Skip to content

അർജ്ജുന ചിന്തകൾ

യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര-

മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു?

എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി-

തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം?

കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ-

തൊക്കയുമവനുടെ പണിതന്നെയല്ലയോ,

എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി-

ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു-

മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ്

നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ

വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ-

ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ?

വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു -

മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല

വന്നിടും വിപത്തിൽ ഞാൻ നിന്നെ മാത്രമേവേണ്ടു-

വെന്നുര ചെയ്തീടവേ, യെണ്ണുവാനൊടുങ്ങാത്ത

നിൻ പട ദുര്യോധനൻ തന്നിലായർപ്പിയ്ക്കവേ,

നിന്നിൽ ഞാൻ കണ്ടൂ ജയം, സുരക്ഷ, സവ്വസ്വവു-

മെങ്കിലും കഴിഞ്ഞില്ല നേർക്കുനേർ പയറ്റുവാൻ

കൈയ്യുകൾ വിറച്ചെന്റെ തനുവും തളർന്നല്ലോ?

എന്റെ ബന്ധുക്കൾ, ഗുരുനാഥരെക്കൊല്ലാനായി-

ട്ടെങ്ങിനെ ഞാനാളാകുമെന്നോർത്തു ഞാൻ തളരവേ

വന്നു നീ തെളിച്ചെന്റെ തേരതിനൊപ്പം തന്നെ

തന്നു നീ ഗീതാമൃതം,തണുപ്പിച്ചെൻ മാനസം

അന്നു നിൻ വാക്കിൽ കണ്ടു സർവവും സ്വയമെന്നെ

നിന്നിലായർപ്പിച്ചല്ലോ, വിടരും മനക്കണ്ണിൽ

കണ്ടു ഞാൻ ബന്ധങ്ങൾ തൻ അർത്ഥശൂന്യത, സ്വയം

വെന്തിടാതിരിയ്ക്കുവാൻ പഠിച്ചു, കുതിച്ചിടാൻ

വെമ്പി, യെൻ രഥത്തിന്റെ കൊടിക്കൂറയിലിരു-

ന്നന്നെനിയ്ക്കേകീ ധൈര്യം മാരുതി,പല വിധം.

ഒന്നു മാത്രമേ തെറ്റായ് ക്കണ്ടുള്ളൂ മുരാരേ ,നീ-

യെന്തിനായ് നിൻ വാക്കുകൾ തെറ്റിച്ചു, പലവട്ടം?,

ഇല്ല ,ഞാൻ കൈയ്യാലേന്തില്ലായുധം, വരാം തുണ”-

യ്ക്കെന്നല്ലേ പറഞ്ഞതു യുദ്ധത്തിൻ മുന്നാലെയായ്

ഒന്നല്ല പലവട്ട മെന്നെ രക്ഷിപ്പാനായോ

നന്ദനന്ദനാ,മുതിർന്നെന്തിനു കഷ്ടം! കഷ്ടം!.

ഭീഷ്മരെക്കൊന്നീടുവാനോങ്ങിയില്ലയോ, സ്വയം

വൈഷ്ണവാസ്ത്രത്തെ മാറിൽ ഏറ്റുവാങ്ങിയില്ലയോ?

തടുക്കാൻ കഴിയാത്ത കർണ്ണബാണത്തെ രഥ-

മൊതുക്കിപ്പിടിച്ചു നീയെന്തിനായ് രക്ഷിച്ചോതൂ?

ശക്തിബാണത്തിൽ നിന്നുമെന്നെരക്ഷിപ്പാനായി

ശക്തനാം ഖടോൽക്കചൻ തന്നെ നീ ത്യജിച്ചില്ലേ?

മാധവാ നിൻ ചെയ്തികളിന്നുമെൻ മനസ്സിനെ

മഥിയ്ക്കുന്നല്ലോ, സ്വയമുരുകീടുന്നു ഞാനും

ഗീതയോതിടാൻ വീണ്ടും നീവന്നെത്തുമെങ്കിലോ,

കാതുമോർത്തിരിയ്ക്കുന്നു, ധർമ്മരക്ഷാർത്ഥം ഹരേ!

(ന്യൂ ബോംബേ കേരളീയ സമാജത്തിന്റെ രജതജൂബിലിയോടനുസരിച്ചു നടന്ന കവിതാ മത്സരത്തിൽ രണ്ടാം സമ്മാനത്തിന്നർഹമായ കവിത))


ജാംബവാൻ

 

“ഹനുവിൻ ഇടത്തുഭാഗത്തിനായ് ക്ഷതം വന്നു

ഹനുമാനെന്നായ് മാറി നിന്റെ നാമധേയവും

അഞ്ജനാപുത്രാ, വായുനന്ദനാ നിനക്കാകാ

സ്വന്തമാം ബലം തിരിച്ചറിയാൻ കേട്ടീടുക

പണ്ടു നീ വെറും കൊച്ചു ശിശുവായൊരുകാലം

കണ്ടു സൂര്യനെ വിണ്ണിൽ, പഴമെന്നോർത്തായിടാം

പറിയ്ക്കാൻ , ഭക്ഷിച്ചീടാൻ കുതിച്ചൂ, കുറച്ചല്ല

തികച്ചും മുന്നൂറല്ലോ യോജന മേലോട്ടായി

ഒരൽ‌പ്പം പോലും സൂര്യ  താപമന്നേറ്റില്ലോർക്ക

വിറച്ചു പോയിന്ദ്രനും, ഭയകോപങ്ങൾ മൂലം

ഒടുക്കം വജ്രായുധം വേണ്ടി വന്നല്ലോ നിന്നെ

തടുക്കാൻ, താഴെ വീണു താടിയെല്ലതും പൊട്ടി.

മാരുതപുത്ര! മൂന്നുലോകവും നിന്നച്ഛന-

ന്നാകവേ ചലനമൊട്ടില്ലാതെ സ്തംഭിപ്പിച്ചു

വായുദേവനാം നിന്റെ ജനകൻ മൂലം നിന-

ക്കേകി ബ്രഹ്മാവീ വരം:“ആയുധത്താലേ നിന-

ക്കാകില്ല മരണമതാരൊക്കെ നിനയ്ക്കിലും”

തന്റെ ചെയ്തിതൻ പശ്ചാത്താപത്താൽ ദേവേന്ദ്രനും

തന്നു മറ്റൊരു വരം: “മരണം വരും നിന-

ക്കെന്നു നീ കാംക്ഷിയ്ക്കുമോയന്നുമാത്രമോർക്കുക”

ഇനിയും സന്ദേഹമോ, സമുദ്രം ചാടിക്കട-

ന്നുടനെക്കണ്ടീടുക സീതയെ, നിനക്കാകും.

പത്തു യോജന, പതിനഞ്ചാകാം ചിലർക്കെങ്കിൽ

വൃദ്ധനാമെനിയ്ക്കാകും തൊണ്ണൂറെങ്കിലുമെന്നാൽ

പറ്റുമംഗദൻ, യുവരാജനു നൂറങ്ങോട്ടായ്

പറ്റില്ല തിരിച്ചിങ്ങു ചാടുവാനെന്നോതുന്നു

ഒത്തിടും നിനക്കോർക്കിൽ ദേവിയെക്കണ്ടീടുവാൻ

പത്തല്ലാ, നൂറങ്ങൊട്ടുമിങ്ങോട്ടും ചാടീടുവാൻ

മറ്റൊരാൾക്കാകായതിനെന്നതു മറക്കൊലാ

ഒട്ടു നിൻ ദൌത്യത്തിനായൊരുങ്ങീടുക, വേഗം!“

ജാംബവാൻ , ബ്രഹ്മസുതൻ,തന്റെ വാക്കുകൾ കേൾക്കേ

മാരുതി സ്വയം തന്റെ ശക്തി കണ്ടെത്തും നേരം

മാമല പോലെ ദേഹം വളർന്നൂ, മനസ്സില-

ന്നാലങ്കാപുരം മാത്രം ലക്ഷ്യമായ് ഭവിച്ചല്ലോ!

ക്രിസ്തുമസ് ദിനാശംസകൾ!

കന്യാമറിയത്തിൻ ചാരത്തു വന്നന്നു

ഗബ്രിയേൽ മാലാഖയോതി

നിന്നെത്തി രഞ്ഞെടുത്തല്ലോ പിതാവിന്നു

ദൈവസുതന്നമ്മയാകാൻ

ബെതലഹേമിൽ ജന്മമേകീ തൊഴുത്തിലായ്

പുൽക്കൂട്ടിൽ പാടിയുറക്കി

പുണ്യജനനമറിഞ്ഞെത്തി കാഴ്ച്ചയും

കൊണ്ടന്നു മൂന്നിടയന്മാർ

തങ്ങൾ തൻ രക്ഷകൻ വന്നെന്നറിഞ്ഞൊട്ടു

സന്തോഷാശ്രുക്കൾ പൊഴിച്ചു

മണ്ണിൽ ദുരിതമനുഭവിയ്ക്കുന്നവർ.

ഭാരം ചുമക്കുന്ന  മർത്ത്യർ,

അധ്വാനിയ്ക്കുന്നവ,നെല്ലാർക്കുമായൊരു

കർത്താവിതത്താണി നീ താൻ

.

ഇന്നിതാ വീണ്ടും വരുന്നല്ലൊ ക്രിസ്തുമസ്

പുണ്യജന്മത്തിന്നോർമ്മ പേറി

കുഞ്ഞാടുകൾക്കൊക്കെ രക്ഷകനായുള്ള

യേശുദേവൻ കഥയോതി

ദൈവസുതനന്നു ജന്മമെടുത്തിങ്ങു

സ്നേഹസന്ദേശം പരത്താൻ

ശാന്തി തൻ പാതകൾ കാട്ടുവാൻ ഭൂമിയിൽ

ദൈവഭയം വളർത്തീടാൻ

നൻമ നിറയട്ടെ ഭൂമിയിൽനമ്മൾക്കി-

ന്നൊന്നായി ഗാഥകൾ പാടാം

ഉണ്ണിയാം യേശുവെക്കണ്ടിടാമന്യോന്യം

ക്രിസ്തുമസ് ആശംസ നേരാം.

.

അമ്മേ…ജഗദംബികേ…മൂകാംബികേ….

അവിചാരിതമായിതാ ഒരിയ്ക്കൽക്കൂടി മൂകാംബികയിലേയ്ക്കൊരു ക്ഷണം .അത്ഭുതം തോന്നി.രണ്ടുവർഷം മുൻപാണു ആദ്യമായി മൂകാംബികയിൽ‌ പോയതു . അന്നനുഭവിച്ച അനിർവചനീയമായ ആനന്ദം ഇനിയും എന്നെ വിട്ടു പിരിഞ്ഞില്ല. മറ്റു രണ്ടു കുടുംബ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങളും കുടുംബ സമേതം തന്നെയാണു അന്നു പോയതു. പലരും പറഞ്ഞും കേട്ടുമുള്ള അറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ, എനിയ്ക്കു. സന്നിധാനത്തിലെത്തിയപ്പോൾ കിട്ടിയ അസാധാരണമായ മാനസികമ്സ്സ്യ്സ് ഉണർവു  ഒരു പുതിയ അനുഭവമായി മാറി. ഒരു പാടു മുൻപു തന്നെ ഇവിടെ  വരേണ്ടിയതായിരുന്നെന്ന  തോന്നലിനൊപ്പം തന്നെ ധാരാളമായി വന്നിട്ടുള്ള സ്ഥലമെന്ന തോന്നലും ഉണ്ടായി. അന്നു തൊഴലും കൂടെ വന്നിരുന്ന ഒരു ബന്ധുവിന്റെ കുട്ടിയുടെ എഴുത്തിനിരുത്തലും ഉണ്ടായി. വൈകീട്ടു തൊഴുതു വന്ന ശേഷം സരസ്വതീ മണ്ഡപത്തിലിരുന്നു ഞങ്ങളുടെ കൂടെ വന്നിരുന്ന കലാമണ്ഡലം ഗിരീശൻ കീർത്തനങ്ങളാലാപിയ്ക്കുന്ന നേരത്തു കയ്യിലിരുന്ന ഒരു തുണ്ടു കടലാസ്സിൽ നിമിഷങ്ങൾ കൊണ്ടൊരു ശ്ലോകം തീർത്തതും ഗിരീശൻ തന്നെ അതു അവിടെ പാടിയതും അവാച്യമായ അനുഭൂതി നേടിത്തന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആദ്യമായി എഴുതിയതു അന്നായിരുന്നു.കുട്ടികളും മീഡിയ ഫീൽഡിലായതിനാൽ വളരെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു സംതൃപ്തരായി.തിരിച്ചു  വന്നപ്പോൾ ദേവിയുടെ ദർശനത്താലുള്ള നവോന്മേഷം കൂടുതൽ കൂടുതൽ എഴുതാനായി എന്നെ പ്രേരിപ്പിയ്ക്കുകയും അതുവരെയുണ്ടായിരുന്ന മടി കളഞ്ഞു ഞാൻ തുടങ്ങി വച്ചിരുന്ന എന്റെ ബ്ളോഗ് ആയ www.jyothirmayam.com സമ്പന്നമാക്കാനും എനിയ്ക്കു കഴിഞ്ഞു. ആത്മവിശ്വാസം വീണ്ടെടുക്കൽ വഴി മുന്നോട്ടു പോകാനുള്ള ത്വര അതു വരെ അറിയാത്ത പല വാതിലുകളും എനിയ്ക്കു തുറന്നു തന്നു. കേട്ടിട്ടുണ്ടു, മൂകാംബികയിൽ ദേവി വിളിച്ചാൽ മാത്രമേ പോകാനൊക്കൂ എന്നു. എന്റെ കാര്യത്തിൽ സംശയമില്ല, അനുഭവത്തിൽ നിന്നും മനസ്സിലായി.ഇഷ്ടപ്പെട്ട ജോലി കിട്ടാനായി കുട്ടികളുടെ പേരിൽ എന്തു വഴിപാടു ചെയ്യണമെന്ന ചോദ്യത്തിനു അതിനായി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്നായിരുന്നു പൂജാരിയുടെ മറുപടി. എല്ലാ കടാക്ഷത്തിനും ദേവിയെ അനുസ്മരിച്ചിരിയ്ക്കുമ്പോൾ ഇതാ വരുന്നു വീണ്ടും വിളി. എങ്ങിനെ അത്ഭുതപ്പെടാതിരിയ്ക്കും?കഴിഞ്ഞ പ്രാവശ്യം വാഹനം ബുക്കു ചെയ്തു റോഡു വഴിയാണു മുംബൈയിൽ നിന്നും മൂകാംബികയ്ക്കു പോയതു. ബുദ്ധിമുട്ടു കുറയ്ക്കാനായി ഇത്തവണ റെയിൽ വഴിയാണു ടിക്കറ്റെടുത്തതു. മത്സ്യഗന്ധ എക്സ്പ്രസ്സിൽ. ആകപ്പാടെ 25 പേർ.മുംബൈ ലോകമാന്യ തിലക് ടെർമിനസ്സിൽ നിന്നും ഉച്ചയ്ക്കു 2മണിയോടെ പുറപ്പെടുന്ന മത്സ്യഗന്ധ ഭട്ക്കലിനും കുന്ദാപുരത്തിനും ഇടയിലുള്ള വളരെ  ചെറിയ സ്റ്റേഷൻ ആയ ബൈന്ദൂർ മൂകാംബികറോഡിൽ രാവിലെ 5.25നു എത്തേണ്ടതിനു പകരം വൈകി എത്തിയതു  7 മണിയോടെയാണു.മറ്റു ചില ബന്ധുക്കൾ നേരിയ്ട്ടും മൂകാംബികയിലേയ്ക്കു നാട്ടിൽ നിന്നുമെത്തി.നേരത്തെ തന്നെ  താമസസ്ഥലം, അവിടെയെത്താൻ വാഹനം എന്നിവയൊക്കെ ബുക്കു ചെയ്തിരുന്നു. ബൈന്ദൂർ –മൂകാംബികാറോഡിൽ വണ്ടിയിറങ്ങൂമ്പോൾ വാഹനം റെഡി. ഏതാണ്ടു 45 മിനിറ്റു നേരത്തെ യാത്രയ്ക്കുശേഷം മൂകാംബികയിൽ ഗസ്റ്റുഹൌസിൽ എത്തി. പ്രഭാതപരിപാടികളും കുളിയും കഴിഞ്ഞതും നേരെ അമ്പലത്തിലേയ്ക്കു.

നഗ്നപാദയായി അമ്പലത്തിലേയ്ക്കു നടക്കുന്ന സമയം മനസ്സിൽ പല ചിന്തകളും കടന്നു കൂടി. സന്നിധാനത്തിലെത്താനും ദേവിയെ കാണാനും തിടുക്കമായി. തൊട്ടടുത്തു തന്നെയുള്ള പഞ്ചമുഖഗണപതികോവിലിൽ തൊഴുത ശേഷമാണു മൂകാംബികയെ തൊഴാൻ പോയതു. റോഡിൽ നിറയെ പശുക്കൾ. പൂക്കളും പൂജാദ്രവ്യങ്ങളും വിൽക്കുന്നവരുടെ  നിരന്തരമായ വിളി. പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്നു മെറ്റൽ ഡോറിലൂടെ അകത്തു കടന്നു ചുറ്റമ്പലത്തിലെത്തി.നടയ്ക്കൽ നിന്നു തൊഴുതു.അകത്തു വളരേ ശാന്തമായ അന്തരീക്ഷം.അൽ‌പ്പം തിരക്കുള്ളതിനാൽ ലൈനിൽ അൽ‌പ്പനേരം നിന്നാണു  അകത്തു കടന്നതു. നടയ്ക്കു നേരെ നിന്നു തൊഴുന്ന സമയത്തു മനസ്സിനെ ഏകാഗ്രമാക്കാൻ വ്യഥാ ശ്രമിച്ചു. എന്താണു പ്രാർത്ഥിയ്ക്കേണ്ടതെന്നറിയുന്നില്ല. കണ്ണടച്ചു കൈ കൂപ്പാനേ കഴിഞ്ഞുള്ളൂ. അദ്വൈതാചാര്യൻ കൺകുളിർക്കേകണ്ടു സായൂജ്യമടഞ്ഞ ശക്തിസ്വരൂപിണി.(ഇന്നും ഇവിടുത്തെ പൂജയും അനുഷ്ഠാനങ്ങളും ആദി ശങ്കരൻ നിശ്ചയിച്ചു വച്ചതു തന്നെ.)ശംഖചക്രാഭയാഭീഷ്ട ഹസ്തയും പത്മാസനസ്ഥിതയുമായ പരബ്രഹ്മസ്വരൂപിണി. ജാതി മത ഭേദമെന്യേ ദശലക്ഷ്ങ്ങൾ അറിവിന്റെ വെട്ടത്തിലേയ്ക്കു കുട്ടികളെ ഹരിശ്രീ കുറിയ്പ്പിയ്ക്കാനായെത്തുന്ന  ദിവ്യ സന്നിധി. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. ദേവിയുടെ മുഖത്തെ ഭാവം അളക്കാനാവുന്നില്ല. ബ്രാഹ്മിയും, വൈഷ്ണവിയും, ശാംഭവിയും, കുമാരിയും, ഇന്ദ്രാണിയും, വാരാഹിയും, ഭദ്രയും, വീരഭദ്രനും, ഗണപതിയും മൂകാസുര നിഗ്രഹത്തിനായി തങ്ങളുടെ ശക്തികളെ ഏകീകരിച്ചപ്പോഴുണ്ടായ ശക്തിസ്വരൂപിണി. വിശ്വജനനി.ആമുഖത്തു ഇല്ലാത്ത ഭാവങ്ങൾ എന്തുണ്ടു? മുന്നിലായി കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂലിംഗത്തേയും മനസ്സിൽ കണ്ടു തൊഴാൻ മറന്നില്ല. അറിയാവുന്ന സരസ്വതീ സ്തോത്രങ്ങളും ഉരുവിട്ടു.എന്തെല്ലാമോ വികാരങ്ങൾ മനസ്സിനെ കീഴടക്കിയ പ്രതീതി. അറിയാതെ ഒരു  തണുപ്പു മനസ്സിലേയ്ക്കു അരിച്ചിറങ്ങിവരുന്നതുപോലെ. നാലമ്പലത്തിണ്ണയിൽ കയറിനിന്നു വീണ്ടും അല്പനേരം ധ്യാനിച്ചു. തൊഴുതു നിന്നിരുന്ന ഒരു ഭക്തൻ വളരെ ദയവോടെ മതിയാവോളം തൊഴാനായി സ്ഥലം മാറിത്തന്നു. ചുറ്റമ്പലത്തിലെ ശങ്കരപീഠത്തിനു മുന്നിൽ  ആദിശങ്കരനെ അനുസ്മരിച്ചു വണങ്ങി. നമസ്ക്കരിച്ചശേഷം മറ്റു ദേവന്മാരായ അറുമുഖൻ, പാർത്ഥേശ്വരൻ, നഞ്ജുണ്ഡേശ്വരൻ, പഞ്ചമുഖ ഗണപതി, ഹനുമാൻ, വീരഭദ്രൻ, ഗോവർദ്ധനോദ്ധാരിയായ കൃഷ്ണൻ എന്നിവരേയും തൊഴുത ശേഷം സരസ്വതീ മണ്ഡപത്തിലിരുന്നു അൽ‌പ്പനേരം പ്രാർത്ഥിച്ചു. പ്രഭാതഭക്ഷണശേഷം കുടജാദ്രി കയറാനായിരുന്നു പ്ളാൻ.

കുടജാദ്രി

മൃതസഞ്ജീവനികൊണ്ടുവരാനായി പോയ ഹനുമാൻ, മരുന്നുകൾ തിരിച്ചറിയാനാകാതെ മലയുമെടുത്തു മടങ്ങുന്ന നേരത്തു മലയുടെ കഷ്ണങ്ങൾ വീണുണ്ടായതാണു കുടജാദ്രിയെന്നു പറയപ്പെടുന്നു. ഇതു സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണു സ്ഥിതി ചെയ്യുന്നതു.കുടജാദ്രിയെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടു. എല്ലാവരുടെയും മനസ്സിനെ സ്വാധീനിച്ച കുടജാദ്രിയിൽ…എന്നു തുടങ്ങുന്ന ഗാനം  കേൾക്കാത്തവരുണ്ടാകില്ല. വളരെയേറെ മോഹിച്ചെങ്കിലും കഴിഞ്ഞ പ്രാവശ്യം നടക്കാതെ പോയ ഒരാഗ്രഹമായിരുന്നു കുടജാദ്രിയിൽ പോകൽ.  കൊല്ലൂരിൽ നിന്നും  നോക്കിയാൽ ഏത്താണ്ടു 25 കിലോമീറ്റർ അകലെയായി തലയുയർത്തി നിൽക്കുന്ന കുടജാദ്രിയുടെ മനോമോഹനമായ ദൃശ്യം കാണാനാകും.കരൻ കട്ടെ അല്ലെങ്കിൽ നാഗോഡ് വരെ വേണമെങ്കിൽ ബസ്സിൽ പോകാമെങ്കിലും ഞങ്ങൾ മൂകാംബികയിൽ നിന്നു തന്നെ ജീപ് ഏർപ്പാടു ചെയ്യുകയാണുണ്ടായതു. നാഗ്ഗോഡയിൽ ഒരു ചെറിയ ചെക്ക് പോസ്റ്റ് ഉണ്ടു. ഇനിയങ്ങോട്ടു വഴി അൽ‌പ്പം മോശം തന്നെ. എത്തിച്ചേരുന്നതു പുൽത്തകിടികളും മേടുകളും നിറഞ്ഞ പ്രദേശങ്ങളിലാണു. ഇന്ത്യയിൽ ഇത്രയും നല്ല മെഡോസ്  ഉണ്ടെന്നതു തന്നെ ഒരു പുതിയ അറിവായിരുന്നു. ഒരു വശം പുൽത്തകിടികൾ നിറഞ്ഞ മേട , മറു വശം അഗാധമായ മലയിടുക്കുകൾ. താഴ്വാരങ്ങൾ. അകലെ കുടജാദ്രി മാടി വിളിയ്ക്കുന്നു. പോകുന്ന വഴിയിൽ കാട്ടുപോത്തുകളെയും പുലിയേയുമൊക്കെ കാണാറുണ്ടെന്നു ഡ്രൈവർ പറഞ്ഞെങ്കിലും ഒന്നും കണ്ടില്ല. പച്ചപ്പുല്ലുമൂടിയ സമതലങ്ങൾ കാൻ വാസു പോലെ പരന്നു കിടക്കുന്ന ഈ പ്രദേശം മനസ്സിൽ എത്ര ഒപ്പിയെടുത്താലും മതി വരില്ല. ജീപ്പിൽ നിന്നും ഇറങ്ങി അവിടെയെല്ലാം നടക്കുവാനാണു തോന്നിയതു.  ഏതാണ്ടു 8 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഒരു തുറന്ന സ്ഥലത്തെത്തി. ഇവിടെ ആൾത്താമസം ഉണ്ടു. ഒരു ചെറിയ ചായക്കടയും കണ്ടു. ഞങ്ങളുടെ ഡ്രൈവർ താഴെയിറങ്ങി, ജീപ്പിന്റെ മുൻ വശത്തെ ഗ്ളാസ് ഉയർത്തി വച്ചു. പൊടി പടലം വന്നു മൂടി ഗ്ളാസിൽക്കൂടി ഒന്നും കാണാനാവതെ വരും. ഇനിയങ്ങോട്ടു വഴി ഏതാണ്ടു പത്തു കിലോമീറ്റർ കാണും, തീരെ മോശം, അതിദുർഘടമാണു താനും. കയറാൻ ഒരു മണിക്കൂറെങ്കിലും സമയമെടുക്കും.അത്ര പതുക്കെയേ മുന്നോട്ടു പോകാനാവൂ.മന:പൂർവ്വമായി വഴി നന്നാക്കാതിരിയ്ക്കുകയാണു കർണ്ണാടക സർക്കാർ. കാരണം പിന്നെ സിവിലൈസേഷൻ കൂടുതലാവുകയും പവിത്രമായ ഈ സ്ഥലത്തിന്റെ നൈർമ്മല്യം നഷ്ടപ്പെടുകയും ചെയ്യുമെന്ന ഭയത്താൽ. ഒരു സിഗററ്റും വലിച്ചൂതി ഉഷാറായി സീറ്റിലിരുന്ന ഡ്രൈവർ ഏതോ കന്നഡ പാട്ടു പാടാൻ തുടങ്ങി. വഴി മുന്നോട്ടു പോകുംതോറും കൂടുതൽ ക്കൂടുതൽ മോശമായി.ഡ്രൈവർ വാചാലനായി. കഴിഞ്ഞ 22 വർഷമായി ഈ റൂട്ടിൽ വണ്ടി ഓടിയ്ക്കുന്നു. മുകളിലേയ്ക്കു ദുഷ്ക്കരമായ കേറ്റം, 48 ഹെയർപിൻ വളവുകൾ. ഒരു വശത്തു മലയും മറുവശത്തു അഗാധതയും. കുലുങ്ങിക്കുലുങ്ങിയാണു യാത്ര. കുടജാദ്രിയ്ക്കു പുറപ്പെടുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു, ഭക്ഷണം മിതമായി കഴിച്ചാൽ മതി,ഛർദ്ദിയ്ക്കാൻ തോന്നിയെന്നു വരുമെന്നു. ചിലരൊക്കെ സംശയം പറഞ്ഞെങ്കിലും ആരും ഛർദ്ദിയ്ക്കയുണ്ടായില്ല ഭാഗ്യത്തിനു. ചുറ്റും മനോഹരമായ ദൃശ്യങ്ങൾ, പക്ഷേ ആസ്വദിയ്ക്കാനുള്ള മനസ്ഥിതിയിലായിരുന്നില്ല പലരും. ചില സ്ഥലങ്ങളിൽ ഹെയർപിൻ വളവിന്റെ വീതി കുറവു ശരിയ്ക്കും ഭയപ്പെടുത്തി. പലപ്പോഴും ഇത്തരം യാത്രകളിൽ കുട്ടികളും സ്ത്രീകളും കരയാറുണ്ടത്രെ! തൊട്ടു പുറകിലായി വന്നിരുന്ന മറ്റൊരു ജീപ്പിന്റെ ചലനം കണ്ടപ്പോഴാണു ശരിയ്ക്കും കാര്യം മനസ്സിലായതു. എന്തായാലും കുഴപ്പമൊന്നും കൂടാതെ ഞങ്ങൾ മുകളിലെത്തിയപ്പോൾ ഞങ്ങളുടെ കൂടെയുള്ളവർ വന്നിരുന്ന മറ്റു രണ്ടു ജീപ്പുകളും അവിടെ എത്ത്ക്കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ജീപ്പു പാർക്കു ചെയ്തതു ഒരൽ‌പ്പം മുകളിലിലായി മൂലസ്ഥാനത്തെ അമ്പലത്തിനുതൊട്ടായാണു. അഡിഗകളുടെ ഭവനവും അതിനോടു ചേർന്നുള്ള  രണ്ടുക്ഷേത്രങ്ങളും തൊട്ടുള്ള തണുപ്പേറിയ വെള്ളമുള്ള കൊച്ചു കുളവും മറക്കാനാവാത്ത കാഴ്ച്ചയാണു. കുറേ വെള്ളമെടുത്തു തലയിലും മുഖത്തുമൊഴിച്ചു. ഒരു നവോന്മേഷം വന്നപോലെ. അമ്പലത്തിൽ തൊഴുതു. ഇനി മുകളിലേയ്ക്കു കയറ്റം നടന്നു കയറണം. ഒന്നര മണിക്കൂർ സമയമെടുക്കുമെന്നാണു പറഞ്ഞതു. ഉത്സാഹത്തോടെ ഞങ്ങൾ കയറ്റം തുടങ്ങി.ചുറ്റുമുള്ള ഹരിതാഭ നിറഞ്ഞ ദൃശ്യങ്ങൾ കയറ്റത്തിന്റെ ആയാസം കുറച്ചു തന്നു.പലയിടത്തും കാട്ടുപുഷ്പ്പങ്ങൾ ഗന്ധം പരത്തി നിൽക്കുന്നു. അത്യന്തം ദുഷ്കരമായ കയറ്റം അരമണിക്കൂറിലധികം കയറിയ ശേഷം ഞങ്ങൾക്കു തിരിച്ചിറങ്ങേണ്ടി വന്നു. കൂട്ടത്തിൽ കുട്ടികളും ഇനിയും മുകളിലേയ്ക്കു കയറാൻ ബുദ്ധിമുട്ടുന്നവരും ഉണ്ടായിരുന്നു. മുകളിൽ കോലമഹർഷി തപം ചെയ്ത സ്ഥലവും ശ്രീ ശങ്കരാചാര്യർ പരമോന്നത സമാധിയിൽ ലയിച്ചു സർവജ്ഞപീഠം കയറിയ കരിങ്കൽ മണ്ഡപവും ഗണപതി ഗുഹയും ചിത്രമൂലയും അംബാവനവും  ഒക്കെ മനസ്സിൽ സ്വപ്നമായി മാറി. കുടജാദ്രിയുടെ ഉത്തുംഗതയിൽ കാണാനാകുന്ന സൂര്യോദയവും സൂര്യാസ്തമനവും ഒരിയ്ക്കലും മറക്കാനാവാത്ത സ്വർഗ്ഗീയ ദൃശ്യങ്ങളാണെന്നു വായിച്ചിട്ടുണ്ടു. പച്ചപ്പട്ടു പുതച്ച വനത്തിന്റെ നിബിഡതയിൽ പ്രകൃതിയുടെ മുഴുവൻ സൌന്ദര്യവും ആവാഹിച്ചു തപോധനന്മാർ ഈ ശൃംഗത്തിൽ കഠിന തപം ചെയ്തിരുന്നു. പ്രകൃതിയിൽ വിലയം പ്രാപിച്ചു , അനന്തതയുടെ ആഴമറിഞ്ഞു, മനസ്സിനെ സ്വച്ഛമാക്കി , ആത്മബോധത്തിന്റെ ശൃംഗം കൂടി അവർ കീഴടക്കി. മനസ്സിൽ ഈ വിചാരങ്ങൾ നിറഞ്ഞു നിന്നപ്പോൾ അലൌകികമായ എന്തോ ഒരു വികാരം ആകെ മൂടുന്നതായി തോന്നി…അമ്മേ…മൂകാംബികേ…

ജീപ്പു നിർത്തിയ സ്ഥലത്തിനു തൊട്ടുള്ള പുരോഹിതഭവനത്തിൽൽ നിന്നും കിട്ടിയ ചൂടുള്ള ഉപ്പുമാവും ചായയും ആതിഥേയത്വവും മറക്കാനാവില്ല. അല്ലാതെ മറ്റു ഭക്ഷണമൊന്നും അവിടെ കിട്ടുകയുമില്ല. എല്ലാവർക്കും മല കയറിയതിനാലാവാം, നല്ല വിശപ്പു.  കൈ കഴുകാനായി പുറകു  വശത്തു ചെന്നപ്പോൾ വെള്ളം കുത്തിയൊലിയ്ക്കുന്ന ശബ്ദം. വീടിന്റെ ചുമരിനു തൊട്ടുപുറകിൽ ഒരു ചെറിയ ഉറവ താഴേയ്ക്കു പതിയ്ക്കുന്ന ശബ്ദമാണു കേട്ടതു. കൈയിൽ എടുത്തപ്പോൾ നല്ല തണുപ്പു.  ഗംഗയുടെ പവിത്രത കൈയിൽ നിറഞ്ഞ പ്രതീതി. അന്തരീക്ഷത്തിനു നല്ല തണുപ്പു.തിരിച്ചു ജീപ്പിൽ കയറുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഇനിയും എന്നാണിങ്ങോട്ടു വരാനാകുകയെന്ന ചോദ്യമായിരുന്നു. ഒരു രസത്തിനായി ഹെയർപിൻ വളവുകൾ  എണ്ണിയെണ്ണി ഞങ്ങൾ താഴെയെത്തി.അൽ‌പ്പം വിശ്രമിച്ചശേഷം കുളിച്ചു അമ്പലത്തിലെത്തി.

അമ്പലത്തിൽ തൊഴലും പ്രധാന വഴിപാടുകളിലൊന്നായ കുടുംബപൂജയിൽ ഭാഗഭാക്കാവുകയും ചെയ്തശേഷം കത്തിച്ചു വച്ച നിലവിളക്കുമായി തിരുനടയിൽ പ്രത്യേകമായ പൂജയും നടത്തി പുറത്തു വന്നപ്പോൾ സരസ്വതീമണ്ഡപത്തിൽ കദരീഗോപാലനാഥിന്റെ സക്സോഫോൺ കച്ചേരി തകർത്തു നടക്കുന്നു. തൊട്ടരികേയിരുന്നു ഒന്നര മണിക്കൂർ നേരം കച്ചേരി ആസ്വദിച്ചു. മഹാഭാഗ്യമായി തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ആരാധകരും ഉണ്ടായിരുന്നു. 20 നിലയിലായി കത്തിച്ചു വച്ചിരിയ്ക്കുന്ന ദീപസ്തംഭത്തിലെ നിറതിരികളുടെ അഭൌമികമായ  സുവർണ്ണവെളിച്ചത്തിൽവെട്ടിത്തിളങ്ങുന്ന കൊടിമരക്കീഴിൽ ദേവിയെ പുറത്തെ ശീവേലിയ്ക്കു എഴുന്നളളിയ്ക്കുന്ന സമയത്തു കൂടെ അമ്പലത്തിനു ചുറ്റും ഭക്തജനങ്ങൾ പ്രദക്ഷിണം നടത്തുന്നു..  ഈ സമയത്താണു ഗായകർ സാധാരണയായി പാടാറുള്ളതു, ദേവിയെ സരസ്വതീരൂപത്തിൽ പൂജ ചെയ്യുന്ന സമയവും അപ്പോഴാണു. രാത്രിപ്പൂജയ്ക്കുശേഷം കഷായസേവ കഴിഞ്ഞു അമ്പലത്തിലെ തന്നെ വഴിപാടൂട്ട്  അത്താഴമായി  കഴിച്ചപ്പോൾ അവാച്യമായ സന്തോഷം തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ വന്ന  ഒരു ഗുജറാത്തി പയ്യനു ഈ അനുഭവം എത്രയും ഹൃദ്യമായി ത്തോന്നി. ഒരു വട്ടം കൂടി ക്യൂവിൽ പോയി നിൽക്കാൻ തോന്നുന്നുവെന്നു പറഞ്ഞപ്പോൾ അത്ഭുതം തോന്നി. പുറത്തു തകൃതിയായ മഴ. ഇടിയും കൂടെ. അസ്ബറ്റോസ് ഷീറ്റുകളിൽ താളലയത്തിൽ മഴയുടെ സംഗീതം. ആ മഴയിൽ കുതിർന്നു ഞങ്ങൾ  ഗസ്റ്റ് ഹൌസിൽ തിരിച്ചെത്തി.  ഇലെക്ട്രിസിറ്റി പോയിരിയ്ക്കുന്നു.  അൽ‌പ്പനേരം വർത്തമാനം പറഞ്ഞിരുന്നപ്പോൾ കറണ്ടു വന്നു. എല്ലാവരും നേരത്തേ കിടന്നു . നാളെ രാവിലെ തൊഴലും കുട്ടിയെ എഴുത്തിനിരുത്തലും സൌപർണ്ണികാദർശനവും ആണ് . അതിരറ്റ ആകാക്ഷയോടെയാണു ഞങ്ങളെല്ലാം ഉറങ്ങാൻ കിടന്നതു.

രാവിലെ 5 മണിയ്ക്കെഴുന്നേറ്റ് കുളിച്ചു താഴെ വന്നപ്പോഴാണറിഞ്ഞതു, പലരും രാവിലെ കുളിയ്ക്കാനായി സൌപർണ്ണികയിൽ പോയെന്നു. കടുത്ത ഇച്ഛാഭംഗം തോന്നി. അമ്പലത്തിൽ പോയി കുറെയേറെ നേരം തൊഴുതു നിന്നു . കണ്ണിൽ വെള്ളം നിറഞ്ഞു. സായൂജ്യം കിട്ടിയപോലെ.  സരസ്വതീ മണ്ഡപത്തിൽ തിരക്കു കൂടുന്നതിനു മുൻപേ തന്നെ സുഹൃത്തിന്റെ കുട്ടിയുടെ എഴുത്തിനിരുത്തൽ നടത്തി.തുടർന്നു ഞങ്ങളുടെ കൂടെ വന്നിരുന്ന പലരും കീർത്തനങ്ങളും, കഥകളിപ്പദവും പാടി. ഓടക്കുഴലിലൂടെയും ദേവിയെ സ്തുതിച്ചു.കുട്ടികൾ ആരോ ഡാൻസ് ചെയ്തു. ഞങ്ങൾ സ്ത്രീകൾ 10-12 പേർ ചേർന്നു ഒരു  മോഹം തോന്നിയതിനാൽ ഒരു സരസ്വതീ വന്ദനം പാടി കൈകൊട്ടിക്കളിച്ചു. അതിനു കഴിഞ്ഞതിൽ സന്തൊഷം തോന്നി. സരസ്വതീ മണ്ഡപത്തിലിരുന്നു ഒരു  ശ്ളോകവും കീർത്തനവും എഴുതി സ്വയം വായിച്ചപ്പോൾ എനിയ്ക്കു എന്തെന്നില്ലാത്ത ഒരു ആത്മ സംതൃപ്തി കിട്ടി.. ഒരിയ്ക്കൽക്കൂടി തൊഴുതു നമസ്കരിച്ച ശേഷം പുറത്തു  കടന്നു, ഭക്ഷണം കഴിച്ചു സൌപർണ്ണിക കാണാൻ ഞങ്ങൾ തയ്യാറെടുത്തു.

സൌപർണ്ണിക

പറഞ്ഞുകേട്ടിട്ടുണ്ടു, ആദ്യമായി മൂകാംബികയിൽ വരുന്നവർ സൌപർണ്ണികയിൽ ചെന്നു സ്നാനം ചെയ്തു വേണം അമ്പലത്തിൽ ദർശനം നടത്താനെന്നു. രണ്ടുപ്രാവശ്യവും അതുണ്ടായില്ല. പക്ഷേ എന്തായാലും ഇത്തവണ സൌപർണ്ണികയിലൊന്നിറങ്ങണമെന്നു തന്നെ തീരുമാനിച്ചു. മഹാവിഷ്ണുവിന്റെ വാഹനമായ സുപർണ്ണനെന്ന ഗരുഡൻ തപസ്സു ചെയ്ത സ്ഥലത്തിനടുത്തുകൂടി ഒഴുകുന്ന നദിയായതിനാലാണിതിനു സൌപർണ്ണികയെന്നു പേരു കിട്ടിയതത്രേ! കുടജാദ്രിയുടെ നിബിഡതയിൽ നിന്നുമുത്ഭവിച്ചു താഴ്വാരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഈ നദിയിലെ വെള്ളത്തിൽ പല ഔഷധഗുണങ്ങളുമുള്ളതായി കണക്കാക്കപ്പെടുന്നു. നദിയിൽ വെള്ളം  തീരെ കുറവു.പ്ക്ഷേ കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. നല്ല തണുപ്പും. ചെറിയ പാറക്കഷ്ണങ്ങൾ വെള്ളത്തിൽ സ്പഷ്ടമായി കാണാം. മത്സ്യങ്ങളും ഉണ്ടു. അൽ‌പ്പം മാറി കുറച്ചു കൂടി ആഴമുള്ള ഭാഗത്താണു ആൾക്കാർ കുളിയ്ക്കുന്നതു. വെള്ളത്തിലിറങ്ങി കുറേ ദൂരം നടന്നു. ചരലും പാറക്കഷ്ണങ്ങളും  കാലടികളെ കിക്കിളിപ്പെടുത്തി. ചിലയിടങ്ങളിൽ വഴുക്കലും. നദീതീരം മരങ്ങളാൽ സമൃദ്ധം. വെള്ളത്തിനടിയിൽ നിന്നും പാറക്കെട്ടുകൾ തലയുയർത്തിനിൽക്കുന്നു. ഇതു വരെ മനസ്സിൽ കണ്ടിരുന്നതു കൂലം കുത്തിയൊഴുകുന്ന ജലപ്രവാഹത്തോടുകൂടിയ സൌപർണ്ണികാ നദിയായിരുന്നു. നദിയുടെ ശാന്തമായ ഈ മുഖം പുതുമ നൽകി. കുട്ടികൾക്കു ഭയമെന്യേ ഇറങ്ങി വെള്ളത്തിൽ കളിയ്ക്കാനായി. ഇനിയൊരിയ്ക്കൽ നദിയിൽ നിറയെ വെള്ളമുള്ള സമയത്തു വരണമെന്നുണ്ടു. നദീതീരത്തു ഗണപതിയുടെ അമ്പലം. കുറച്ചു മാറി ഒരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ടു. തിരികെ വന്നു ഭക്ഷണം കഴിച്ചു ഞങ്ങൾ മടക്കയാത്രയ്ക്കു തയ്യാറെടുത്തു.

ഭക്തിയാൽ മനസ്സും, മല കയറ്റത്തിനാൽ തനുവും, കോരിച്ചൊരിയുന്ന മഴയാൽ തലയും  സൌപർണ്ണികാനദിയിലെ വെള്ളത്തിൽ കാൽ‌പ്പാദങ്ങളും സായൂജ്യമടഞ്ഞ യാത്രയായിരുന്നു ഇതു. ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിച്ചതു പോലെ. ഒരു നവോന്മേഷത്തോടെ ബൈന്ദൂർ സ്റ്റേഷനിലേയ്ക്കായി ജീപ്പിൽ കയറുമ്പോൾ വിളിയ്ക്കാതിരിയ്ക്കാനായില്ല…അമ്മേ…ജഗദ്ധാത്രീ….മൂകാംബികേ….നിന്റെ അടുത്ത വിളിയ്ക്കായി ഞാൻ കാത്തിരിയ്ക്കുന്നു.

എന്റെ ശ്ലോകങ്ങൾ – 1. സ്രഗ്ദ്ധര

1.
പാര്ത്താലാശ്ചര്യമുണ്ടേ , പ്രമുഖ കവികുലശ്രേഷ്ഠർ വാഴും സദസ്സിൽ
ചാർത്താനായിട്ടിതാ ഞാനൊരു ചെറിയ സുമം കൊണ്ടു വന്നെന്റെയമ്മേ !
തീർത്തും സന്തുഷ്ടയായിട്ടടിയനുടെ പിറന്നാളിലർപ്പിച്ചിടുന്നു
കാത്തീടേണം, കഴിഞ്ഞീടണമടിയനിതിന്നെന്നുമേ നിൻ കടാക്ഷാൽ.

2.

കേമത്തിൽ നല്ല ശ്ലോകം, കവിതകളെഴുതാനുണ്ടു മോഹം മനസ്സിൽ
മോഹത്താലെന്തു കാര്യം, കനിയണമതിനായമ്മ വാഗ്ദേവി നീയേ
ഗാനത്തിൻ, വാദ്യവൃന്ദാ നടനമിനിയുമെന്തുണ്ടതെല്ലാകലയ്ക്കും
നീ വിദ്യാ ദേവി, മായാ മയി, മമ മനതാരിൽ സ്ഥിരം വാണിടേണം.

3.

നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ‘ചിത്ര‘മാം സ്വർഗ്ഗലോകം
മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര
ഗാനത്തിൻ ഭൂഷണം നീ, പറയുക വരമെങ്ങുന്നു കിട്ടീ നിനക്കാ
നാകത്തിൽ കൊണ്ടുപോകാൻ കഴിവൊരു സമയം നിന്റെ സംഗീതമേകി.

4.

“ചീരക്കൂട്ടാനിലേറീ ലവണ,മവിയലിൽ വെന്തു പോയ് കഷ്ണമെല്ലാം,
ചോറോ ചീഞ്ഞല്ലോ, മോരിൽ പുളി,യതിഥിയിവർക്കെന്തുഞാനേകിടേണം?”
“ഏറെക്കഷ്ടപ്പെടേണ്ടാ, നഗരിയിൽ പുതുതായ് വന്ന ഹോട്ടൽ വരേയ്ക്കും
കാറേറിച്ചെന്നുവെന്നാലമിതരുചിയെഴും ഭക്ഷണം നൽകിടാം, ഹേ!“

5.

നിത്യാനന്ദം ലഭിയ്ക്കാൻ, കലയുടെ കളിവീടൊന്നു കാണാൻ കൊതിച്ചി-
ട്ടെത്തീ ഞാൻ നിന്റെ മുന്നിൽ, പലകുറി വലുതായുള്ള മോഹത്തിനാലെ
ഒത്തൂ,ചിത്തം കുളിർത്തൂ, തവമുഖകമലം, രൂപമെല്ലാം മനസ്സിൽ-
ക്കൊത്തീ, നിത്യം ലഭിയ്ക്കാൻ, കരുണയൊടടിയന്നേകണം ദർശനം തേ!

6.

വീണേടം വിഷ്ണുലോകം, കരമതിലധികം കാണുകില്ലാ, തുണിക്കെ-
ട്ടായിടാം കണ്ടിടുന്നു, ചെറിയൊരുപൊതിയുണ്ടൊട്ടു നന്നായ് മുറുക്കാൻ
പാറും വെഞ്ചാമരത്തിൻ സമമൊരു മുടിയും,മീശ, നീണ്ടുള്ള താടി-
ക്കാരൻ , സന്യാസി വര്യൻ,പലകുറി വരവുണ്ടെന്റെ ബാല്യത്തിൽ, വീട്ടിൽ.

7.

സ്നാനം ഞാൻ ചെയ്തു സൌപർണ്ണികയിൽ കുളിരെഴും തോയമൊന്നിൽ , മനസ്സിൽ
ഞാനന്നോർത്തു ശരിയ്ക്കും കളമൊഴി കമനീയാംഗി സൌപർണ്ണികേ നീ
കാലേ കേറീ യൊരദ്രീ പ്രതല മവിടെ ഞാൻ കണ്ട കാഴ്ച്ചയ്ക്കു വാക്കി-
ല്ലോതാനെൻ കയ്യിലെന്നാൽ പലകുറി പറയാമത്രമാത്രം മനോജ്ഞം.

8.

വിശ്വാസം നിൻ വിളക്കാണറിയുക പലരോതുന്നു, നീ താൻ പടുക്കും
വിശ്വാസത്തിൻ കഴുത്തിൽത്തറയരുതൊരുനാളും ചതിക്കത്തിയോർക്ക!
നിശ്വാസത്താൽ കെടാതാ ചെറുതിരി മനമൊന്നിൽസ്സദാ ഭദ്രമെന്നാ-
ലാശ്വാസം,ജീവിതത്തിൻ കളരിയിലടരാടീടുവാൻ ശങ്ക വേണ്ട!

9.
100- മുംബൈ ആക്രമണത്തിനു ഒരു വയസ്സു തികയുന്നു.

റോമാസാമ്രാജ്യമപ്പാവകനുടയ കൊടും ചൂടിൽ വെന്തങ്ങമർന്നോ-
രാനേരം വീണ മീട്ടീയൊരുവനതറിവുണ്ടാകുമെൻ കൂട്ടുകാർക്കും
ആ നീറോ തൻപകർപ്പീ നഗരിയെ യതുപോൽ പോയവർഷം നശിപ്പി-
ച്ചീ നൂറാം ശ്ലോകമന്നീ നഗരിയിൽ കരിയായ്പ്പോയവർക്കായിടട്ടേ!!

10.

കാര്യം ‘ശാർദ്ദൂല വിക്രീഡിത‘മതു ഹരമെന്നാലുമെൻ ‘സ്രഗ്ദ്ധരേ‘ നീ-
യാ’താരിൽത്തന്വി’ മൂലം പ്രിയമയി, കവിതാ ഭംഗി നിൻ സ്വന്തമല്ലോ!
നേരാണാ ‘ശാലിനി‘യ്ക്കും മധുരിമനിറയും ‘മാലിനി‘യ്ക്കൊത്തു ‘മന്ദാ-
ക്രാന്ത‘യ്ക്കും കാണ്മതെന്തേ സദൃശത, യിവർനിൻ സോദരർ തന്നെയാണോ?

പുതിയ സർക്കാർ, സച്ചിന്മയാ..ചിന്മയാ…

മഹ്രാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന്റെ ലഹളയും കോൺഗ്രസ്സ്-എൻസിപി മന്ത്രിസഭ രൂപീകരിയ്ക്കലുമായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഇവിടത്തെ ഏറ്റവും വലിയ സംഭവവികാസങ്ങൾ. മുംബെയിൽ  അശോക് ചവാൻ പുതിയ മുഖ്യമന്ത്രിയായും ഛഗൻ  ബുജ്ബൽ ഡെപ്യൂട്ടിയുമായി നവംബർ ആദ്യവാരത്തിൽ പുതിയ മന്ത്രി നിലവിൽ വരുന്നതിനു മുൻപായി അരങ്ങേറിയ നാടകങ്ങൾ സത്യപ്രതിജ്ഞ മറാഠിയിൽ പറയാത്തതിനെത്തുടർന്നുണ്ടായ കയ്യാംകളി തുടങ്ങി രാഷ്ട്രീയ രംഗം സജീവമായിത്തന്നെയിരുന്നു.  രണ്ടാഴ്ച്ചയിലധികം നീണ്ടു നിന്ന ഉദ്വേഗജനകമായ മന്ത്രിസഭാരൂപീകരണത്തിനു ശേഷം വാക്കു തർക്കങ്ങൾക്കു അങ്ങിനെ ഒരു വിരാമമായി.

മുംബൈ എന്നും രാജ്യത്തിന്റെ വിവിധ കോണുകളിലെ ജനങ്ങൾക്കു ഒരാകർഷണകേന്ദ്രം തന്നെയായിരുന്നു. പണം ഉണ്ടാക്കാനായി മാത്രമല്ല ഇവിടെയെത്താൻ പലരും വെമ്പിയതു.പിന്നെയോ ? മനസ്സിനെ നിറം പിടിപ്പിച്ച സിനിമകളിലെ നായികാ നായകന്മാരെ ഒന്നു കാണുക പലരുടെയും ജീവിതാഭിലാഷമായി മാറിയ കാലമുണ്ടായിരുന്നു. അൽ‌പ്പം കൂടി ധൈര്യ ശാലികളായ ചിലർ ബോളിവൂഡിന്റെ ഭാഗമായിത്തീരാനാണു കൊതിച്ചതു അതിനു വേണ്ടി അതിയായി പരിശ്രമിച്ച പലരും അത്യുന്നത നിലയിലെത്തിയ കഥകൾ പലതും ബോളിവൂഡിനു പറയാനുണ്ടാകും. പക്ഷേ കായികതാരങ്ങളേയും മറ്റും ആദരിയ്ക്കുകയെന്നതല്ലാതെ അതിരു കവിഞ്ഞ ആരാധന വളരെ ചുരുക്കം തന്നെയായിരുന്നു. അതിനു മാറ്റം വന്നതു ക്രിക്കറ്റിന്റെ ജനപ്രിയത തന്നെയായിരുന്നു. പറയത്തക്ക സാങ്കേതിക അറിവില്ലാത്ത സാധാരണക്കാരനു പോലും ആസ്വദിയ്ക്കാനാവുന്ന ഈ കളി ആ ഗോള തലത്തിലും രാജ്യത്തിനുള്ളിലും  സൃഷ്ടിച്ച കോളിളക്കങ്ങൾ കുറച്ചൊന്നുമല്ല.  കൂട്ടായ്മയ്ക്കൊപ്പം വ്യക്തിഗതമായ സാമർത്ഥ്യം കളിയുടെ ഗതിയെ സാരമായി ബാധിയ്ക്കുന്നുവെന്ന കാരണമായിരിയ്ക്കാം  കളിയിൽ കൂടുതൽ തിളങ്ങുന്നവർ ശ്രദ്ധിയ്ക്കപ്പെടാനും ആരാധിയ്ക്കപ്പെടുവാനും കാരണം.  പല രാഷ്ട്രങ്ങൾ തമ്മിലുള്ള പോരാട്ടംതത്സമയം പ്രക്ഷേപണം  ചെയ്യുന്നതു കാണുന്നതു വഴി മത്സരത്തിനു അതിരു കവിഞ്ഞ പ്രാമുഖ്യവും നൽകി.നമ്മുടെ ദേശീയ ഗെയിം ആയ ഫുട്ബോൾ പോലും പിന്നിലേയ്ക്കു മാറ്റപ്പെട്ടു. മറ്റേതു കളിയേക്കാളും ക്രിക്കറ്റിനു ആരാധകർ കൂടിയപ്പോൾ കളിക്കാരേയും  അവർ ആരാധിയ്ക്കാൻ തുടങ്ങി. കഴിഞ്ഞ ഏതാനും ദശകത്തിലെ ഈ വ്യതിയാനങ്ങൾ നമുക്ക് ചുറ്റും നോക്കിയാൽ കാണാം. ഇന്ത്യ കണ്ട, ലോകം കണ്ട അത്തരമൊരു ആരാദ്ധ്യ പുരുഷനാണു  അപൂർവ പ്രതിഭയായ  സച്ചിൻ രമേഷ് ടെൻഡുൽകർ. തന്റെ മേഖലയിൽ 20 വർഷം പിന്നിടുന്ന സച്ചിനെക്കുറിച്ചു മാത്രമേ മാധ്യമങ്ങൾക്കു കഴിഞ്ഞ കുറച്ചു ദിവസമായി പറയാനുള്ളൂ . ക്രിക്കറ്റ് രംഗത്തു തന്നെ ആരാദ്ധ്യരായവർ ഇന്ത്യയിലും വിദേശത്തും ഏറെയുണ്ടെങ്കിലും ഇത്രയേറെ ആരാധിയ്ക്കപ്പെട്ട ഒരു വ്യക്തി വേറെ കാണുമെന്നു തോന്നുന്നില്ല.എത്ര പറഞ്ഞാലും താരതമ്യ പഠനങ്ങൾ നടത്തിയാലും അവർക്കു മതിയാവുന്നില്ല,.ദിനപ്പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും സച്ചിൻ നിറഞ്ഞു നിൽക്കുന്നു. പ്രമുഖവ്യക്തികളുടെ സച്ചിനെക്കുറിച്ചുള്ള വിലയിരുത്തലും സച്ചിന്റെ നീണ്ട ഇരുപതു വർഷക്കാലത്തിന്നിടയിലെ സേവനത്തിന്നിടയിലെ സംഭവവികാസങ്ങളും  കൊണ്ടു വായനക്കാരന്റെ മനസ്സു നിറഞ്ഞ ഒരു സമയമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ചക്കാലം. ഒരു പക്ഷേ  സിനിമാനടന്മാരൊഴികെ ജനം ഇത്ര കണ്ടു സ്നേഹിച്ച ഒരു വ്യക്തി മുംബെയിൽ ഉണ്ടാകില്ല.

നവംബർ അവസാനമാകാറായല്ലോ? കഴിഞ്ഞ വർഷത്തിന്റെ ഭീകരമായ സ്മരണകൾ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഓരോ മുംബൈറ്റിയുടെ മനസ്സിലും അസ്വസ്ഥതകൾ നിറയ്ക്കുന്നു.  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, സ്വയം അതിനു സാക്ഷിയായാവർ, തുടങ്ങിയവർക്കെല്ലാം നവംബർ 26ന്റെ ഓർമ്മകൾ നടുക്കുന്നവ മാത്രം. ഭയം വിതച്ച ഒരു വർഷം പൂർത്തിയാവുകയാണു. ഇക്കഴിഞ്ഞ ഒരു വർഷവും കസബ് എന്ന ഒരു ഭീകരനിൽ നിന്നും അടർത്തിയെടുത്ത വിവരങ്ങളും മറ്റു തരത്തിൽ ശേഖരിച്ച വിവരങ്ങളും ഒന്നും തന്നെ ഒരു വ്യക്തമായ ചിത്രം നമുക്കു തന്നിട്ടില്ലെങ്കിലും വളരെയേറെ ആസൂത്രിതമായ ഒരു ആക്രമണമാണിതെന്നറിയാൻ കഴിഞ്ഞിട്ടുണ്ടു. ..ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും മുംബൈറ്റിയുടെ മനസ്സിൽ നിന്നും  ഭയം വിട്ടു മാറിയിട്ടില്ല..ഏതു സമയവും ഇത്തരമൊരു ആക്രമണം ഇനിയുമുണ്ടാവാമെന്നാണു അവരുടെ വിശ്വാസം .നഷ്ടങ്ങളുടെ കണക്കു ഇനിയും കൂട്ടിക്കഴിഞ്ഞിട്ടില്ല, അവർ. കഴിഞ്ഞ നവംബർ 26 മുതൽ 29 വരെ നടന്ന ഭീകരരുടെ താണ്ഡവത്തിൽ 173 പേരാണു കൊല്ലപ്പെട്ടത്.സൌത്തു മുംബെയിലും, ഛത്രപതി ശിവജി ടെർമിനസ്(വി.ടി), ഒബെറോയ് ട്രിഡെന്റ്,ടാജ് ഹോട്ടൽ, ലിപോൾഡ് കഫേ,കാമ ഹോസ്പിറ്റൽ, നരിമാൻ ഹൌസ് തുടങ്ങിയ സ്ഥലങ്ങളിലും നടന്ന അതിവിദഗ്ദ്ധമായി ആസൂത്രിതം ചെയ്ത ആ അക്രമണങ്ങൾ മുംബെയുടെ ഹൃദയത്തിൽ ഉണ്ടാക്കിയ പരിക്കുകൾ അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല  .ഭീകരരിൽ ആകപ്പാടെ പിടി കൂടപ്പെട്ട കസബ് പാക്കിസ്ഥാനിയാണെന്നു തെളിഞ്ഞിട്ടുണ്ടു. കസബിന്റെ വിചാരണ കഴിഞ്ഞ മെയ് മാസത്തിൽ തുടങ്ങിയെങ്കിലും ഇനിയും പലതെളിവുകളും  അപൂർണ്ണമായതിനാൽ എവിടെയുമെത്താതെ  നിൽക്കുന്നു. ഇപ്പോഴിതാ മറ്റൊരു കണ്ണികൂടി-ഡേവിഡ് ഹെഡ്ലി. അമേരിയ്ക്കയിൽ അറ്സ്റ്റു ചെയ്യപ്പെട്ട ഡേവിഡ് ഹെഡ് ലി പലപ്രാവശ്യമായി ഇന്ത്യയിൽ വന്നതും മുംബെയിൽ ഓഫീസ് സെറ്റപ് ചെയ്തതും റിക്രൂറ്റ്മെന്റ് നടത്തിയതുമെല്ലാം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു. ഇന്ത്യയിലെ പല ബോളീവുഡ് താരങ്ങളുമായി ഇദ്ദേഹത്തിനുള്ള സമ്പർക്കവും ഇപ്പോൾ അന്വേഷിച്ചു വരുന്നു. ഡേവിഡ് ഹെഡ് ലിയുടെ യഥാർത്ഥനാമം ദാവൂദ്  ഗിലാനി എന്നാണെന്നും ഇയാൾ മുൻപു അമേരിയ്ക്കയിൽ ഡ്രഗ് ട്രാഫിക്കിംഗ് കുറ്റത്തിനു ശിക്ഷിയ്ക്കപ്പെട്ടു 15 മാസത്തോളം ജയിൽ വാസം അനുഭവിച്ച ആളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ടു.ഇതാണ് ഇപ്പോഴത്തെ ഏറ്റവും സെൻസേഷണലായ വാർത്ത..അതിനൊപ്പം തന്നെ ആക്രമണം കഴിഞ്ഞു ഒരു വർഷം തികയുവാൻ വരുന്നു. അന്നത്തെ രംഗം മനസ്സിലോർക്കുന്ന ഏതൊരാൾക്കും മനസ്സിൽ ഭയം അരിച്ചെത്തുന്നതിനാൽ ഈശ്വരനെ വിളിയ്ക്കാനേ നേരമുണ്ടാകൂ………സച്ചിന്മയത്തിൽ നിന്നും ചിന്മയത്തിലേയ്ക്കു…….

പുനസ്സംഗമവേളയിൽ….

degreegroupfoto1

ഒരുവട്ടവും കൂടിക്കാണുവാൻ കൊതിപൂണ്ടു

വരുന്നു, സതീർത്ഥ്യരേ, സുഖമല്ലയോ ചൊല്ലൂ

പറയാൻ ഒരുപാടുണ്ടറിയില്ലല്ലോ, ദൂരെ

യകന്നേ പോയോ, മനം തുടിപ്പൂ സന്തോഷത്താൽ.

അകലും നേരം തെല്ലുമറിഞ്ഞില്ലല്ലോ മുന്നിൽ

വിധി നമ്മൾക്കായ് കാത്തു വെച്ചതെന്താവാമെന്നും

ഒരുപാടൊരുപാടു ദു:ഖങ്ങൾ കൂട്ടത്തിലായ്

മധുരം കിനിയുന്ന നിമിഷങ്ങളുംപിന്നെ

യറിവും പകർന്നൊരീ ക്ഷേത്രത്തെ വിട്ടീടുമ്പോ‌-

ളറിഞ്ഞില്ലല്ലോ വരും നാളുകളെന്തായിടും

കൊടുത്തും കൊണ്ടും  നമ്മൾ പഠിച്ചു പലതെന്നാൽ

തടുക്കാൻ കഴിഞ്ഞില്ല പലതുമറിയുന്നു

ചെറുപ്പം നമുക്കേകി നിറമാർന്നതാം ലോക-

മതൊക്കെ പ്പുറം മാത്രമറിഞ്ഞു, മുന്നേറുമ്പോൾ

ഒടുക്കം നിനക്കായി കൂട്ടിനായ് നീ മാത്രമെ-

ന്നുറക്കെ പ്പറയാനുമറിഞ്ഞു, മനുഷ്യനെ-

യളക്കാൻ പഠിച്ചു നീ,സത്യത്തിൻ മുഖമെന്നു-

മൊടുക്കം വെളിവാകുമെന്നതുമറിഞ്ഞില്ലേ?

കൊതിയ്ക്കുന്നറിയുവാൻ  സഖരേ, സ്വയം തീർത്ത

കുഴിയിൽ പലപ്പോഴും വീണുവോ, കരേറുവാൻ

കരങ്ങൾ നീട്ടാൻ പലരുണ്ടായോ, തനിച്ചായോ?

ചിരിയ്ക്കും മുഖങ്ങൾ നിൻ ദു:ഖത്തിൽ കൂട്ടുണ്ടായൊ?

പറയൂ നമുക്കിന്നു പങ്കു വച്ചിടാം ദു:ഖ,

മറിയാം പരസ്പരമൊരിയ്ക്കൽക്കൂടി പ്പിന്നെ

കരവും മനസ്സെല്ലാം തളരും വാർദ്ധക്യത്തെ

യൊരുമിച്ചായ് നേരിടാം, വിധിയെപ്പഴി ചാരാ-

തിരിയ്ക്കാൻ ശ്രമിച്ചിടാം, പങ്കിടാം പരസ്പ്പ്പരം

സുഖവും ദു:ഖങ്ങളുമൊരുപോലിനിമേലിൽ.

സത്യമെന്താണെന്നാൽ……

പോകുന്നേരമോർത്തേയില്ല,

പോവുകയാണെന്നു അകലങ്ങളീലേയ്ക്കു,

ഇനിയും കാണാനാകാത്തിടങ്ങളിലേയ്ക്കു

പോകാനുള്ള തിടുക്കത്തിലായിരുന്നല്ലോ നമ്മളെല്ലാം

പൊട്ടിവീണ മുത്തുമാലയിലെ

ചിതറിയ മുത്തുകൾ

കൂട്ടിമുട്ടാൻ കഴിഞ്ഞില്ല

കൂട്ടിമുട്ടലുകളുടെ കിലുക്കം മാത്രം.

ഹൃദ്യമായതും അല്ലാത്തവയും

കൂട്ടലും കിഴിയ്ക്കലും

ജീവിതഭാഗമായി മാറിയപ്പോൾ

ഓർക്കാനും നേരമുണ്ടായില്ല

കേട്ട കിലുക്കങ്ങളെ ഉൾക്കൊള്ളാനുമായില്ല

ജീവിയ്ക്കാനുള്ള തത്രപ്പാടിലായിരുന്നല്ലോ നമ്മൾ

ഉത്തരവാദിത്വങ്ങൾ ശിരസ്സിലേറ്റിയ കനം

ഉയരങ്ങളിലേയ്ക്കു കുതിയ്ക്കാനുള്ള മോഹം

എത്താക്കൊമ്പിലെ കനി മോഹിയ്ക്കൽ

ജീവിതലക്ഷ്യ്മാക്കി മാറ്റിയതിനു

കുറ്റം പറയാനാവില്ലല്ലോ?

ജീവിയ്ക്കാൻ പഠിച്ചും പഠിപ്പിച്ചും

ദിവസങ്ങൾ കടന്നുപോയി

ഭാരമിറക്കി, കയറ്റി

ദിവസങ്ങൾ കടന്നുപോയി

ആ പഴയ കിലുക്കം കേൾക്കാൻ സമയമായോ?

സന്തോഷിയ്ക്കാം നമ്മുടെ പുരോഗതിയിൽ

സാങ്കേതികത്തിന്റെ വളർച്ച നമുക്കും കൂട്ടാകട്ടേ

ജീവ സായം സന്ധ്യയിൽ ഓർത്തിരിയ്ക്കാൻ

സ്വപ്നങ്ങൾ പങ്കിടാം, ഒപ്പം ദു:ഖങ്ങളൂം!

THE WALL PEOJECT

 
   

മഹാനഗരിയിൽ നടക്കുന്ന ചില രസകമായ  സംഭവങ്ങൾ ശരിയ്ക്കും നമ്മുടെ കണ്ണു തുറക്കാനുതകുന്നവയാണു. അവയിലൊന്നാണു ‘THE WALL PROJECT” .പലതരം ചിത്രങ്ങളാലും എഴുത്തുകളാലും വികൃതമാക്കപ്പെട്ടവയും അതിസുന്ദരമായ കലാസൃഷ്ടികളാൽ വർണ്ണപ്രപഞ്ചം സൃഷ്ടിച്ചവയും ആയ ചുമരുകൾ പല സ്ഥലത്തും നാം കണ്ടിട്ടുണ്ടാകാം. മുംബെയിൽ റോഡരികിലെ പല ചുമരുകളും മനുഷ്യന്റെ മൂത്രവിസർജ്ജനത്താലും മുറുക്കിത്തുപ്പലിനാലും മലീമസമായിട്ടാണു കാണാറുള്ളതു. നഗരത്തിന്റെ മുഖഭാവത്തെത്തന്നെ ഇതു വികൃതമാക്കുന്നു. പല തരം താക്കീതുകളും പിഴകളും വിളംബരം ചെയ്തെങ്കിലും ഒരു ഫലവും കാണാഞ്ഞു മുംബൈ മുനിസിപ്പാലിറ്റി കണ്ടെത്തിയ ഒരു പുതിയ ഉദ്യമമാണു ഈ പ്രോജക്റ്റ്. നഗരത്തിനെ സുന്ദരമാക്കാൻ  ഇവിടത്തെ ഓരോ നിവാസിയ്ക്കും തന്നാലാവുംവിധം ശ്രമിയ്ക്കാമെന്ന സന്ദേശം കൂടി ഇവിടെ നമുക്കു കിട്ടുന്നുണ്ടു.. ഒരു കൂട്ടം ആവേശഭരിതരായ ചെറുപ്പക്കാരുടെ ഭാവനയിൽ നിന്നുമാണിതുടലെടുത്തതു.മുംബൈ ഗ്രഫിറ്റി ഗ്രൂപ് ബാന്ദ്രയിലാണു ആദ്യമായി പരീക്ഷണങ്ങൾ തുടങ്ങിയതു. മലിനമായ ഇത്തരം ചുവരുകളെ നിറങ്ങളുടെ സഹായത്താൽ മനസ്സിൽ തട്ടുന്ന സന്ദേശവാഹകരാക്കി മാറ്റുന്നു ഇവർ.

ഇപ്പോൾ ഇതിന്റെ രണ്ടാം ഘട്ടമാണിവിടെ നടക്കുന്നതു. കഴിഞ്ഞ ആഗസ്റ്റിൽ ആണു ഈ സംരംഭം ഇവിടെ ആദ്യമായി പരീക്ഷണത്തിൽ കൊണ്ടു വന്നതു. മാഹിം മുതൽ ദാദർ വരെ റെയില് വേ ലൈനിനു സമാന്തരമായി  നീണ്ടു കിടക്കുന്ന ചുമരിൽ ആഗസ്റ്റ് 15-16 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ടു 8 വരെയാണു ഒറ്റയ്ക്കും കൂട്ടമായും ചുമരുകളിൽ ചിത്രപ്പണികൾ നടത്തിയതു. കേട്ടപ്പോൾ വളരെ നിസ്സാരമായിത്തോന്നിയെങ്കിലും ശരിയായ വിധത്തിൽ ഇതു വിജയിയ്ക്കുകയാണെങ്കിൽ നഗരത്തിന്റെ ഭംഗിയ്ക്കൊപ്പം തന്നെ ചുറ്റുപാടും വൃത്തിയാക്കിവയ്ക്കുവാൻ ഓരോരുത്തനുമുള്ള ഒരു ചുമതലാബോധം കൂടി വളർത്താൻ ഇത്തരം സംരംഭങ്ങൾ ഉതകുമെന്നു മനസ്സിലായി പലർക്കും. മുംബയ് സിറ്റിയെ സുന്ദരമാക്കി  മറ്റൊരു ഷാംങ്കായ് ആക്കി മാറ്റാമെന്ന രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങൾ കേട്ടു ചെവി തഴമ്പിച്ച ഓരോ മുംബൈറ്റിയ്ക്കും ഇതാ സ്വയം തന്റെ നഗരത്തിനെ സുന്ദരമാക്കാനൊരു വഴി തുറന്നിരിയ്ക്കുന്നു. പലരും ആവേശഭരിതരായതിൽ അത്ഭുതപ്പെടാനില്ല.അതു കൊണ്ടു തന്നെയാവാം രണ്ടാം ഘട്ടത്തിൽ കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്നതു.

ഒക്ടോബർ 25-26 തിയതികളിലായാണു രണ്ടാം ഘട്ടം നടന്നതു. ഇത്തവണയും സ്ഥലം മാഹിം വെസ്റ്റിൽ തുൾസി പൈപ്പു റോഡ് തന്നെ.മച്ചിമാർ നഗർ ബസ് സ്റ്റ്പ്പു മുതൽ മാടുംഗ വെസ്റ്റ് സ്ടേഷൻ വരെയും ഫോണിക്സ് മില്ലിനു എതിർവശത്തെ ചുമരിൽ തുടങ്ങീ സേനാപതി ബപത് മാർഗ്ഗിൽ ഇ മോസസ് സിഗ്നൽ വരെയുമായിരുന്നു പെയിന്റു ചെയ്യാനുള്ള നിർദ്ദിഷ്ട സ്ഥലം . ഇത്തവണ കൂടുതൽ നല്ല ആശയങ്ങളും തയ്യാറെടുപ്പുകളുമായാണു പലരും എത്തിയതു. പെയിന്റു ചെയ്യുന്നവർക്കു സഹായികളായും ധാരാളം പേരെത്തി.പുതിയ സന്ദേശങ്ങളും നിരുപദ്രവമായ കമന്റുകളും നർമ്മവും ചുമരുകളിൽ കലാരൂപത്തിൽ വിടർന്നു.  സ്പ്പോൺസർ ചെയ്ത മുംബൈ മുനിസിപ്പൽ കോർപ്പറെഷൻ ചായക്കൂട്ടും ബ്രഷുമെല്ലാം സൌജന്യമായി നൽകി. ഈ പുതിയ സംരംഭം വിരസമായ നഗരജീവിതത്തിൽ ഒരു ഉണർവു വരുത്തി. സുന്ദരമായ ഭാവനകൾ വിരിഞ്ഞ പൂർണ്ണ സൃഷ്ടികൾ കാഴ്ച്ചക്കാരെ ശരിയ്ക്കും ആകർഷിച്ചു. മറ്റു പല നഗരങ്ങളിലും പരീക്ഷിച്ചുനോക്കിയിട്ടുള്ള ഈ രീതി മുംബൈയ് നഗരത്തിനും ഇണങ്ങുമെന്നു തീർച്ചയായി.

നഗരത്തിൽ പുതിയതായി വരുന്ന ആർക്കും ആദ്യമായി കണ്ണിൽ പെടുന്നതു ഇവിടുത്തെ ശുചിത്വക്കുറവാണു. ആദ്യമെല്ലാം അമ്പരക്കുമെങ്കിലും സാവധാനം മുംബൈറ്റി അതിനെ ഉൾക്കൊള്ളാൻ പഠിയ്ക്കുന്നു. ഇതു മാറ്റാൻ എന്തെങ്കിലും ചെയ്യണമെന്ന ബോധം അവന്റെ മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടെങ്കിൽ തന്നെ നിസ്സഹായാവസ്ഥയോടെ നോക്കി നിൽക്കാനേ അവനെന്നും കഴിഞ്ഞിട്ടുള്ളൂ. അത്തരുണത്തിൽ ഇത്തരമൊരു സന്ദർഭത്തെ അവനെങ്ങനെ തള്ളിക്കളയാനാകും? ഇനിയത്തെ ഇത്തരം ഘട്ടത്തിനായി അവൻ കാത്തിരിയ്ക്കയായിരിയ്ക്കും, കൂടുതൽ കൂട്ടുകാരേയും സംഘടിപ്പിച്ചു. പക്ഷേ പായസത്തിൽ കടിച്ച കല്ലുപോലെ ചില അനുഭവങ്ങളും ഉണ്ടായില്ലെന്നില്ല. വളരെയേറെ നേരം ചിലവിട്ടു ബുദ്ധിമുട്ടി ഉണ്ടാക്കിയ പെയിന്റിഗിനു മുകളിലായി സിനിമാപ്പരസ്യങ്ങൾ പതിപ്പിച്ചപ്പോൾ സ്വാഭാവികമായും പലരും രോഷാകുലരായി. അവ മാറ്റപ്പെടുക തന്നെ ചെയ്തു. ഒരു പക്ഷേ അതിലൂടെ കൂടുതൽ പേർക്കു നഗരത്തെ വൃത്തിയായി സൂക്ഷിയ്ക്കാനുള്ള സന്ദേശവുമേകാനുമായി.

ഇനിയും കൂടുതൽ സന്നദ്ധഭടന്മാരെ സംഘടിപ്പിയ്ക്കാനും ബോധമുണർത്താനും കഴിഞ്ഞുവെങ്കിൽ ഒന്നു തീർച്ച, മുംബൈയുടെ മുഖച്ഛായ മാറാതിരിയ്ക്കില്ല.റോഡരികിലെ മാത്രമല്ല, അശ്ലീല ലിഖിതങ്ങൾ നിറഞ്ഞ പബ്ലിക് ടോയ്ലറ്റുകൾ, സ്കൂൾ മതിലുകൾ, കെട്ടിടങ്ങളുടെ പുറമതിലുകൾ  തുടങ്ങി  സുന്ദരമാക്കാൻ ധാരാളം ഇടം ബാക്കി. രാജ്യത്തിന്റെ കമ്മേർസിയൽ തലസ്ഥാനമല്ലേ, നമുക്കു മനോഹരമാക്കിയെടുക്കാൻ പങ്കു ചേർന്നു സ്വയം അഭിമാനിയ്ക്കാം…

ബന്ധങ്ങൾ…ബന്ധനങ്ങൾ

മുറുകെപ്പിടിയ്ക്കായ്ക,  വേദനിച്ചിടും കൈക-

ളറിയൂ എന്നും ബന്ധനങ്ങൾ വേദന  മാത്രം

അയഞ്ഞു പോകേണ്ട നിൻ കൈകളിന്നറിയുക

അകന്നേ പോകാനതു കാരണമായീടുന്നു

കരഞ്ഞു പിറക്കുന്നു ഭൂവിതിൽ നാമെന്നാലോ

കരയാൻ മാത്രം പിറക്കുന്നതെന്തിനാണാവോ?

ചിരിയ്ക്കാൻ, നടക്കുവാൻ , നിവർന്നു  നിൽക്കാൻ പിന്നെ-

നിനക്കായ്  നീ താൻ തീർത്ത വഴിത്താരകൾ താണ്ടാൻ

ഒടുക്കം കുറ്റം പറഞ്ഞീടുവാൻ വിധി തന്നെ-

പ്പതുക്കെപ്പലവട്ടം, വഴിതെറ്റിടും നേരം

ഒരു വേള ചിന്തിച്ചാൽ സ്വാതന്ത്ര്യം നിൻ ജന്മത്താൽ,

അതിനപ്പുറം ബന്ധനങ്ങൾ ബന്ധത്താലേകി

ഇടവിട്ടായ് നീ കണ്ണുനീരിനോടൊപ്പം ചില

മധുര നിമിഷവും പങ്കിട്ടെന്നാകിൽക്കൂടി

മനുഷ്യാ ദു:ഖം തന്നെ ജീവിതസ്ഥായീ ഭാവ-

മറിക,  കഷായത്തിൻ മേമ്പൊടിയായിച്ചേർക്കും

ഒരു കൊച്ചു ശർക്ക ക്കഷണം സുഖമത്രേ

കുടിയ്ക്കാം കഷായങ്ങൾ മധുരം നുണയാനായ്.

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം

ലേപനത്തിനായി സുഗന്ധദ്രവ്യങ്ങളുമായി-

ഗാഗുല്‍ത്താമലയില്‍ ഞങ്ങളെത്തി

കണ്ടതോ തുറന്ന നിന്‍ കല്ലറ

ഉള്ളിലായ് ശൂന്യതയെക്കീറി

വന്ന മാലാഖയോതി:

“അറിയില്ലെ, യേശു ഉയര്‍ത്തെഴുനേറ്റു”

ഞങ്ങള്‍ പാവങ്ങള്‍

ഞങ്ങളുടെ പാപഭാരമല്ലേ

അങ്ങു ചുമന്നതു?

അങ്ങു നല്ലവനാണെന്നും

ജൂതരുടെ രാജാവെന്നും

അങ്ങു ജയിയ്ക്കട്ടെയെന്നും

പറഞ്ഞവര്‍ ഞങ്ങള്‍

ഞങ്ങള്‍ക്കിടയിത്തന്നെ ജനിച്ചവന്‍ ജൂദാസ്

അവന്റെ ഒറ്റുകൊടുക്കലിനെ അറിഞ്ഞവന്‍ നീ

എന്നിട്ടും നീ ക്രൂശിലേറപ്പെട്ടു

അപ്പത്തിനേയും വീഞ്ഞിനേയും

ശരീരവും രക്തവുമായി നിനച്ചു

നിന്നെയോര്‍ക്കാന്‍ നീ പറഞ്ഞു

പ്രാര്‍ത്ഥനാനിരതനായ നിന്നെ

ചുംബനത്തിലൂടെ ചൂണ്ടിക്കാട്ടി ജൂദാസ്

പീറ്ററൂടെ വാള്‍ അരിഞ്ഞ ചെവി

നിന്റെ തലോടലില്‍ തിരികെ

തള്ളിപ്പറയുമെന്നതു നിഷേധിച്ച പീറ്റര്‍

സമയമെത്തും മുന്‍പേ തന്നെ

നിന്നെ നിഷേധിച്ചില്ലേ,

കോഴി കരയുന്നതു മുന്‍പേ തന്നെ?

ബരാബസ്സിനെ വിമുക്തനാക്കി

നിന്റെ ചോരയ്ക്കു കണക്കു പറഞ്ഞവരും

ഈ നീതിമാന്റെ രക്തത്തില്‍

തനിയ്ക്കു പങ്കില്ലെന്നു പറഞ്ഞ പിലാത്തോസും

നിന്നെ വിവസ്ത്രനാക്കി

നിന്റെ തലയില്‍ മുള്‍ക്കിരീടം വെച്ചു

അവര്‍ നിന്നെ ജൂതരുടെ രാജാവു

എന്നു വിളിച്ച് അധിക്ഷേപിച്ചില്ലേ?

നിന്റെ ചോര അവര്‍ക്കു ഹരമായി

നിനക്കവര്‍ തന്നതു

ഭാരമേറിയ കുരിശു

ഗാഗുല്‍ത്താമലയേറിയ നിന്റെ

കിതപ്പും നിശ്വാസങ്ങളും

ആരും കേള്‍ക്കാനുണ്ടായിരുന്നില്ല,

ഞങ്ങളൊഴികെ

ക്രൂശിതനായ് നിനക്കു തൊട്ടുതന്നെ

ക്രൂശില്‍ പിടയുന്ന ചോരന്മാര്‍ക്കു

നീ സ്വാന്തനമേകി

നിന്നെക്കണ്ടു നൊന്തു പിടയുന്ന മാതാവിനും

നീ സ്വാന്തനമേകി

ഒന്നെ നീ പിതാവിനോടു ചോദിച്ചുള്ളൂ

‘എന്താണു പിതാവേ

നീയെന്നെ കൈ വിടുന്നതു?’

ചുറ്റും കൂരിരുള്‍ പരത്തി

നീ സ്വര്‍ഗസ്ഥനായപ്പോള്‍

ദൈവപുത്രനെ തിരിച്ചറിഞ്ഞവര്‍ ഭയന്നു

ഭൂമി കുലുങ്ങി

ഞങ്ങള്‍ നിന്നെ ക്രൂശില്‍ നിന്നിറക്കി

കല്ലറയില്‍ മൂടി

കനത്തകല്ലാല്‍ ദ്വാരമടച്ചു

ഇന്നു മൂന്നാമത്തെ ദിവസം

സുഗന്ധലേപനണളുമായി ഞാനെത്തി

ഞാന്‍,മേരി,മഗ്ദലനയിലെമേരി,

നിന്റെ ഉയിര്‍പ്പുകണ്ടു പുളകിതയായി

നിന്റെ സ്വരം കേട്ടു തരളിതയായി

നിന്റെ കൂട്ടുകാരെ

സമാധാനത്തിന്റെ ദൂതരാക്കി നിയോഗിച്ച്

നീ വീണ്ടും സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍

ചേരുന്നതും ഞാന്‍ കണ്ടു,

ഞാന്‍ മേരി, മേരി മഗ്ദലന