എല്ലോറ ഗുഹാമന്ദിരങ്ങൾ

പുരാതന ഭാരതീയ കൊത്തുവേലകളുടെ മകുടോദാഹരണങ്ങളായി കണക്കാക്കപ്പെടാവുന്നവയാണു അജന്തയിലേയും എല്ലോറയിലേയും ഗുഹകളും അവിടത്തെ ഗുഹാചിത്രങ്ങളും. ഉറപ്പേറിയ കരിങ്കൽ പാറകളിൽ കൈകളാൽ കൊത്തിയുണ്ടാക്കപ്പെട്ടവ. അതിനെടുത്ത സമയവും അദ്ധ്വാനവും നമ്മുടെ വിചാരങ്ങൾക്കുമതീതമാണു.  അജന്തയും എല്ലോറയും വേൾഡ് ഹെറിടേജ് സൈറ്റുകളിൽ‌പ്പെടുന്നു. ഔറംഗാബാദ് സിറ്റിയിൽനിന്നും 12കിലോമീറ്റർ ദൂരെയാണല്ലോ ദൌലത്താബാദ് ഫോർട്ട്. അതേ റൂട്ടിൽത്തന്നെയാണു എല്ലോറ ഗുഹാമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതു,18 കിലോമീറ്റർകൂടി മുന്നോട്ടു പോയാലായി. 350-700 എ.ഡി.യിലാണിവയുടെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.  ബുദ്ധിസം, ഹിന്ദുയിസം, ജൈനിസം എന്നിങ്ങനെ മൂന്നു വ്യത്യസ്ഥമായ വിശ്വാസങ്ങളുടെ  ആരാധനസങ്കേതങ്ങളാണു ഈ ഗുഹകൾ മുഴുവനും. ഏതാണ്ടു രണ്ടു കിലോമീറ്റർ ദൂരത്തോളം ബസാൾട് റോക്ക് ആയ കുന്നിൻ ചരിവിൽ, വളരെ കലാപാടവത്തോടെ  കൊത്തിയെടുത്തിരിയ്ക്കുന്ന ഗുഹകൾ ആണിവ.

ഞങ്ങളുടെ ബസ്സ് ഗുഹകളുടെ അധികം ദൂരെയല്ലതെ പാർക്കു ചെയ്തു.  ഇവിടെ ആകെ 34 ഗുഹകളാണുള്ളതെന്നു ഗൈഡ് പറഞ്ഞു.   ഇവയിൽ 1 മുതൽ 12 വരെയുള്ളവ ബുദ്ധിസ്റ്റ് സങ്കേതങ്ങളും, അടുത്ത 17 എണ്ണം ഹിന്ദു മന്ദിരങ്ങളും ബാക്കി 30മുതൽ 34 വരെ  5 ജൈനമന്ദിരങ്ങളുമാണു.  പ്രവേശനഫീസ് ഇന്ത്യക്കാർക്കു പത്തുരൂപയും വിദേശീയർക്കു 250 രൂപയുമാണു. ചൊവാഴ്ച്ച അവധി ദിവസം.

ഞങ്ങൾ ആദ്യം പോയതു ഒന്നാം നമ്പർ ഗുഹയിലേയ്ക്കു തന്നെയാണു. കാരണം അതാണു ഏറ്റവും തെക്കേഅറ്റത്തു സ്ഥിതി ചെയ്യുന്നതു. അവിടെ നിന്നും തുടങ്ങിയാൽ പിന്നെ ഒരേവരിയിലായി മറ്റു ഗുഹകളിലെത്താം. ബുദ്ധസന്യാസികൾക്കായുള്ള  വിഹാര എന്നറിയപ്പെടുന്ന താമസ സ്ഥലം.  ഇവിടെ പലഭാഗങ്ങളാക്കി തിരിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും അലങ്കാരങ്ങളോ കൊത്തു പണികളൊ കാണാനായില്ല.എന്നാൽ രണ്ടാമത്തെ ഗുഹ വ്യത്യസ്ഥമായിരുന്നു.ഇവിടെ ബുദ്ധന്റേയും മറ്റുപല ദിവ്യരുടെയും രൂപങ്ങ ളും ഒരു വലിയ ബുദ്ധവിഗ്രഹവുംഒക്കെ കാണാനായി. ചില ഗുഹകളിൽ വിഗ്രഹങ്ങൾ അപൂർണ്ണാവസ്ഥയിൽ കാണപ്പെട്ടു. ചിത്രത്തൂണുകളും കൊത്തുപണികൾ നിറഞ്ഞ ചുമരും പലകഥകളും ആലേഖനം ചെയ്യപ്പെട്ടവയായിരുന്നു. വലിയ ഇടനാഴികളും പ്രാർത്ഥനാ ഹാളുകളും (ചൈത്യാഹാൾ)  കരിങ്കൽത്തൂണുകളും കൂടാതെ ചിലഗുഹകളിൽ ആന , പാമ്പു, എന്നിവയുടെ ചിത്രങ്ങളു അറിവിന്റെ ദേവതയായ സരസ്വതിയ്ക്കു സമമായ ബുദ്ധദേവതയായ മായമയൂരിയും അവരുടെ വാഹനമായ മയിലും ഒക്കെ കൊത്തുവേലകളിൽ കാണാനായി. ഏറ്റവുമധികം ഞങ്ങളുടെ ശ്രദ്ധയാകർഷിയ്ക്കപ്പെട്ട ഗുഹ പത്താം നമ്പർ ഗുഹയായിരുന്നു. ഇതിനെ ‘വിശ്വകർമ്മാവിന്റെ കുടിൽ‘ (carpenter’s hut/sutar ka jhopda) എന്നാ‍ണത്രെ പറയുക. ബോധി വൃക്ഷത്തിനു ചുവട്ടിൽ ധ്യാനനിരതനായിരിയ്ക്കുന്ന പടുകൂറ്റൻ ബുദ്ധ വിഗ്രഹമുള്ള പ്രാർത്ഥനാ  മന്ദിരമാണിതു. വിശാലവും സുന്ദരവുമായ ചൈത്യഹാളിലെ  വളരെയേറെ കൊത്തുപണികളോടുകൂടിയ തൂണുകളും തട്ടും അവയുടെ ഘടനയും  കണ്ടാൽ മരത്തടിയിലാണോ അവ ഉണ്ടാക്കിയതെന്നു തോന്നിപ്പോകും . ആ കാലഘട്ടത്തെക്കുറിച്ചും ഇതിന്നു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും ചിന്തിച്ചപ്പോൾ ശരിയ്ക്കും രോമാഞ്ചമുണ്ടായി. ഗൈഡ് ഇടതടവില്ലാതെ പല കഥകളു പറഞ്ഞു കൊണ്ടേയിരുന്നു. മറ്റൊരു  പ്രപഞ്ചത്തിൽ പെട്ടു പോയിരുന്ന ഞാൻ പലതും കേട്ടുവോ എന്നു തന്നെ സംശയം..

രണ്ടു നിലകളോടുകൂടിയവയും (ദോ തൾ), മൂന്നുനിലകളുള്ളവയുമായ ഗുഹകൾ (തീൻ തൾ) വിസ്മയമുണർത്തി. എല്ലായിടങ്ങളിലും വ്യത്യസ്ഥ മുദ്രകളിൽ ധ്യാനനിരതനായിരിയ്ക്കുന്ന നിരവധി ബുദ്ധവിഗ്രഹങ്ങൾ കാണപ്പെട്ടു.

പതിമൂന്നാം നമ്പർ ഗുഹമുതൽ ഹിന്ദുമതത്തിലേതായി കാണപ്പെട്ടു. പതിമൂന്നാമത്തെ ഗുഹ സാധാരണം മാത്രമായിരുന്നു. എന്നാൽ അടുത്ത   ഗുഹയിൽ കൊത്തുപണികളിൽ  ഹിന്ദു ദൈവങ്ങളും പുരാണ കഥപാത്രങ്ങളും നിറഞ്ഞു  നിന്നു.  ഇതു വരെ മറ്റു ഗുഹകളിൽ കണ്ടിരുന്നു ബുദ്ധ വിഗ്രഹങ്ങളും ബന്ധപ്പെട്ട  കൊത്തുപണികളും വിഷ്ണു,ലക്ഷ്മി, ദുർഗ്ഗ പാർവതി, ശിവൻ തുടങ്ങിയ ഹിന്ദു/ബ്രാഹ്മണിക്കൽ രൂപങ്ങൾക്കു വഴി മാറി.  താണ്ഡവമാടുന്ന ശിവനും കൈലാസം  അമ്മാനമാടുന്ന രാവണനുമൊക്കെ 14നമ്പർ ഗുഹയിൽ കണ്ടു. പതിനഞ്ചിൽ ദശാവതാരവുംശിവ-പാർവതീപരിണയവും മാർക്കാണ്ഡേയ പുരാണവും കല്ലിലെ കഥകളായി മുന്നിൽ വന്നു.  ഈ ഗുഹ പണ്ടു ബുദ്ധിസ്റ്റ് മൊണാസ്റ്റ്രി ആയിരുന്നുവെന്നും പിന്നീടു ഇതൊരു ഹിന്ദു ആരാധനാലയമായി മാറ്റിയതാണെന്നും ഗൈഡ് പറയുകയുണ്ടായി.

വളരെയേറെ പ്രധാനപ്പെട്ട ശിവമന്ദിരമായ കൈലാസത്തിലേയ്ക്കാനു ഇനി നമ്മൾ പോകുന്നതെന്ന് ഗൈഡ് പറഞ്ഞപ്പോൾ വല്ലാത്ത ആകാംക്ഷയായി. ഒരു പാടു കേട്ടിട്ടുണ്ടു, എല്ലോറയിലെ കൈലാസമന്ദിരത്തെക്കുറിച്ചുഎല്ലോറയിലെ പതിനാറാമത്തേയും ഏറ്റവും വിശിഷ്ടവുമായ അമ്പലമാണിതു. ഒറ്റക്കല്ലിലെ അത്ഭുതം.സാക്ഷാൽ കൈലാസത്തെ അനുസ്മരിപ്പിയ്ക്കുന്ന ഘടനയും രൂപവും.മഞ്ഞു മൂടിക്കിടക്കുന്ന കൈലാസത്തെ അനുസ്മരിയ്ക്കാനെന്നോണം പണ്ടു ഈ മന്ദിരം മുഴുവനും വെളുത്ത നിറത്തിനാൽ ആവരണം ചെയ്തിരുന്നതിന്റെ അവശിഷ്ടം എല്ലായിടങ്ങളിലും കാണാമായിരുന്നു. മനസ്സുകൊണ്ടു ഇതിനെ ഒരു മഞ്ഞുമൂടിയ കൈലാസമായി സങ്കൽ‌പ്പിയ്ക്കാനൊരു ശ്രമം നടത്തി നോക്കി.  രോമാഞ്ചത്താൽ രോമകൂപങ്ങൾ എഴുന്നു നിന്നു. ഹിന്ദു മന്ദിരങ്ങളുടെഭാവഗാംഭീര്യം ഒന്നു വേറിട്ടു തന്നെ കാണാനായി.ഒന്നിലധികം നിലകളിൽ , കൊത്തുപണികളുടെ വൈവിധ്യത്താലും മേന്മയാലും സുന്ദരവും സമൃദ്ധവുമാണിവിടം.ദ്രാവിഡീയൻ കൊത്തുപണികളുടെ  നിലനിൽക്കുന്ന സൌകുമാര്യം.അമ്പലത്തിനു മുന്നിലായി നന്ദിയുടെ വലിയ രൂപം. ഭക്തിപൂർവ്വം ഉള്ളിൽ കടന്നു. ചെരുപ്പു പുറത്തു ഊരി വച്ചു. ഭീമാകാരനായ ഒറ്റക്കൽത്തൂണും(വിക്ടറി ടവർ) അതിലെ ചിത്രപ്പണികളും മുന്നിൽ നിവർന്നു കിടക്കുന്ന  അതിമനോഹരമായ കൊത്തുപണികളോടുകൂടിയ  അമ്പല ത്തിന്റെ ചാരുതയും നിർന്നിമേഷരായി നോക്കി നിൽക്കുന്ന ടൂറിസ്റ്റുകൾ..ലോകത്തിലെവിടെയും തന്നെ ഒറ്റക്കല്ലിൽ ഇത്ര മനോഹരമായൊരു കവിത വിരിഞ്ഞു കാണില്ല, തീർച്ച. കറുത്ത പശിമ നിറഞ്ഞ മണ്ണും വോൾക്കാനിക് ബസാൾട് റോക്കും ഡെക്കാന്റെ പ്രത്യേകത തന്നെ.

ഉള്ളിലെ ഗർഭഗൃഹത്തിലെ ലിംഗത്തിൽ ആരോ അർപ്പിച്ച ഒരു പിടി  പൂക്കൾ  ഭക്തിയുണർത്തി.  സാക്ഷാൽ കൈലാസത്തെ മനസ്സിലാവാഹിച്ചു , പ്രാർത്ഥിച്ചു, സർവ്വൈശ്വര്യങ്ങൾക്കായി. ആർക്കും ഭക്തി കൈവരുന്ന അന്തരീക്ഷം.ചരിത്രത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന പഴമയുടെ, കഴിവുകളുടെ, ഭാവനയുടെ, കാലത്തിനിനിയും മായ്ക്കാൻ കഴിയാത്ത ഭക്തിയുടെ ചിത്രം.എത്ര വർഷങ്ങൾ, എത്ര മനുഷ്യശക്തി ഇതിനു പിറകിലായി ചെലവഴിച്ചിട്ടുണ്ടാകും? ഉള്ളിൽ നിന്നും വെട്ടിയെടുത്തു രൂപം നൽകി കൊത്തുപണിയാൽ അലങ്കരിയ്ക്കപ്പെട്ടു ഭഗവാനായി,, ലോകത്തിനായി ഒരു കാണിയ്ക്ക!  പ്രധാന മന്ദിരത്തിനു ചുറ്റുമായി പടുകൂറ്റൻ ആനകളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. മറ്റു പല മൃഗരൂപങ്ങളും കാണാനായി. ഒരു സൌത്തിന്ത്യൻ അമ്പലത്തിൽ പോയ പ്രതീതിയാണു എനിയ്ക്കുണ്ടായതു. ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകകൾ ഒന്നും തന്നെ ഇവിടെ ദർശിയ്ക്കാനായില്ല. 

ചുറ്റുപാടുമായി ചുമരുകളിലായി കൊത്തിവയ്ക്കപ്പെട്ട നിരവധി ദൈവരൂപങ്ങളും കൊത്തുവേലകളും മനസ്സിൽ ഉണർത്തിയ വികാരങ്ങൾ വർണ്ണനാതീതം തന്നെ. മുകളിലെ ചവിട്ടുപടികൾ കയറുന്നിടത്തായി ചുമരിൽ ഒരു കൊച്ചു ബുദ്ധനെ കൊത്തി വച്ചിരിയ്ക്കുന്നതു ഗൈഡ് ങങ്ങളുടെ ശ്രദ്ധയിൽ‌പ്പേടുത്തി. എല്ലോറയിലെ ഏറ്റവും ചെറിയ ബുദ്ധരൂപമാണിതത്രേ!.

തിരിഞ്ഞു നോക്കി നോക്കി പുറത്തിറങ്ങി. ഈ അദ്ഭുതപ്രപഞ്ചത്തിൽ നിന്നും പുറത്തു കടക്കാൻ ഇഷ്ടമില്ലാത്തപോലെ. മനസ്സു പറഞ്ഞു, ഇനിയുമുള്ള ഗുഹകൾ ഇത്ര ആകർഷകമാവില്ല, തീർച്ച.

പിന്നീടുള്ള ഗുഹകളിൽ കാണാനായതു പടുകൂറ്റൻ തൂണുകളും ഗർഭഗൃഹത്തിലെ ശിവലിംഗവുമാണു. പലയിടത്തും നന്ദി, ശിവൻ, ഗണേഷ് എന്നിവരുടേയും മഹിഷാസുരമർദ്ദിനി,ബ്രഹ്മാവ് എന്നിവരുടെ രൂപങ്ങളും കാണാനായി. ദശാവതാരത്തിലെ പല അവതാരങ്ങൾ, നദീദേവതാസങ്കൽ‌പ്പത്തിൽ ഗംഗ, യമുന തുടങ്ങിയവരുടെ രൂപങ്ങൾ എന്നിവ ശ്രദ്ധേയമാണു..8 കൈകളോടുകൂടി രൌദ്രഭാവത്തിലുള്ള ശിവൻ, താണ്ഡവമാടുന്ന ശിവൻ എന്നിവയും 29 നമ്പർ ഗുഹാമുഖത്തായി കണ്ടു.

30 മുതൽ 35 വരെയുള്ള ഗുഹകൾ ജൈനവീരമന്ദിരങ്ങളാണെന്നു പറഞ്ഞല്ലോ?  മഹാവീർ ഭഗവാനെയും തീർഥങ്കരന്മാരേയും ഇവിടെക്കാണാം.ഇന്ദ്രസഭയെന്നറിയപ്പെടുന്ന 2 നിലയിലുള്ള  32നമ്പർ ഗുഹയിലെ ചിത്രത്തൂണുകളും മുകളിലെ അതിമനോഹരമായ വരാന്തയുമാണിതിനെ ഇന്ദ്രസഭയാക്കിയതു.ഇവ ഒമ്പതാം നൂറ്റാണ്ടിലേതാണെന്നു കരുതപ്പെടുന്നു

മുകളിലെ നിലയിൽ ഒരു സുസ്മേരവദനനായ ദിവ്യരൂപം- ആരാണെന്നു കൃത്യമായി മനസ്സിലായില്ല, ജൈനദേവനോ, ഗന്ധർവ-കിന്നരരോ ആവാം – ഗൈഡ് കാണിച്ചു തന്നു. പുറത്തെ കൽച്ചുമരിലെ ഏതാണ്ടു അപൂർണ്ണമായിത്തോന്നിയ രൂപം. കിരീടവും ആഭരണങ്ങളുമൊക്കെയുണ്ടു. എല്ലാവരെയും കണ്ടു വിടർന്ന   കണ്ണും തുറന്ന ചിരിയുമായി സന്തോഷം തുടിയ്ക്കുന്ന മുഖം. ഒരു ഫോട്ടൊ എടുക്കാതിരിയ്ക്കാനായില്ല. താഴെയെത്തിയപ്പോൾ ഒന്നു വീണ്ടും നോക്കാൻ ഗൈഡ് പറഞ്ഞു.  നോക്കിയപ്പോൾ  അത്ഭുതത്തിനതിരില്ല. കാരണമറിയണമെങ്കിൽ ഞാൻ താഴെനിന്നുമെടുത്ത ഈ ഫോട്ടൊ കൂടി നോക്കൂ…. വിടർന്ന കണ്ണുകൾ കൂമ്പിയിരിയ്ക്കുന്നു, മുഖത്തെ സന്തോഷം വിഷാദത്തിനു വഴികൊടുത്തപോലെ.”നിങ്ങൾ വന്നു കണ്ടതിലെ സന്തോഷമായിരുന്നു ആദ്യം കണ്ടതു. ഇപ്പോൾ നിങ്ങൾ പോകുന്നതിലെ ദു:ഖമാണാ മുഖത്തു…”. ഗൈഡ് തൻ വീറിന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങുന്നു.  ശരിയാവാം, ജീവനുണ്ടെന്നു തോന്നുന്ന വി ധമുള്ള ഈ കൽച്ചിത്രങ്ങൾക്കു അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.. . ഈ വിഷാദ ചിന്തകളുമായാണു ഞാനും എല്ലോരയിൽ നിന്നും പുറത്തിറങ്ങിയതു. ഇനിയെന്നെങ്കിലും ഇതൊക്കെ കാണാൻ ഭാഗ്യമുണ്ടാകുമോ?

ഡെക്കാൻ ഒഡീസി -7

ഗൃഷ്ണേശ്വർ/ഗു(കു)സുമേശ്വർ/ജ്യോതിർലിംഗ ശിവ ടെമ്പിൾ

അടുത്തതായി ഞങ്ങൾ പോയതു ഗ്രിഷ്ണേശ്വർ അമ്പലത്തിലേയ്ക്കാണു. വേരുൾ എന്നാണു ഈ സ്ഥലത്തിനു പേർ. ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ പന്ത്രണ്ടാമത്തേതാണിവിടെ. അതായതു 12 ജ്യോതിർലിംഗൺഗളുടെ ദർശനത്തിനായുള്ള തീർത്ഥയാത്ര ഇവിടെയാണു അവസാനിപ്പിയ്ക്കുന്നതു.(സോമനാഥ് (ഗുജറാത്ത്), ശ്രീശൈലം (ആന്ധ), മഹാകാളേശ്വർ( എം.പി), വൈദ്യനാഥ് (മഹാരാഷ്ട്ര),മാമലേശ്വർ (എം.പി), ഓംകാരേശ്വർ (എം.പി), ഭീമാശങ്കർ(മഹാരാഷ്ട്ര), രാമേശ്വരം (തമിൾനാടു), നാഗനാഥ് (മഹാരാഷ്ട്ര), ത്ര്യംബകേശ്വർ (മഹാരാഷ്ട്ര)., ത്ര്യംബകേശ്വർ (മഹാരാഷ്ട്ര), കാശി വിശ്വനാഥ് (യു.പി), കേദാർ നാഥ് (ഉത്തരാഞ്ചൽ), ഗൃഷ്ണേശ്വർ (മഹാരാഷ്ട്ര എന്നിവയാണീ പന്ത്രണ്ടു സ്വയംഭൂവുകളായ ജ്യോതിർലിംഗങ്ങൾ.ഇതു ദൌലത്താബാദിൽ നിന്നും 20 കിലോമീറ്റർ അകലെയാണു.ഇവിടെ നിന്നും എല്ലോറ ഗുഹകളിലേയ്ക്കു പോകാൻ 1/2 കിലോമീറ്റർ മാത്രം. കുസുമ എന്നു പേരുള്ള ഒരു ശിവഭക്തയുടെ ദു:ഖത്തിൽ മനമലിഞ്ഞു അവളെ അനുഗ്രഹിയ്ക്കാനായി ഭഗവാൻ ശിവൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട സ്ഥലമാണിതെന്നാണു ഐതിഹ്യം. ധാരാളം ഭക്തജനങ്ങൾ സന്ദർശിയ്ക്കുന്ന ഈ അമ്പലത്തിനെ ഒരു ടൂ‍റിസ്റ്റായിട്ടല്ല, തികഞ്ഞ ഭക്തയുടെ മനോഭാവത്തോടെയാണു ഞാൻ കണ്ടതു. കൂടുതൽ സന്തോഷത്തിനു മറ്റൊരു കാരണം കൂടി ഇല്ലാതില്ല. ഇന്നെന്റെ മകന്റെ ജന്മദിവസം കൂടിയാണു. ഈ ദിവസം ഇത്രയും വലിയതും പ്രസിദ്ധവും ആയ ഒരു അമ്പലത്തിൽ വന്നു പ്രാർത്ഥിയ്ക്കാനായതു സുകൃതമായിത്തോന്നി.അതും ഒരു ജ്യോതിർലിംഗദർശനം! ബാക്കി 11 ജ്യോതിർലിംഗവും കഴിഞ്ഞെത്തേണ്ടുന്ന സ്ഥലത്താണു ആദ്യം എത്തിയതു. ഈ ജ്യോതിർലിംഗത്തിന്റെ ചൈതന്യം അധികം ദൂരെയല്ലാത്ത  എല്ലോറ ഗുഹയിലെ പ്രസിദ്ധമായ ‘കൈലാസ് ‘ ഗുഹയിലെ പ്രതിഷ്ഠയിലും ഉൾക്കൊള്ളുന്നുവെന്നു പറയപ്പെടുന്നു. എന്തായാലും രണ്ടും ഇന്നു തന്നെ കാണാനാകുമെന്ന വിചാരം ഉള്ളിൽ സന്തോഷമുണർത്തി.

അമ്പലത്തിന്റെ ഉള്ളിലേയ്ക്കു കടക്കാനായുള്ള ക്യൂവിൽ നിൽക്കുമ്പോൾ അതിസുന്ദരമായ കൊത്തു പണികളോടുകൂടിയ മന്ദിരം എന്നെ ഹഠാദാകർഷിച്ചു. വളരെ ഒതുങ്ങിയതെങ്കിലും അതിസുന്ദരമായ ശൈലിയിൽ കൊത്തു വേലകളാൽ പുറം ഭാഗം അലംകൃതമാണു. ഇവിടെ ദശാവതാരങ്ങളും മറ്റു പല രൂപങ്ങളും കൊത്തിവച്ചിരിയ്ക്കുന്നതു കാണപ്പെട്ടു.ആന , കുതിര, സിംഹം  തുടങ്ങി പല മൃഗങ്ങളെയും ഈ കൊത്തുവേലകളിൽ കാണാനായി. മുകളിലെ താഴികക്കുടത്തിനു താഴെയായി അപൂർവ്വ തരത്തിൽ  കൊത്തു പണികൾ ചെയ്ത 5 നിലയിലുള്ള ‘ശിക്കാര‘ അത്യന്തം ആകർഷകമായിത്തോന്നി.ഇതു അലങ്കരിയ്ക്കപ്പെട്ടിട്ടുൾലതു കാള, കുരങ്ങു എന്നിവയുടെ രൂപങ്ങളാലാണു.ഈ മന്ദിരത്തിനു ഇത്രയും ഭംഗി വരാനുള്ള കാരണം ഒരുപക്ഷേ ഇതുണ്ടാക്കിയിരിയ്ക്കുന്നതു ചുവന്ന വോൾക്കാനിക് റോക്ക് കൊണ്ടു ആയതിനാലായിരിയ്ക്കാമെന്നു തോന്നുന്നു. അസാധാരണമായ ഭംഗിയുള്ള പിങ്ക് നിറമാണു ഇതിനു. ധാരാളം സിംഹവാലൻ കുരങ്ങന്മാർ പ്രസാദവും ചപ്പാത്തിയുമെല്ലാം തിന്നുന്നു. അവർക്കു ആരെയും പേടിയുള്ളതായി തോന്നിയില്ല. മറ്റൊരു ഭാഗത്തായി ഒരുവലിയ പാത്രത്തിൽ നിന്നും ഇലക്കുമ്പിളുകളിൽ  അമ്പലത്തിലെ  പ്രസാദം വരുന്ന ഭക്തജനങ്ങൾക്കെല്ലാം വിതരണം ചെയ്യുന്നതു കണ്ടു.നിലത്തു ചിതറിക്കിടക്കുന്ന കൂവളക്കായകൾ!

ചെറിയ പ്രവേശനദ്വാരത്തിലൂടെ അകത്തു കടന്നപ്പോൾ അൽ‌പ്പം വിശാലമായ ഹാൾ. വലതു വശത്തായുള്ള വാതിൽ ഗർഭഗൃഹത്തിലേയ്ക്ക് നയിയ്ക്കുന്നു. എഴുതി വെച്ചിട്ടുണ്ടു, പൈസ ആഭരണങ്ങൾ തുടങ്ങി വിലപിടിച്ച സാധനങ്ങൾ ശ്രദ്ധിയ്ക്കണമെന്നും പോക്കറ്റടിക്കാരെ ശ്രദ്ധിയ്ക്കണമെന്നും.  വാതിലിലൂടെ ഇറങ്ങി ഗർഭഗൃഹത്തിലെത്തി. ജ്യോതിർലിംഗവും ഘ്രിഷ്ണേശ്വരി ദേവിയുടെ പ്രതിഷ്ഠയും ഇവിടെയാണു വല്ലാത്ത തിരക്കു. പൂജാദ്രവ്യങ്ങളും കാണിക്കയുമിട്ടു ഭഗവൽദർശനത്തിൽ സായൂജ്യമടയുന്നവർ. തിക്കിത്തിരക്കി മുന്നിലെത്തി, നന്നായി പ്രാർത്ഥിച്ചു, നമസ്കരിച്ചപ്പോൾ അനിർവചനീയമായ സന്തോഷം തോന്നി. ഒഴുക്കിലൂടെ പുറത്തെയ്ക്കെത്തിയപ്പോൾ പൂജാരി  തിലകം ചാർത്തുന്ന തിരക്കായിരുന്നു പുറത്തു. എത്ര പ്രസിദ്ധമായ അമ്പലമായിട്ടുകൂടി ഒരു നാടൻ അമ്പലത്തിലെ ശാന്തതയാണിവിടെക്കാണാൻ കഴിഞ്ഞതു. അതു കൊണ്ടു തന്നെയാവാം, ഭക്തിയും തോന്നിയതു. ഒരുപക്ഷേ  ടൂറിസ്റ്റു സീസണോ, ശിവരാത്രിക്കാലമോ അല്ലാത്തതിനാലായിരിയ്ക്കാം തിരക്കു കുറവിനു കാരണം.. ശിവരാത്രി സമയത്തെ ഇവിടുത്തെ തിരക്കു ഊഹിയ്ക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൊത്തുകലയെക്കുറിച്ചും പഠനം നടത്തുന്നവർക്കിവിടം ഒരു പറുദീസ തന്നെ.

പുറത്തിറങ്ങുമ്പോൾ സമയം ഉച്ചയ്ക്കു 12 മണി. ചെരിപ്പിടാത്തതിനാൽ കാലുകൾ പൊള്ളുന്നു. ഇതുവേയും ചൂടിന്റെ ശക്തി മനസ്സിലായിരുന്നില്ല. അറിഞ്ഞ് തന്നെ ആരോ വിരിച്ചിട്ടിരിയ്ക്കുന്ന പരവതാനിയിലൂടെ പുറത്തു കടക്കുമ്പോൾ കൂട്ടമായി ഇരുമ്പുതൂണുകളിലെ അഴികളിൽ ഓടിച്ചാടിക്കളിയ്ക്കുന്ന കുരങ്ങന്മാരുടെ ശബ്ദം പിന്നിൽ മുഴങ്ങുന്നുണ്ടായിരുന്നു. മനസ്സു കൊണ്ടു ഞാൻ പന്ത്രണ്ടു  ജ്യോതിർലിംഗങ്ങളേയും  പ്രാർത്ഥനയാൽ ജ്വലിപ്പിച്ചു.

സൌരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജ്ജുനം

ഉജ്ജയിന്യം മഹാകാളം, ഓംകാരം അമലേശ്വരം

പറള്യം വൈദ്യനാഥം ച ദക്ഷിണം ഭീമശങ്കരം

സേതുബന്ധേതു രാമേശം നഗേശം തു ദാരുകാവനെ

വാരണാസ്യംതു വിശ്വേശം ത്ര്യംബകം ഗൌതമീ തടേ

ഹിമാലയേതു കേദാരം ഗുഷ്മേശം ച ശിവാലയേ..

.

.

.

തിരിഞ്ഞു നിന്നൊരിയ്ക്കൽക്കൂടി…..

.

.

.

ഇളപുരെ രമ്യ വിശാലകയസ്മിൻ

സമുല്ലാസാന്ത ച ജഗദ് വരേണ്യം

വന്ദേ മഹാധാര താര സ്വഭാവം

ഘൃസുണേശ്വരാഖ്യം ശരണം പ്രപധ്യേ!

ഡെക്കാൻ ഒഡീസി -6(ഔറംഗാബാദ്)

ഔറംഗാബാദ്

ഉത്ഭവം

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ നഗരം പ്രകൃതി ഭംഗിയാലും ആർക്കിട്ടെക്ചറിന്റെ  രംഗത്തു മനുഷ്യനു സൃഷ്ടിയ്ക്കാനായ  അപൂർവ്വമായ കരവിരുതു കാണിയ്ക്കുന്ന ചരിത്ര സ്മാരകങ്ങളാലും അതിപ്രസിദ്ധമാണു.  മറാത്ത് വാഡ പ്രദേശത്താണിതു കിടക്കുന്നതു.  ചരിത്രപാധാന്യം ഊഹിയ്ക്കാമല്ലോ? ചരിത്രത്തിന്റെ ഏടുകളിൽ തപ്പിയാൽ ഔറംഗാബാദ് സിറ്റിയുടെ സ്ഥാപനത്തെക്കുറിച്ചും വിവിധ ഭരണാധികാരികളുടെ കീഴിൽ നടന്ന യുദ്ധതന്ത്രങ്ങളെക്കുറിച്ചും കീഴ്പ്പെടുത്തലുകളെക്കുറിച്ചും കിട്ടുന്ന വസ്തുതകൾ അത്യന്തം ശ്രദ്ധേയമാണു.  A D 1610 ൽ അഹമ്മദ് നഗർ നിസ്സാമിന്റെ പടത്തലവനായ മാലിക് അംബർ തന്റെ കഴിവുകളുടെ പ്രതീകമായി ‘ഖർക്കി’ എന്ന ഗ്രാമത്തിൽ  നിർമ്മിച്ച അത്ഭുതങ്ങളിൽ പലതും പല പല ആക്രമണങ്ങളിലായി നഷപ്പെട്ടു. ഖർക്കി പിന്നീടു ഫാത്തേനഗർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.മറാത്ത ആക്രമണത്തിൽ നിന്നും നഗരത്തെ രക്ഷിയ്ക്കാനായി പിന്നീടു  നഗരത്തിനു ചുറ്റുമായി നീണ്ട മതിലുകളും ഉണ്ടാക്കിയിരുന്നു.

ചരിത്ര പ്രാധാന്യം

മനസ്സിലോർത്തു, ഭാരത്തിന്റെ,  ഇതിഹാസത്തിലെ മഗധരാജ്യമാണല്ലോ ഇതു. ഇന്ത്യൻ സ്വാത്രന്ത്യസമര രംഗത്തും ഔറംഗാബാദിന്റെ  സംഭാവനകൾ കുറച്ചൊന്നുമല്ല. ‘ഇംഗ്ലീഷുകാർ ഇന്ത്യ വിടുക” എന്ന മഹാത്മജിയുടെ ആഹ്വാനത്തെ തുടക്കം മുതലേ ഹൃദയത്തിലേറ്റുവാങ്ങി മാതൃക കാട്ടിയവരായിരുന്നു ഇവിടുത്തുകാർ. സ്വാതന്ത്ര്യത്തിനായി ഒട്ടേറെ രകതം ഇവിടെ ചിന്തപ്പെട്ടിട്ടുണ്ടു.

 India Tourism Development Corporation Ltd (ITDC) ഓഫീസ് സ്റ്റേഷൻ റോഡിൽ തന്നെ. റിസപ്ഷൻ  സെന്ററിൽ ഞങ്ങൾക്കു മുന്നിൽ ചില വിദേശികൾ മാത്രം സംശയനിവൃത്തി വരുത്തുന്നുണ്ടു. റിസപ്ഷനു തൊട്ടായുള്ള ഗ്ലാസ്സ് ക്യാബിനുള്ളിൽ പലവിധം ക്യൂരിയോസ് വിൽ‌പ്പനയ്ക്കായി വച്ചിരിയ്ക്കുന്നു.   വാങ്ങാൻ തക്കവണ്ണം ഒന്നും അത്ര ആകർഷകമായിത്തോന്നിയില്ല.  ഇന്നത്തെ ടൂറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ കൂടുതൽ ടൂറിസ്റ്റകൾ വന്നു തുടങ്ങി. അപോഴേയ്ക്കും ബസ്സും വന്നു. ഏ.സി. വർക്കു ചെയ്യുന്നില്ലെന്ന ക്ഷമാപണത്തോടേ ഗൈഡ് എത്തി. സുമുഖനും പ്രസന്നവദനനുമായ ഗൈഡ്.  എല്ലാവരും കയറിയെങ്കിലും കുറച്ചുപേർ കൂടി രണ്ടുമൂന്നു പോയിന്റുകളിൽ നിന്നുമായി കയറാനുണ്ടെന്നറിഞ്ഞു. രാവിലെ  9.30 മുതൽ വൈകീട്ടു 5.30 വരെയാണു ഗൈഡഡ് ടൂർ സമയം. കൃത്യ സമയത്തു തന്നെ പുറപ്പെട്ടു.മറ്റു പോയന്റിൽ നിന്നുള്ളവർ കൂടിയായപ്പോൾ ബസ്സു ഫുൾ ആയി. തൻ വീർ എന്നു സ്വയം പരിചയപ്പെടുത്തിയ ഗൈഡ് ഔറംഗാബാദിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും ഇന്നു കാണാൻ പോകുന്ന സ്ഥലങ്ങളെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു.

ദൌലത്താബാദ് ഫോർട്ട്

ഇന്നു ആദ്യമായി സന്ദർശിയ്ക്കാൻ പോകുന്നതു ദൌലത്താബാദ് ഫോർട്ട് ആണെന്നു ഗൈഡ് പറഞ്ഞു.  റോഡിൽ നിന്നു തന്നെ ഞങ്ങൾ സമീപിച്ചു കൊണ്ടിരുന്ന ദൌലത്താബാദ് ഫോർട്ടു കാണാനായി. ഔറംഗബാദ് സിറ്റിയിൽനിന്നും ഏകദേശം  13 കിലോമീറ്റർ ദൂ  രെയാണിതു.ഇതിനെ ദേവഗിരി ഫോർട്ട് എന്നും പറയും.(ദേവഗിരി ഏക്സ്പ്രസ്സിനു ആ പേരു കിട്ടാൻ കാരണം ഇതാണെന്നു ഇപ്പോഴാണു മനസ്സിലായതു) .ദേവന്മാരുടെ കോട്ടയെ ഭാഗ്യക്കോട്ടയാക്കി മാറ്റിയതു ദെൽഹി സുൽത്താന്മാരാണു. എല്ലോറയിലെ അതിപ്രശസ്തമായ കൈലാസ് ഗുഹയും ഈ കോട്ടയും ഒരേ സമയത്തു പണികഴിയ്ക്കപ്പെട്ടവയാണെന്നു പലതെളിവുകളും വ്യക്തമാക്കുന്നു. ഇന്നുമിതു നിർമ്മണ പ്രത്യേകതയാൽ ശക്തിമത്തായതും ശത്രുക്കൾക്കു അപ്രാപ്യമായതുമായി തുടരുന്നു.ഈ കോട്ടയുടെ മറ്റൊരു പ്രത്യേകത ഇതൊരു കുന്നിന്റെ മുകളിലും (60 അടി  ഉയരത്തിൽ) അതേപോലെ തന്നെ താഴെയും സ്ഥിതി ചെയ്യുന്ന കോട്ട ആണെന്നുള്ളതാണു.. ഇത്തരം കോട്ടകൾ അപൂർവ്വമാണു.എന്തോ ആകട്ടെ, ഡെക്കാനിലെ ഏറ്റവും പുരാതനമായ ഈ കോട്ട യാദവരിൽ നിന്നും കൈവിട്ടു ഖിൽജി, തുഗ്ലക്,ബഹമനി,നിസ്സംഷാഹി,മുഗൾ, അസ്ഫ്ജഹി വംശജരിലൂടെയാണ് മറാത്താ രാജവംശത്തിലെത്തിയതു. എ.ഡി. 1187 ൽ ആണിതു പണി കഴിയ്ക്കപ്പെട്ടതെനു വിശ്വസിയ്ക്കുന്നു.കോട്ടയ്ക്കുള്ളിലേയ്ക്കു പ്രവേശനഫീസ് ഇന്ത്യക്കാർക്കു 5 രൂപയും വിദേശീയർക്കു 100 രൂപയുമാണു.ലോകപ്രശസ്ത സഞ്ചാരിയായ ഇബനു ബത്തൂത്ത ഇവിടം സന്ദർശിച്ചിട്ടുണ്ടത്രെ! ഈ കോട്ടയെക്കുറിച്ചു എഴുതിയിട്ടുമുണ്ടു.

മഹാകോട്ട് എന്നറിയപ്പെടുന്ന ഗേറ്റിലൂടേയാണ് ഞങ്ങൾ അകത്തു കടന്നതു. ഗേറ്റിനിരുപുറവും  കൊത്തിവച്ച ഗജശിൽ‌പ്പങ്ങൾ.  കൂർത്ത കുന്തമുനകളോടുകൂടിയ പടുകൂറ്റൻ മരവാതിലുകൾ. ശത്രുക്കളോ ആന തുടങ്ങിയ മൃഗങ്ങളോ ഓടി വരുമ്പോൾ ഈ കുന്തമുനകൾ തുളച്ചു കയറും. അകത്തേയ്ക്കുള്ള വഴികളും ഇതു പോലെ ശത്രുക്കളുടെ യാത്ര ദുഷ്ക്കരമാറ്റാനുതകുന്നവിധം പല തിരിവുകളോടു കൂടിയവയാണു. ഉള്ളിൽ വിശാലമായ അങ്കണം. രണ്ടു ഭാഗത്തുമായി ഭിത്തിയോടു ചേർന്നു ഉണ്ടാക്കിയിട്ടുള്ള പ്രത്യേക അറകളിൽ പീരങ്കികൾ പ്രദർശിപ്പിച്ചിരിയ്ക്കുന്നു.ഉള്ളിലേയ്ക്കു പ്രവേശിയ്ക്കുമ്പോൾ കാണുന്ന കൽഗോപുരം കോട്ട കാക്കുന്ന കാവൽഭടരുടെ ഉപയോഗാർത്ഥമാണു. അവിടെ നിന്നു ചുറ്റും നോക്കിയാൽ അകലെ നിന്നു വരുന്ന ശത്രുക്കളെപ്പോലും കാണാനാകും.

ചാന്ദ് മിനാർ

റോഡിൽ നിന്നും തന്നെ കാണാമായിരുന്ന ചാന്ദ്  മിനാർ 110 അടി ഉയരമുള്ളതാണു. കാണുമ്പോൾ കുത്തബ്മിനാറിനെ അനുസ്മരിപ്പിച്ച ഈ മിനാർ ,കുത്തബ് മിനാർ കഴിഞ്ഞാൽ ഉയരം കൂടിയതു തന്നെ. ഇതിനെ ടവർ ഓഫ് വിക്ടറി എന്നും വിളിയ്ക്കുന്നു. നീല നിറത്തിൽ ചില്ലുപോലെ കാണപ്പെടുന്ന   പേർഷ്യൻ ടൈത്സ് കൊണ്ടു ഇതു അലംകൃതമായിരുന്നു. ബഹാമനി വംശത്തിന്റെ വാഴ്ച്ചക്കാലത്തെ സംഭാവനയാണീ മിനാർ. മൂന്നു തലങ്ങളിലായി ഇതിനു വട്ടത്തിലുള്ള     ബാൽക്കണികൾ കാണാം.ഉള്ളിൽ കയറാനായി വളഞ്ഞു തിരിഞ്ഞ കോണിപ്പടികൾ. പക്ഷേ സന്ദർശകർക്കു പുറമേ നിന്നു കണ്ടു തൃപ്തിയടയാനേയാകൂ. അകത്തേയ്ക്കു പ്രവേശനമില്ല.

ഹാത്തി ഹൌഡ്എന്ന പേരിലറിയപ്പെടുന്ന വലിയ കുളം മൂന്നു വശത്തു നിന്നും ഉള്ളിലേയ്ക്കിറങ്ങാവുന്ന വിധം ചവിട്ടുപടികളോടു കൂടിയതാണു. കോട്ടയ്ക്കകത്തെ നിത്യോപയോഗത്തിനും ചുറ്റുമുള്ള കിടങ്ങുകളിൽ നിറയ്ക്കാനുമായി ഇത്തരം പടുകൂറ്റൻ ജലസംഭരണികളും തടാകങ്ങളും കിണറുകളും പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ  ഉണങ്ങിക്കിടക്കുന്നു. ഇതിന്റെ നീളം 47.75 മീറ്ററും വീതി 46.75 മീറ്ററുമാണു. കൈ രണ്ടും കൂട്ടി ഒച്ചയുണ്ടാക്കി എക്കൊ ഉണ്ടാക്കാനാകും, ഇവിടെ.

ഭാരതമാതാ മന്ദിരം

ഹാത്തി ഗൌഡിൽ നിന്നും  മുന്നോട്ടു നടന്നു മുകളിലായി ചവിട്ടുപടികൾ കയറി ഡോം ആകൃതിയിലുള്ള  ഗേറ്റ്   കടന്നെത്തിയപ്പോൾ കരിങ്കല്ലു പാകിയ വിശാലമയ മുറ്റം. മൂന്നു വശവും അതിമനോഹരമായ   ചിത്രത്തൂണുകളോടൂ കൂടിയ ഇടനാഴി .നേരെചെന്നാൽ  കൽമണ്ഡപം ,ഭാരതമാതയുടെ അമ്പലം. അതിനു മുകൾ ഭാഗം കണ്ടാൽ മുസ്ലിം പള്ളി പോലെയുണ്ടു.  ആദ്യം ഇവിടെ 12 ജൈന മന്ദിരങ്ങളായിരുന്നുവത്രെ! പിന്നീടു മുസ്ലിം ഭരണകാലത്തു അതൊരു മുസ്ലിം പള്ളിയായി മാറ്റപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം ഇതു ഭാരതമാത ടെമ്പിൾ ആയി രൂപാന്തരപ്പെടുത്തി. മടിച്ചു നിന്ന ഞങ്ങളെ  പൂജാരി അടുത്തു വിളിച്ചു തിലകക്കുറി ചാർത്തിത്തന്നപ്പോൾ ആരെയാണു വന്ദിയ്ക്കേണ്ടതെന്നൊരു സംശയം.ആദ്യമായാണു ഭാരതമാതാവിന്റെ ഒരമ്പലത്തിൽ പോകുന്നതു. ഭാരത് മാതാ കീ ജയ് വിളിച്ചല്ലേ ശീലമുള്ളൂ.എന്നാലും തൊഴുതപ്പോൾ സന്തോഷം തോന്നി. അമ്പലത്തിന് ബാക്ഗ്രൌണ്ടു ആയി ദൂരെ കുന്നിന്മുകളിൽ 12ആർച്ചുകളൊടുകൂടിയ ബാരദാരി (12 doored) പറയത്തക്ക കേടൊന്നും കൂടാതെ നിലകൊള്ളുന്നു. ഇവിടെ നിന്നാൽ എല്ലാ ഭാഗത്തേയ്ക്കും നല്ല വ്യൂ കിട്ടും.ഇതെല്ലാം ഇപ്പോൾ ആർക്കിയോളോജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കയ്യിലാണു.

ചീനി മഹൽ

ചാന്ദ് മിനാറിൽ നിന്നും മേലോട്ടു കയറിയാൽ ചീനി മഹലിലെത്താം. ചീനി മഹൽ അഥവാ ചീനി പാലസ് എന്നു ഇതിനെ വിളിയ്ക്കാൻ കാരണം ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച  ചൈന ക്ലേ ടൈത്സ് ആണു. തടവുകാരെ സൂക്ഷിയ്ക്കുന്നതിനായി ഈ സ്ഥലം ഉപയോഗിച്ചിരുന്നു. ഇവിടെ കണ്ട  ഭൂമിയിൽ കുഴിച്ചിടപ്പെട്ട നിലയിലുള്ള പടുകൂറ്റൻ കൽഭരണികൾ കുടിവെള്ളം സൂക്ഷിയ്ക്കുന്ന ജലസംഭരണികളായിരുന്നുവത്രെ! ഉള്ളിലേയ്ക്കൊന്നു എത്തിച്ചു നോക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഭാഗങ്ങൾക്കിടയിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു കാവൽഗോപുരത്തിനു മുകളിൽ കയറിയപ്പോൾ അസാധാരണ വലുപ്പത്തിൽ ഒരു കാട്ടാടിന്റെ തലയുടെ രൂപം തലഭാഗത്തുള്ള വലിയ പീരങ്കി സ്ഥാപിച്ചിരിയ്ക്കുന്നതു കണ്ടു. ഇതിനു മുകളിൽ നിന്നാൽ നാലുപാടും നല്ല വീക്ഷണമാണു. ഈ പീരങ്കിയുപയോഗിച്ചു 7 കിലോമീറ്റർ ദൂരം വരെ വെടിവയ്ക്കാനാകുമെന്നു ഗൈഡ് പറഞ്ഞപ്പോൾ വിസ്മയം തോന്നി. മുന്നിൽ ചാന്ദ്മിനാർ മലനിരകളുടെ ബാക്ഗ്രൌണ്ടിൽ അതിമനോഹരമായൊരു ചിത്രമായി നിവർന്നു കിടക്കുന്നു. നല്ല  ശക്തിയുള്ള  കാറ്റു കുളുർമ്മയുമായെത്തി. ശ്രദ്ധിച്ചില്ലെങ്കിൽ പറന്നുപോകുമെന്നു തോന്നി. വല്ലാത്ത ത്രിൽ. ഇറങ്ങിപ്പോരാൻ തോന്നുന്നില്ല.

അതിമനോഹരമായ കാഴ്ച്ചകളാണു താഴെയിറങ്ങിയ ഞങ്ങൾക്കു കാണാൻ കഴിഞ്ഞതു.കരിങ്കല്ലിൽ വെട്ടിയുണ്ടാക്കി വെള്ളം നിറച്ച കിടങ്ങുകളാൽ സുരക്ഷിതമാക്കപ്പെട്ട കോട്ടയ്ക്കകം (Citadel) മുന്നിൽ ഒരദ്ഭുതം പോലെ. കിടങ്ങിൽ ഇപ്പോഴും വെള്ളമുണ്ടു, ഒരു തരം പച്ചനിറമാണു വെള്ളത്തിനു. കെട്ടിക്കിടക്കുന്നതിനാലാകാം. (ഇന്ത്യയ്ക്കാരുടെ പരിസരമലിനീകരണ സ്വഭാവം എല്ലാ വിദേശീയരും കൂടി അറിഞ്ഞിരിയ്ക്കാനെന്നോണം കിടങ്ങുകളിലേയ്ക്കു വലിച്ചെറിയപ്പെട്ട പ്ളാസ്റ്റിക് ബോട്ടിലുകൾ വെള്ളത്തിൽ ഒന്നിച്ചുകൂടി     പൊന്തിക്കിടക്കുന്ന കാഴ്ച്ച വല്ലാതെ സങ്കടപ്പെടുത്തി. എടുത്ത ഫോട്ടോ ഉന്നത സ്ഥാനത്തേയ്ക്കു അയച്ചു കൊടുക്കണമെന്നു പോലും തോന്നിപ്പോയി).  ഉള്ളിലേയ്ക്കു കടക്കാനായി ഇരുമ്പു കൊണ്ടു നിർമ്മിച്ച മടക്കു പാലം കിടങ്ങിനു മുകളിലായുണ്ടു. വേറെ വഴി ഇല്ലതാനും.  പണ്ടു  ഈ വെള്ളത്തിൽ ധാരാളം മുതലകൾ ഉണ്ടായിരുന്നു. (ഇപ്പോൾ ഉണ്ടോ ആവോ? അറിയില്ല.) സുരക്ഷാ സംവിധാനത്തെ മറികടന്നെത്തിയാലും മുതലകളുള്ള കിടങ്ങു താണ്ടിയാലേ ശത്രുവിനു കോട്ടയ്ക്കകം പ്രാപിയ്ക്കാനാകൂ. പിടികൂടപ്പെട്ടാലും അവൻ ഈ മുതലകൾക്കു ഭക്ഷണമായിത്തീരും. ഇന്ത്യയുടെ ഏത്താണ്ടു മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇത്രയും സുരക്ഷിതമായ ഈ സ്ഥലം എന്തുകൊണ്ടും രാജ്യത്തിന്റെ തലസ്ഥാനത്തിനു അനുയോജ്യം തന്നെ. കുതന്ത്രത്തിലൂടെയല്ലാതെ ഈ കോട്ട ഒരാൾക്കും പിടിച്ചടക്കാനുമായിട്ടില്ല. ഇരുമ്പു കൊണ്ടുണ്ടാക്കിയ  ഡ്രോ ബ്രിഡ്ജ് വഴി ഉൾവശത്തെത്തിയ ഞങ്ങൾ പാറയിൽ കൊത്തിയെടുത്ത ഗുഹാമുഖത്തേയ്ക്കാണു നയിക്കപ്പെട്ടതു. ഇതാണ് ശരിയായ കോട്ട. ഉള്ളിൽ കടക്കുന്നതിനുള്ള വഴി തീർത്തും അന്ധകാരം നിറഞ്ഞതും വളഞ്ഞുപുളഞ്ഞു വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കുന്നതുമാണു. ഞൺഗളുടെ ഗൈഡിന്റെ നിർദ്ദേശമനുസരിച്ചു ആ വഴി ഞങ്ങൾക്കു കാണിച്ചു തരാനായി പ്രത്യേകം ജ്വലിപ്പിച്ച തീപ്പന്തവുമായി ഒരാൾ വന്നു. കൂട്ടമായി ഗുഹയുടെ ഓരത്തെ മതിൽ പിടിച്ചു പന്തത്തിന്റെ വെളിച്ചത്തിൽ‌പ്പോലും മുന്നോട്ടു നടക്കാൻ ഭയം തോന്നി. എങ്ങിനെ , എവിടെ കാലുവയ്ക്കണം, എത്ര പടികൾ, എവിടെ തിരിയണം, നിൽക്കണം എന്നെല്ലാം അയാൾ പറയുന്നതിനനുസരിച്ചു തന്നെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ചിലയിടങ്ങളിൽ വഴി രണ്ടായി പിരിയുന്നതു ശത്രുക്കൾക്കു ശങ്ക വരുത്തുന്നതിനു വേണ്ടിയാണു. അത്തരം സ്ഥലങ്ങളിൽ ഒരുമാത്ര സംശയിച്ചു നിന്നാൽ അവരെ മുകളിൽ നിന്നും തിളച്ച വെള്ളം, എണ്ണ എന്നിവ ഒഴിച്ചു മുന്നോട്ടുള്ള വരവിനെ തടയാനാവും.ഒരുളൻ കല്ലുകൾ തലയ്ക്കു മുകളിലേയ്ക്കിടും.    തെറ്റായ വഴിയിലൂടെ നീങ്ങിയാൽ ചിലപ്പോൾ നേരെ തുറന്നു കിടക്കുന്ന  കിടങ്ങിലെ മുതലകളുടെ വായിലേയ്ക്കുമാവാംഇരുട്ടിന്റെ തീക്ഷ്ണത ഞങ്ങൾക്കു ബോധ്യപ്പെടുത്താനായി ഒരു സ്ഥലത്തു വെച്ചു പന്തം ഊതിക്കെടുത്തിയപ്പോൾ തൊട്ടു നിൽക്കുന്ന ആളെപ്പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആദ്യമായാണു ശരിയായ അന്ധകാരമെന്തെന്നറിഞ്ഞതു പോലെ. ഏറെ വളഞ്ഞു തിരിഞ്ഞു പുറത്തു വന്നു പ്രകാശം കണ്ടപ്പോൾ ഒരു രണ്ടാം ജന്മം പോലെ. അന്ധാരി എന്ന പേരിലാണു ഈ മാർഗ്ഗം അറിയപ്പെടുന്നതു. എത്ര അർത്ഥവത്തായ പേരു എന്നു തോന്നി.പകുതിവെളിച്ചത്തിൽ  തട്ടിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ കൊത്തുപണികൾ പോലെ തോന്നിച്ചു. വവ്വാലിന്റെ ഗന്ധം മറ്റേതോ ലോകത്തു നിന്നും യാഥാർത്ഥ്യത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു.

കിടങ്ങിനേയും അതിലെ വെള്ളത്തേയും കുറെ നേരം കൂടി നോക്കി നിന്നു പണ്ടുകാലത്തെ ആൾക്കാരുടെ നിർമ്മാണ പാടവത്തിൽ സ്തബ്ധരായി ഞങ്ങൾ പുറത്തു കടന്നു. കിടങ്ങു തരണം ചെയ്തപ്പോൾ കടന്നുപോന്ന ഇരുണ്ട വഴിത്താരയുടെ ഓർമ്മയിൽ ഒന്നു കൂടി പുറകോട്ടു തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. വഴിയിൽ പല ജീർണ്ണാവശിഷ്ടങ്ങളും പഴമയുടെ  പ്രതാപത്തെ ഓർമ്മപ്പെടുത്തി. കോട്ടയുടെ പടുകൂറ്റൻ വാതിലുകൾ സുരക്ഷയുടെ പര്യായത്തെ വിളിച്ചോതി. നിരത്തി വച്ച പീരങ്കികൾ എന്നാണാവോ അവസാനമായി ശബ്ദമുയർത്തിയിട്ടുണ്ടാവുക?. ഗതകാലത്തിന്റെ മാസ്മരികത ഇതിനകം എന്റെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.

സംശയങ്ങൾ പലതും ഗൈഡിൽ നിന്നും തീർത്തു പുറത്തുവരുമ്പോൾ ബസ്സു അടുത്ത  ലക്ഷ്യത്തേയ്ക്കു ഞങ്ങളെ കൊണ്ടുപോകാനായി തയ്യാറായി നിൽക്കുന്നു. ഡ്രൈവറും ഗൈഡും തിടുക്കം കൂട്ടുന്നു..ഒപ്പം എന്റെ മനസ്സും…..