
യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര-
മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു?
എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി-
തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം?
കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ-
തൊക്കയുമവനുടെ പണിതന്നെയല്ലയോ,
എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി-
ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു-
മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ്
നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ
വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ-
ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ?
വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു -
മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല
വന്നിടും വിപത്തിൽ ഞാൻ നിന്നെ മാത്രമേവേണ്ടു-
വെന്നുര ചെയ്തീടവേ, യെണ്ണുവാനൊടുങ്ങാത്ത
നിൻ പട ദുര്യോധനൻ തന്നിലായർപ്പിയ്ക്കവേ,
നിന്നിൽ ഞാൻ കണ്ടൂ ജയം, സുരക്ഷ, സവ്വസ്വവു-
മെങ്കിലും കഴിഞ്ഞില്ല നേർക്കുനേർ പയറ്റുവാൻ
കൈയ്യുകൾ വിറച്ചെന്റെ തനുവും തളർന്നല്ലോ?
എന്റെ ബന്ധുക്കൾ, ഗുരുനാഥരെക്കൊല്ലാനായി-
ട്ടെങ്ങിനെ ഞാനാളാകുമെന്നോർത്തു ഞാൻ തളരവേ
വന്നു നീ തെളിച്ചെന്റെ തേരതിനൊപ്പം തന്നെ
തന്നു നീ ഗീതാമൃതം,തണുപ്പിച്ചെൻ മാനസം
അന്നു നിൻ വാക്കിൽ കണ്ടു സർവവും സ്വയമെന്നെ
നിന്നിലായർപ്പിച്ചല്ലോ, വിടരും മനക്കണ്ണിൽ
കണ്ടു ഞാൻ ബന്ധങ്ങൾ തൻ അർത്ഥശൂന്യത, സ്വയം
വെന്തിടാതിരിയ്ക്കുവാൻ പഠിച്ചു, കുതിച്ചിടാൻ
വെമ്പി, യെൻ രഥത്തിന്റെ കൊടിക്കൂറയിലിരു-
ന്നന്നെനിയ്ക്കേകീ ധൈര്യം മാരുതി,പല വിധം.
ഒന്നു മാത്രമേ തെറ്റായ് ക്കണ്ടുള്ളൂ മുരാരേ ,നീ-
യെന്തിനായ് നിൻ വാക്കുകൾ തെറ്റിച്ചു, പലവട്ടം?,
“ഇല്ല ,ഞാൻ കൈയ്യാലേന്തില്ലായുധം, വരാം തുണ”-
യ്ക്കെന്നല്ലേ പറഞ്ഞതു യുദ്ധത്തിൻ മുന്നാലെയായ്
ഒന്നല്ല പലവട്ട മെന്നെ രക്ഷിപ്പാനായോ
നന്ദനന്ദനാ,മുതിർന്നെന്തിനു കഷ്ടം! കഷ്ടം!.
ഭീഷ്മരെക്കൊന്നീടുവാനോങ്ങിയില്ലയോ, സ്വയം
വൈഷ്ണവാസ്ത്രത്തെ മാറിൽ ഏറ്റുവാങ്ങിയില്ലയോ?
തടുക്കാൻ കഴിയാത്ത കർണ്ണബാണത്തെ രഥ-
മൊതുക്കിപ്പിടിച്ചു നീയെന്തിനായ് രക്ഷിച്ചോതൂ?
ശക്തിബാണത്തിൽ നിന്നുമെന്നെരക്ഷിപ്പാനായി
ശക്തനാം ഖടോൽക്കചൻ തന്നെ നീ ത്യജിച്ചില്ലേ?
മാധവാ നിൻ ചെയ്തികളിന്നുമെൻ മനസ്സിനെ
മഥിയ്ക്കുന്നല്ലോ, സ്വയമുരുകീടുന്നു ഞാനും
ഗീതയോതിടാൻ വീണ്ടും നീവന്നെത്തുമെങ്കിലോ,
കാതുമോർത്തിരിയ്ക്കുന്നു, ധർമ്മരക്ഷാർത്ഥം ഹരേ!
(ന്യൂ ബോംബേ കേരളീയ സമാജത്തിന്റെ രജതജൂബിലിയോടനുസരിച്ചു നടന്ന കവിതാ മത്സരത്തിൽ രണ്ടാം സമ്മാനത്തിന്നർഹമായ കവിത))



അവിചാരിതമായിതാ ഒരിയ്ക്കൽക്കൂടി മൂകാംബികയിലേയ്ക്കൊരു ക്ഷണം .അത്ഭുതം തോന്നി.രണ്ടുവർഷം മുൻപാണു ആദ്യമായി മൂകാംബികയിൽ പോയതു . അന്നനുഭവിച്ച അനിർവചനീയമായ ആനന്ദം ഇനിയും എന്നെ വിട്ടു പിരിഞ്ഞില്ല. മറ്റു രണ്ടു കുടുംബ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങളും കുടുംബ സമേതം തന്നെയാണു അന്നു പോയതു. പലരും പറഞ്ഞും കേട്ടുമുള്ള അറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ, എനിയ്ക്കു. സന്നിധാനത്തിലെത്തിയപ്പോൾ കിട്ടിയ അസാധാരണമായ മാനസികമ്സ്സ്യ്സ് ഉണർവു ഒരു പുതിയ അനുഭവമായി മാറി. ഒരു പാടു മുൻപു തന്നെ ഇവിടെ വരേണ്ടിയതായിരുന്നെന്ന തോന്നലിനൊപ്പം തന്നെ ധാരാളമായി വന്നിട്ടുള്ള സ്ഥലമെന്ന തോന്നലും ഉണ്ടായി. അന്നു തൊഴലും കൂടെ വന്നിരുന്ന ഒരു ബന്ധുവിന്റെ കുട്ടിയുടെ എഴുത്തിനിരുത്തലും ഉണ്ടായി. വൈകീട്ടു തൊഴുതു വന്ന ശേഷം സരസ്വതീ മണ്ഡപത്തിലിരുന്നു ഞങ്ങളുടെ കൂടെ വന്നിരുന്ന കലാമണ്ഡലം ഗിരീശൻ കീർത്തനങ്ങളാലാപിയ്ക്കുന്ന നേരത്തു കയ്യിലിരുന്ന ഒരു തുണ്ടു കടലാസ്സിൽ നിമിഷങ്ങൾ കൊണ്ടൊരു ശ്ലോകം തീർത്തതും ഗിരീശൻ തന്നെ അതു അവിടെ പാടിയതും അവാച്യമായ അനുഭൂതി നേടിത്തന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആദ്യമായി എഴുതിയതു അന്നായിരുന്നു.കുട്ടികളും മീഡിയ ഫീൽഡിലായതിനാൽ വളരെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു സംതൃപ്തരായി.തിരിച്ചു വന്നപ്പോൾ ദേവിയുടെ ദർശനത്താലുള്ള നവോന്മേഷം കൂടുതൽ കൂടുതൽ എഴുതാനായി എന്നെ പ്രേരിപ്പിയ്ക്കുകയും അതുവരെയുണ്ടായിരുന്ന മടി കളഞ്ഞു ഞാൻ തുടങ്ങി വച്ചിരുന്ന എന്റെ ബ്ളോഗ് ആയ
മൃതസഞ്ജീവനികൊണ്ടുവരാനായി പോയ ഹനുമാൻ, മരുന്നുകൾ തിരിച്ചറിയാനാകാതെ മലയുമെടുത്തു മടങ്ങുന്ന നേരത്തു മലയുടെ കഷ്ണങ്ങൾ വീണുണ്ടായതാണു കുടജാദ്രിയെന്നു പറയപ്പെടുന്നു. ഇതു സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണു സ്ഥിതി ചെയ്യുന്നതു.കുടജാദ്രിയെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടു. എല്ലാവരുടെയും മനസ്സിനെ സ്വാധീനിച്ച കുടജാദ്രിയിൽ…എന്നു തുടങ്ങുന്ന ഗാനം കേൾക്കാത്തവരുണ്ടാകില്ല. വളരെയേറെ മോഹിച്ചെങ്കിലും കഴിഞ്ഞ പ്രാവശ്യം നടക്കാതെ പോയ ഒരാഗ്രഹമായിരുന്നു കുടജാദ്രിയിൽ പോകൽ. കൊല്ലൂരിൽ നിന്നും നോക്കിയാൽ ഏത്താണ്ടു 25 കിലോമീറ്റർ അകലെയായി തലയുയർത്തി നിൽക്കുന്ന കുടജാദ്രിയുടെ മനോമോഹനമായ ദൃശ്യം കാണാനാകും.കരൻ കട്ടെ അല്ലെങ്കിൽ നാഗോഡ് വരെ വേണമെങ്കിൽ ബസ്സിൽ പോകാമെങ്കിലും ഞങ്ങൾ മൂകാംബികയിൽ നിന്നു തന്നെ ജീപ് ഏർപ്പാടു ചെയ്യുകയാണുണ്ടായതു. നാഗ്ഗോഡയിൽ ഒരു ചെറിയ ചെക്ക് പോസ്റ്റ് ഉണ്ടു. ഇനിയങ്ങോട്ടു വഴി അൽപ്പം മോശം തന്നെ. എത്തിച്ചേരുന്നതു പുൽത്തകിടികളും മേടുകളും നിറഞ്ഞ പ്രദേശങ്ങളിലാണു. ഇന്ത്യയിൽ ഇത്രയും നല്ല മെഡോസ് ഉണ്ടെന്നതു തന്നെ ഒരു പുതിയ അറിവായിരുന്നു. ഒരു വശം പുൽത്തകിടികൾ നിറഞ്ഞ മേട , മറു വശം അഗാധമായ മലയിടുക്കുകൾ. താഴ്വാരങ്ങൾ. അകലെ കുടജാദ്രി മാടി വിളിയ്ക്കുന്നു. പോകുന്ന വഴിയിൽ കാട്ടുപോത്തുകളെയും പുലിയേയുമൊക്കെ കാണാറുണ്ടെന്നു ഡ്രൈവർ പറഞ്ഞെങ്കിലും ഒന്നും കണ്ടില്ല. പച്ചപ്പുല്ലുമൂടിയ സമതലങ്ങൾ കാൻ വാസു പോലെ പരന്നു കിടക്കുന്ന ഈ പ്രദേശം മനസ്സിൽ എത്ര ഒപ്പിയെടുത്താലും മതി വരില്ല. ജീപ്പിൽ നിന്നും ഇറങ്ങി അവിടെയെല്ലാം നടക്കുവാനാണു തോന്നിയതു. ഏതാണ്ടു 8 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഒരു തുറന്ന സ്ഥലത്തെത്തി. ഇവിടെ ആൾത്താമസം ഉണ്ടു. ഒരു ചെറിയ ചായക്കടയും കണ്ടു. ഞങ്ങളുടെ ഡ്രൈവർ താഴെയിറങ്ങി, ജീപ്പിന്റെ മുൻ വശത്തെ ഗ്ളാസ് ഉയർത്തി വച്ചു. പൊടി പടലം വന്നു മൂടി ഗ്ളാസിൽക്കൂടി ഒന്നും കാണാനാവതെ വരും. ഇനിയങ്ങോട്ടു വഴി ഏതാണ്ടു പത്തു കിലോമീറ്റർ കാണും, തീരെ മോശം, അതിദുർഘടമാണു താനും. കയറാൻ ഒരു മണിക്കൂറെങ്കിലും സമയമെടുക്കും.അത്ര പതുക്കെയേ മുന്നോട്ടു പോകാനാവൂ.മന:പൂർവ്വമായി വഴി നന്നാക്കാതിരിയ്ക്കുകയാണു കർണ്ണാടക സർക്കാർ. കാരണം പിന്നെ സിവിലൈസേഷൻ കൂടുതലാവുകയും പവിത്രമായ ഈ സ്ഥലത്തിന്റെ നൈർമ്മല്യം നഷ്ടപ്പെടുകയും ചെയ്യുമെന്ന ഭയത്താൽ. ഒരു സിഗററ്റും വലിച്ചൂതി ഉഷാറായി സീറ്റിലിരുന്ന ഡ്രൈവർ ഏതോ കന്നഡ പാട്ടു പാടാൻ തുടങ്ങി. വഴി മുന്നോട്ടു പോകുംതോറും കൂടുതൽ ക്കൂടുതൽ മോശമായി.ഡ്രൈവർ വാചാലനായി. കഴിഞ്ഞ 22 വർഷമായി ഈ റൂട്ടിൽ വണ്ടി ഓടിയ്ക്കുന്നു. മുകളിലേയ്ക്കു ദുഷ്ക്കരമായ കേറ്റം, 48 ഹെയർപിൻ വളവുകൾ. ഒരു വശത്തു മലയും മറുവശത്തു അഗാധതയും. കുലുങ്ങിക്കുലുങ്ങിയാണു യാത്ര. കുടജാദ്രിയ്ക്കു പുറപ്പെടുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു, ഭക്ഷണം മിതമായി കഴിച്ചാൽ മതി,ഛർദ്ദിയ്ക്കാൻ തോന്നിയെന്നു വരുമെന്നു. ചിലരൊക്കെ സംശയം പറഞ്ഞെങ്കിലും ആരും ഛർദ്ദിയ്ക്കയുണ്ടായില്ല ഭാഗ്യത്തിനു. ചുറ്റും മനോഹരമായ ദൃശ്യങ്ങൾ, പക്ഷേ ആസ്വദിയ്ക്കാനുള്ള മനസ്ഥിതിയിലായിരുന്നില്ല പലരും. ചില സ്ഥലങ്ങളിൽ ഹെയർപിൻ വളവിന്റെ വീതി കുറവു ശരിയ്ക്കും ഭയപ്പെടുത്തി. പലപ്പോഴും ഇത്തരം യാത്രകളിൽ കുട്ടികളും സ്ത്രീകളും കരയാറുണ്ടത്രെ! തൊട്ടു പുറകിലായി വന്നിരുന്ന മറ്റൊരു ജീപ്പിന്റെ ചലനം കണ്ടപ്പോഴാണു ശരിയ്ക്കും കാര്യം മനസ്സിലായതു. എന്തായാലും കുഴപ്പമൊന്നും കൂടാതെ ഞങ്ങൾ മുകളിലെത്തിയപ്പോൾ ഞങ്ങളുടെ കൂടെയുള്ളവർ വന്നിരുന്ന മറ്റു രണ്ടു ജീപ്പുകളും അവിടെ എത്ത്ക്കഴിഞ്ഞിരുന്നു.
സമയമെടുക്കുമെന്നാണു പറഞ്ഞതു. ഉത്സാഹത്തോടെ ഞങ്ങൾ കയറ്റം തുടങ്ങി.ചുറ്റുമുള്ള ഹരിതാഭ നിറഞ്ഞ ദൃശ്യങ്ങൾ കയറ്റത്തിന്റെ ആയാസം കുറച്ചു തന്നു.പലയിടത്തും കാട്ടുപുഷ്പ്പങ്ങൾ ഗന്ധം പരത്തി നിൽക്കുന്നു. അത്യന്തം ദുഷ്കരമായ കയറ്റം അരമണിക്കൂറിലധികം കയറിയ ശേഷം ഞങ്ങൾക്കു തിരിച്ചിറങ്ങേണ്ടി വന്നു. കൂട്ടത്തിൽ കുട്ടികളും ഇനിയും മുകളിലേയ്ക്കു കയറാൻ ബുദ്ധിമുട്ടുന്നവരും ഉണ്ടായിരുന്നു. മുകളിൽ കോലമഹർഷി തപം ചെയ്ത സ്ഥലവും ശ്രീ ശങ്കരാചാര്യർ പരമോന്നത സമാധിയിൽ ലയിച്ചു സർവജ്ഞപീഠം കയറിയ കരിങ്കൽ മണ്ഡപവും ഗണപതി ഗുഹയും ചിത്രമൂലയും അംബാവനവും ഒക്കെ മനസ്സിൽ സ്വപ്നമായി മാറി. കുടജാദ്രിയുടെ ഉത്തുംഗതയിൽ കാണാനാകുന്ന സൂര്യോദയവും സൂര്യാസ്തമനവും ഒരിയ്ക്കലും മറക്കാനാവാത്ത സ്വർഗ്ഗീയ ദൃശ്യങ്ങളാണെന്നു വായിച്ചിട്ടുണ്ടു. പച്ചപ്പട്ടു പുതച്ച വനത്തിന്റെ നിബിഡതയിൽ പ്രകൃതിയുടെ മുഴുവൻ സൌന്ദര്യവും ആവാഹിച്ചു തപോധനന്മാർ ഈ ശൃംഗത്തിൽ കഠിന തപം ചെയ്തിരുന്നു. പ്രകൃതിയിൽ വിലയം പ്രാപിച്ചു , അനന്തതയുടെ ആഴമറിഞ്ഞു, മനസ്സിനെ സ്വച്ഛമാക്കി , ആത്മബോധത്തിന്റെ ശൃംഗം കൂടി അവർ കീഴടക്കി. മനസ്സിൽ ഈ വിചാരങ്ങൾ നിറഞ്ഞു നിന്നപ്പോൾ അലൌകികമായ എന്തോ ഒരു വികാരം ആകെ മൂടുന്നതായി തോന്നി…അമ്മേ…മൂകാംബികേ…
അമ്പലത്തിൽ തൊഴലും പ്രധാന വഴിപാടുകളിലൊന്നായ കുടുംബപൂജയിൽ ഭാഗഭാക്കാവുകയും ചെയ്തശേഷം കത്തിച്ചു വച്ച നിലവിളക്കുമായി തിരുനടയിൽ പ്രത്യേകമായ പൂജയും നടത്തി പുറത്തു വന്നപ്പോൾ സരസ്വതീമണ്ഡപത്തിൽ കദരീഗോപാലനാഥിന്റെ സക്സോഫോൺ കച്ചേരി തകർത്തു നടക്കുന്നു. തൊട്ടരികേയിരുന്നു ഒന്നര മണിക്കൂർ നേരം കച്ചേരി ആസ്വദിച്ചു. മഹാഭാഗ്യമായി തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ആരാധകരും ഉണ്ടായിരുന്നു. 20 നിലയിലായി കത്തിച്ചു വച്ചിരിയ്ക്കുന്ന ദീപസ്തംഭത്തിലെ നിറതിരികളുടെ അഭൌമികമായ സുവർണ്ണവെളിച്ചത്തിൽവെട്ടിത്തിളങ്ങുന്ന കൊടിമരക്കീഴിൽ ദേവിയെ പുറത്തെ ശീവേലിയ്ക്കു എഴുന്നളളിയ്ക്കുന്ന സമയത്തു
കൂടെ അമ്പലത്തിനു ചുറ്റും ഭക്തജനങ്ങൾ പ്രദക്ഷിണം നടത്തുന്നു.. ഈ സമയത്താണു ഗായകർ സാധാരണയായി പാടാറുള്ളതു, ദേവിയെ സരസ്വതീരൂപത്തിൽ പൂജ ചെയ്യുന്ന സമയവും അപ്പോഴാണു. രാത്രിപ്പൂജയ്ക്കുശേഷം കഷായസേവ കഴിഞ്ഞു അമ്പലത്തിലെ തന്നെ വഴിപാടൂട്ട് അത്താഴമായി കഴിച്ചപ്പോൾ അവാച്യമായ സന്തോഷം തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ വന്ന ഒരു ഗുജറാത്തി പയ്യനു ഈ അനുഭവം എത്രയും ഹൃദ്യമായി ത്തോന്നി. ഒരു വട്ടം കൂടി ക്യൂവിൽ പോയി നിൽക്കാൻ തോന്നുന്നുവെന്നു പറഞ്ഞപ്പോൾ അത്ഭുതം തോന്നി. പുറത്തു തകൃതിയായ മഴ. ഇടിയും കൂടെ. അസ്ബറ്റോസ് ഷീറ്റുകളിൽ താളലയത്തിൽ മഴയുടെ സംഗീതം. ആ മഴയിൽ കുതിർന്നു ഞങ്ങൾ ഗസ്റ്റ് ഹൌസിൽ തിരിച്ചെത്തി. ഇലെക്ട്രിസിറ്റി പോയിരിയ്ക്കുന്നു. അൽപ്പനേരം വർത്തമാനം പറഞ്ഞിരുന്നപ്പോൾ കറണ്ടു വന്നു. എല്ലാവരും നേരത്തേ കിടന്നു . നാളെ രാവിലെ തൊഴലും കുട്ടിയെ എഴുത്തിനിരുത്തലും സൌപർണ്ണികാദർശനവും ആണ് . അതിരറ്റ ആകാക്ഷയോടെയാണു ഞങ്ങളെല്ലാം ഉറങ്ങാൻ കിടന്നതു.
രാവിലെ 5 മണിയ്ക്കെഴുന്നേറ്റ് കുളിച്ചു താഴെ വന്നപ്പോഴാണറിഞ്ഞതു, പലരും രാവിലെ കുളിയ്ക്കാനായി സൌപർണ്ണികയിൽ പോയെന്നു. കടുത്ത ഇച്ഛാഭംഗം തോന്നി. അമ്പലത്തിൽ പോയി കുറെയേറെ നേരം തൊഴുതു നിന്നു . കണ്ണിൽ വെള്ളം നിറഞ്ഞു. സായൂജ്യം കിട്ടിയപോലെ. സരസ്വതീ മണ്ഡപത്തിൽ തിരക്കു കൂടുന്നതിനു മുൻപേ തന്നെ സുഹൃത്തിന്റെ കുട്ടിയുടെ എഴുത്തിനിരുത്തൽ നടത്തി.തുടർന്നു ഞങ്ങളുടെ കൂടെ വന്നിരുന്ന പലരും കീർത്തനങ്ങളും, കഥകളിപ്പദവും പാടി. ഓടക്കുഴലിലൂടെയും ദേവിയെ സ്തുതിച്ചു.കുട്ടികൾ ആരോ ഡാൻസ് ചെയ്തു. ഞങ്ങൾ സ്ത്രീകൾ 10-12 പേർ ചേർന്നു ഒരു മോഹം തോന്നിയതിനാൽ ഒരു സരസ്വതീ വന്ദനം പാടി കൈകൊട്ടിക്കളിച്ചു. അതിനു കഴിഞ്ഞതിൽ സന്തൊഷം തോന്നി. സരസ്വതീ മണ്ഡപത്തിലിരുന്നു ഒരു ശ്ളോകവും കീർത്തനവും എഴുതി സ്വയം വായിച്ചപ്പോൾ എനിയ്ക്കു എന്തെന്നില്ലാത്ത ഒരു ആത്മ സംതൃപ്തി കിട്ടി.. ഒരിയ്ക്കൽക്കൂടി തൊഴുതു നമസ്കരിച്ച ശേഷം പുറത്തു കടന്നു, ഭക്ഷണം കഴിച്ചു സൌപർണ്ണിക കാണാൻ ഞങ്ങൾ തയ്യാറെടുത്തു.
പറഞ്ഞുകേട്ടിട്ടുണ്ടു, ആദ്യമായി മൂകാംബികയിൽ വരുന്നവർ സൌപർണ്ണികയിൽ ചെന്നു സ്നാനം ചെയ്തു വേണം അമ്പലത്തിൽ ദർശനം നടത്താനെന്നു. രണ്ടുപ്രാവശ്യവും അതുണ്ടായില്ല. പക്ഷേ എന്തായാലും ഇത്തവണ സൌപർണ്ണികയിലൊന്നിറങ്ങണമെന്നു തന്നെ തീരുമാനിച്ചു. മഹാവിഷ്ണുവിന്റെ വാഹനമായ സുപർണ്ണനെന്ന ഗരുഡൻ തപസ്സു ചെയ്ത സ്ഥലത്തിനടുത്തുകൂടി ഒഴുകുന്ന നദിയായതിനാലാണിതിനു സൌപർണ്ണികയെന്നു പേരു കിട്ടിയതത്രേ! കുടജാദ്രിയുടെ നിബിഡതയിൽ നിന്നുമുത്ഭവിച്ചു താഴ്വാരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഈ നദിയിലെ വെള്ളത്തിൽ പല ഔഷധഗുണങ്ങളുമുള്ളതായി കണക്കാക്കപ്പെടുന്നു. നദിയിൽ വെള്ളം തീരെ കുറവു.പ്ക്ഷേ കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. നല്ല തണുപ്പും. ചെറിയ പാറക്കഷ്ണങ്ങൾ വെള്ളത്തിൽ സ്പഷ്ടമായി കാണാം. മത്സ്യങ്ങളും ഉണ്ടു. അൽപ്പം മാറി കുറച്ചു കൂടി ആഴമുള്ള ഭാഗത്താണു ആൾക്കാർ കുളിയ്ക്കുന്നതു. വെള്ളത്തിലിറങ്ങി കുറേ ദൂരം നടന്നു. ചരലും പാറക്കഷ്ണങ്ങളും കാലടികളെ കിക്കിളിപ്പെടുത്തി. ചിലയിടങ്ങളിൽ വഴുക്കലും. നദീതീരം മരങ്ങളാൽ സമൃദ്ധം. വെള്ളത്തിനടിയിൽ നിന്നും പാറക്കെട്ടുകൾ തലയുയർത്തിനിൽക്കുന്നു. ഇതു വരെ മനസ്സിൽ കണ്ടിരുന്നതു കൂലം കുത്തിയൊഴുകുന്ന ജലപ്രവാഹത്തോടുകൂടിയ സൌപർണ്ണികാ നദിയായിരുന്നു. നദിയുടെ ശാന്തമായ ഈ മുഖം പുതുമ നൽകി. കുട്ടികൾക്കു ഭയമെന്യേ ഇറങ്ങി വെള്ളത്തിൽ കളിയ്ക്കാനായി. ഇനിയൊരിയ്ക്കൽ നദിയിൽ നിറയെ വെള്ളമുള്ള സമയത്തു വരണമെന്നുണ്ടു. നദീതീരത്തു ഗണപതിയുടെ അമ്പലം. കുറച്ചു മാറി ഒരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ടു. തിരികെ വന്നു ഭക്ഷണം കഴിച്ചു ഞങ്ങൾ മടക്കയാത്രയ്ക്കു തയ്യാറെടുത്തു.
ഭക്തിയാൽ മനസ്സും, മല കയറ്റത്തിനാൽ തനുവും, കോരിച്ചൊരിയുന്ന മഴയാൽ തലയും സൌപർണ്ണികാനദിയിലെ വെള്ളത്തിൽ കാൽപ്പാദങ്ങളും സായൂജ്യമടഞ്ഞ യാത്രയായിരുന്നു ഇതു. ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിച്ചതു പോലെ. ഒരു നവോന്മേഷത്തോടെ ബൈന്ദൂർ സ്റ്റേഷനിലേയ്ക്കായി ജീപ്പിൽ കയറുമ്പോൾ വിളിയ്ക്കാതിരിയ്ക്കാനായില്ല…അമ്മേ…ജഗദ്ധാത്രീ….മൂകാംബികേ….നിന്റെ അടുത്ത വിളിയ്ക്കായി ഞാൻ കാത്തിരിയ്ക്കുന്നു.
ഇപ്പോൾ ഇതിന്റെ രണ്ടാം ഘട്ടമാണിവിടെ നടക്കുന്നതു. കഴിഞ്ഞ ആഗസ്റ്റിൽ ആണു ഈ സംരംഭം ഇവിടെ ആദ്യമായി പരീക്ഷണത്തിൽ കൊണ്ടു വന്നതു. മാഹിം മുതൽ ദാദർ വരെ റെയില് വേ ലൈനിനു സമാന്തരമായി നീണ്ടു കിടക്കുന്ന ചുമരിൽ ആഗസ്റ്റ് 15-16 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ടു 8 വരെയാണു ഒറ്റയ്ക്കും കൂട്ടമായും ചുമരുകളിൽ ചിത്രപ്പണികൾ നടത്തിയതു. കേട്ടപ്പോൾ വളരെ നിസ്സാരമായിത്തോന്നിയെങ്കിലും ശരിയായ വിധത്തിൽ ഇതു വിജയിയ്ക്കുകയാണെങ്കിൽ നഗരത്തിന്റെ ഭംഗിയ്ക്കൊപ്പം തന്നെ ചുറ്റുപാടും വൃത്തിയാക്കിവയ്ക്കുവാൻ ഓരോരുത്തനുമുള്ള ഒരു ചുമതലാബോധം കൂടി വളർത്താൻ ഇത്തരം സംരംഭങ്ങൾ ഉതകുമെന്നു മനസ്സിലായി പലർക്കും. മുംബയ് സിറ്റിയെ സുന്ദരമാക്കി മറ്റൊരു ഷാംങ്കായ് ആക്കി മാറ്റാമെന്ന രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങൾ കേട്ടു ചെവി തഴമ്പിച്ച ഓരോ മുംബൈറ്റിയ്ക്കും ഇതാ സ്വയം തന്റെ നഗരത്തിനെ സുന്ദരമാക്കാനൊരു വഴി തുറന്നിരിയ്ക്കുന്നു. പലരും ആവേശഭരിതരായതിൽ അത്ഭുതപ്പെടാനില്ല.അതു കൊണ്ടു തന്നെയാവാം രണ്ടാം ഘട്ടത്തിൽ കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്നതു.
ഒക്ടോബർ 25-26 തിയതികളിലായാണു രണ്ടാം ഘട്ടം നടന്നതു. ഇത്തവണയും സ്ഥലം മാഹിം വെസ്റ്റിൽ തുൾസി പൈപ്പു റോഡ് തന്നെ.മച്ചിമാർ നഗർ ബസ് സ്റ്റ്പ്പു മുതൽ മാടുംഗ വെസ്റ്റ് സ്ടേഷൻ വരെയും ഫോണിക്സ് മില്ലിനു എതിർവശത്തെ ചുമരിൽ തുടങ്ങീ സേനാപതി ബപത് മാർഗ്ഗിൽ ഇ മോസസ് സിഗ്നൽ വരെയുമായിരുന്നു പെയിന്റു ചെയ്യാനുള്ള നിർദ്ദിഷ്ട സ്ഥലം . ഇത്തവണ കൂടുതൽ നല്ല ആശയങ്ങളും തയ്യാറെടുപ്പുകളുമായാണു പലരും എത്തിയതു. പെയിന്റു ചെയ്യുന്നവർക്കു സഹായികളായും ധാരാളം പേരെത്തി.പുതിയ സന്ദേശങ്ങളും നിരുപദ്രവമായ കമന്റുകളും നർമ്മവും ചുമരുകളിൽ കലാരൂപത്തിൽ വിടർന്നു. സ്പ്പോൺസർ ചെയ്ത മുംബൈ മുനിസിപ്പൽ കോർപ്പറെഷൻ ചായക്കൂട്ടും ബ്രഷുമെല്ലാം സൌജന്യമായി നൽകി. ഈ പുതിയ സംരംഭം വിരസമായ നഗരജീവിതത്തിൽ ഒരു ഉണർവു വരുത്തി. സുന്ദരമായ ഭാവനകൾ വിരിഞ്ഞ പൂർണ്ണ സൃഷ്ടികൾ കാഴ്ച്ചക്കാരെ ശരിയ്ക്കും ആകർഷിച്ചു. മറ്റു പല നഗരങ്ങളിലും പരീക്ഷിച്ചുനോക്കിയിട്ടുള്ള ഈ രീതി മുംബൈയ് നഗരത്തിനും ഇണങ്ങുമെന്നു തീർച്ചയായി.
ഇനിയും കൂടുതൽ സന്നദ്ധഭടന്മാരെ സംഘടിപ്പിയ്ക്കാനും ബോധമുണർത്താനും കഴിഞ്ഞുവെങ്കിൽ ഒന്നു തീർച്ച, മുംബൈയുടെ മുഖച്ഛായ മാറാതിരിയ്ക്കില്ല.റോഡരികിലെ മാത്രമല്ല, അശ്ലീല ലിഖിതങ്ങൾ നിറഞ്ഞ പബ്ലിക് ടോയ്ലറ്റുകൾ, സ്കൂൾ മതിലുകൾ, കെട്ടിടങ്ങളുടെ പുറമതിലുകൾ തുടങ്ങി സുന്ദരമാക്കാൻ ധാരാളം ഇടം ബാക്കി. രാജ്യത്തിന്റെ കമ്മേർസിയൽ തലസ്ഥാനമല്ലേ, നമുക്കു മനോഹരമാക്കിയെടുക്കാൻ പങ്കു ചേർന്നു സ്വയം അഭിമാനിയ്ക്കാം…


