Skip to content

Monthly Archives: October 2009

കണ്ണുനീർത്തുള്ളികൾ

ഓർത്തുപോയ് ഞാനെൻ സഖീ നിന്നെയിന്നെന്തോ വീണ്ടും
ആർത്തയാം മുഖമെന്റെ മുന്നിലായ് നിറയവേ
പറയാനെനിയ്ക്കൊട്ടുമാകയില്ലറിഞ്ഞെന്നാൽ
പറയാതിരിയ്ക്കുവതെങ്ങിനെയെന്നോർത്തു ഞാൻ
അറിയാം ഉരുകുന്ന മെഴുകിൻ തിരി പോലെ
കഴിയുന്നു നിൻ ദിനം , കദനം തളം കെട്ടും
മുഖവും, മനസ്സിലെ സ് നേഹത്തിൻ ചിരാതിൽ നീ-
യണാതെ സൂക്ഷിയ്ക്കും നിറദീപവും കാണ്മൂ
പറയൂ മമ സഖീ, കൊഴിഞ്ഞ പൂമൊട്ടിനെ
യിനി നീയെന്തേ  മണ്ണിലലിയാൻ വിടുന്നില്ല?
ജന്മജന്മാന്തരങ്ങളെടുത്തീടണം നര-
ന്നൊന്നുമേയില്ല ഭൂവിൽ നശ്വരമറിക നീ
ഒരിറ്റു കണ്ണീർ വീഴ്ത്താനശക്ത, യെന്നാലും ഞാൻ
ഒരമ്മയ്ക്കെഴും ദു:ഖമെന്താണെന്നറിയുന്നു
കരയാൻ കഴിയുന്നുവെങ്കിലുമിതെന്തേ നീ
കദനക്കടൽ നീന്തിക്കയറാൻ തുനിഞ്ഞില്ല?
നിനക്കായ് നീളും കൈകളെന്തു നീ കാണുന്നില്ല
മറക്കാൻ പഠിയ്ക്കുവാൻ മനസ്സോടോതുന്നില്ല
നിനക്കൊപ്പമായ് ദു:ഖം പങ്കിടും [...]

ജന്മദിനത്തില്‍……

എന്തു ഞാന്‍ ചെയ്യണമാദ്യമായ് ,ചിന്തിച്ചു
നാളെ പിറന്നാളാണല്ലോ?
നല്ല ദിവസമായ് ത്തീരുവാനായി ഞാന്‍
നല്ല പോല്‍ പ്രാര്‍ത്ഥിയ്ക്ക വേണോ?
എന്നെ ജനിപ്പിച്ചൊരമ്മയോടാദ്യമായ്
രണ്ടുവാക്കോതിയെന്നാലോ?
ഇന്നും മനസ്സില്‍ മിഴിവാര്‍ന്ന രൂപമാ-
മച്ഛനെയൊന്നോര്‍ക്കിലെന്തേ?
കണ്ണനെയാദ്യം കണി കണ്ടാലോ?
ഒന്നമ്പലത്തിലേയ്ക്കോടിയാലോ?
നല്ല വിചാരം മനസ്സില്‍ നിറയുവാന്‍
ഉള്ളൊന്നു ശുദ്ധി ചെയ്താലോ?
ദാനങ്ങള്‍ ചെയ്യുക വേണ്ടതല്ലേ?
ഗാനങ്ങള്‍ കേട്ടിരുന്നാലോ?
എണ്ണ തേയ്ക്കാതെ കുളിച്ചെങ്കിലോ,യൊന്നു-
മുങ്ങിക്കുളിയ്ക്കായ് തുനിഞ്ഞെങ്കിലോ?
സ്വര്‍ണ്ണം നിറയെയണിഞ്ഞെങ്കിലോ?
വര്‍ണ്ണഭംഗി നിറഞ്ഞോരുടുപ്പിട്ടാലോ?
അയ്യോയെനിയ്ക്കൊന്നുമാകില്ല ,ചിന്തയി-
തെങ്ങൊട്ടു കൊണ്ടുപോകുന്നിതെന്നെ?
എന്തൊക്കെ മോഹങ്ങളെന്റെ മനസ്സി-
ലതെല്ലാം ചിരി വരുത്തുന്നു
എല്ലാമിതോര്‍ത്തു സമയം കടന്നുപോ-
യല്ലോ, പിറന്നാളുമെത്തി.

രാത്രി പന്ത്രണ്ടു കഴിഞ്ഞിതെന്‍ മക്കളു-
മോര്‍ത്തിതാ കേക്കുമായെത്തി
അമ്മയ്ക്കു ജന്മദിനാശംസകള്‍ നേരുന്നി-
തൊന്നുമേ ഞാന്‍ നിനച്ചില്ല.
ഉള്ളു നിറഞ്ഞു മുറിയ്ക്കവേ കേക്കിനെ
മെല്ലവേയെന്‍ പതിയോതി:
“പണ്ടു നാംചെയ്തവര്‍ക്കാ,യവര്‍ ചെയ്യുന്നു
ഇന്നു നമ്മള്‍ക്കായി,യെല്ലാം.
കാലമൊഴുകുന്നു, കാക്കില്ലയാരെയും
നീയുമീ [...]

വീണ്ടും മഴ വന്നല്ലോ!

കറുത്ത മേഘപ്പുതപ്പുമായി
കിഴക്കുനിന്നായി
ജ്വലിച്ചു നില്‍ക്കും സൂര്യന്‍ തീര്‍ത്തൊരു
കടുത്തവെയിലിന്നുള്ളില്‍ക്കൂടി
വീണ്ടും വന്നല്ലോ
മഴ തകര്‍ത്തു പെയ്തല്ലോ
വലിച്ചെറിഞ്ഞൊരു കുടകള്‍ തേടി
പരക്കമായല്ലോ
പിള്ളേര്‍ പരക്കമായല്ലോ
നനുത്ത പ്ലാസ്റ്റിക് കോട്ടിന്നുള്ളില്‍
തണുത്തു പോയല്ലോ
പിള്ളേര്‍ തണുത്തു പോയല്ലോ
നനഞ്ഞുപോയൊരു പുസ്തകമൊക്കെ
പ്പരത്തി വച്ചല്ലോ
പിള്ളേര്‍ പരത്തി വച്ചല്ലോ
കുരുന്നു കൈകള്‍ വിറമാറ്റീടാന്‍
തിരുമ്മിടുന്നല്ലോ
പിള്ളേര്‍ തിരുമ്മിടുന്നല്ലോ
വിശപ്പിനൊപ്പം തണുപ്പുമാറ്റാന്‍
കരങ്ങളമരുമ്പോള്‍
അടുക്കളയുടെ കതകും നോക്കി-
പ്പതുക്കെ നിന്നല്ലോ
പിള്ളേര്‍ പതുക്കെ നിന്നല്ലോ?
ചുടുക്കനെ ഞാന്‍ വിളമ്പി വച്ചൊരു
പലഹാരത്തട്ടം
ഒടുക്കലവരുടെയരികത്തെത്തി,
ചിരിച്ചിടുന്നല്ലോ
പിള്ളേര്‍ ചിരിച്ചിടുന്നല്ലോ
വിശപ്പു തീര്‍ന്നൊരു നിമിഷം പിള്ളേര്‍
കുതിച്ചിടുന്നല്ലോ, മഴയില്‍
കളിച്ചിടുന്നല്ലോ,ഒപ്പം
കുളിച്ചിടുന്നല്ലോ
പുറത്തു മദ്ദളമേളമൊരുക്കും
മഴയ്ക്കു സന്തോഷം,തകര്‍ത്തു
പെയ്യാനുന്മാദം!