ചെംപനിനീർപ്പൂ പറഞ്ഞതു..
ഇടതൂർന്ന ഇലകളുടെ ഹരിതാഭയ്ക്കുള്ളിൽ
ഒളിയ്ക്കാൻ ശ്രമിച്ചു നോക്കി
എന്റെ നിറം എന്നെ ഒറ്റിക്കൊടുത്തില്ലെങ്കിൽ
എന്നു കൊതിച്ചുപോയി.
വിടരുന്നതിനു മുൻപെത്ര സുരക്ഷിതയായിരുന്നു ഞാൻ !
അതോ എന്റെ തോന്നൽ മാത്രമോ?
മൊട്ടുകളെ കശക്കുന്നതിൽ
തൃപ്തി തേടുന്നവരാണല്ലോ കൂടുതൽ
എന്നിട്ടും വെമ്പിയതെന്തിനേ,
വിടരാനും ശ്രദ്ധയാകർഷിയ്ക്കാനും?
ഉള്ളിന്റെയുള്ളിൽ
എന്റെ നിറത്തിലും മണത്തിലും
ഞാനഹങ്കരിയ്ക്കുകയല്ലേ?
നിറഞ്ഞ പരാഗം നീട്ടി,
അളികളുടെ വരവിനായി,
സ്പർശത്തിനായി,
മധുരവേദനയുടെ നിമിഷവും കാത്തു
വിറപൂണ്ടു നിൽക്കുകയല്ലേ ഞാൻ?
ഞാനെന്ന വിഡ്ഢി.
എന്റെ കൂട്ടുകാരെ ഞാൻ വിസ്മരിച്ചോ?
ഇല്ല, അതെനിയ്ക്കാവില്ല.
ഇന്നലെയുടെ മുഴുവൻ വേദനയും
എന്റെ മനസ്സിലുണ്ടല്ലോ?
അവർ കൊതിച്ചതും വിധിച്ചതും
മറക്കാനാകാത്തവ തന്നെ
കുരുത്തതും, തുടുത്തതും,
വിടർന്നതും, നുകരപ്പെട്ടതും,
വിളറിയതും, പൊഴിഞ്ഞതും,
എന്റെ കണ്മുന്നിൽ തന്നെയായിരുന്നല്ലോ?.
ഒന്നും മറന്നിട്ടല്ല, സുഹൃത്തേ
എന്റെ കഴിവുകേടു കൊണ്ടൊന്നു മാത്രം
മാറ്റാനാവാത്ത തലവര
ഡെമോക്ലീസിന്റെ വാളായി
തലയ്ക്കുമുകളിൽ തൂങ്ങുമ്പോഴും
ഞാൻ [...]
മേഷാദി
മേഷാദിയെത്തും നേരമാഹ്ലാദം നിറയുന്നു
വേഷങ്ങളണിഞ്ഞിടൂ ,യാത്രയ്ക്കു സമയമായ്
നല്ലൊരു തുടക്കമതെന്തിന്നും കരണീയ-
മെന്നല്ലോ പണ്ടുള്ളവർ പഠിപ്പിച്ചു തന്നതും.
വിഷവമടുത്തീടിൽ വിഷു വന്നെത്തീടുന്നു
കണി – സദ്യകൾക്കു നാമൊരുക്കം കൂട്ടീടുന്നു
കണികാണണം, നല്ല തുടക്കമറിയുന്നു
അതിനായ് വേണ്ടുന്നവയൊന്നൊന്നായ്ത്തേടീടുന്നു
അറിയൂ വിഷു പിറന്നാളല്ലോ ജഗത്തിനും
കണിയായ്ക്കിട്ടീ പഞ്ചഭൂതങ്ങളറിഞ്ഞിടൂ
ഇന്ദ്രിയങ്ങളഞ്ചിന്റെ സൃഷ്ടിയ്ക്കും ഭോഗത്തിനു-
മൊന്നു കാരണമവ തന്നെ പഞ്ചഭൂതങ്ങൾ!
തുടക്കം മുതലേ നാം പ്രകൃതിയ്ക്കേകീ നന്ദി
കലർപ്പില്ലാതെയെന്നുമമ്മ പോൽ രക്ഷിപ്പവൾ
നിറഞ്ഞ സമൃദ്ധിയ്ക്കായ്, വന്നിടും നാളിന്നായും
മനസ്സിൽ പ്രാർത്ഥിയ്ക്കാനായ് വിഷുവന്നെത്തീടുന്നു
വിഷുവാ വിശ്വാസത്തിൻ, നന്ദി തൻ നാളാണല്ലോ
അറിവിൻ, നിറവിന്റെ സത്യമൊന്നതിനൊപ്പം
അറിയാത്തവയ്ക്കുള്ള ഭയത്തെക്കളയുന്നു
വരുമാ നാളിൻ ശുഭവിശ്വാസങ്ങളാലാവാം.
ചാരുത നിറഞ്ഞിടും കണിയോർമ്മകൾ തരും
മാനസം നിറയെ സൽച്ചിന്തകൾ വിരിയിയ്ക്കും
ഭദ്രദീപത്തിൽ തിളങ്ങീടുന്ന [...]
ഓർക്കാപ്പുറത്തെത്തിയ കല്ലേറു
ഓളങ്ങൾ സൃഷ്ടിച്ചപ്പോൾ
ഒന്നു മോഹിച്ചു
ശാപഗ്രസ്ഥയാവാൻ
തെറ്റാണോ,പറയൂ
എനിയ്ക്കും വികാരമില്ലേ?
വെറും സ്ഥലം മുടക്കിയെന്നോർത്തോ ?
കെട്ടിപ്പിടിച്ചു നിൽക്കുന്ന വിദ്യാലയവും
ചിത്രശലഭങ്ങൾ പോലെ
തുള്ളിക്കളിയ്ക്കുന്ന കിടാങ്ങളും
തൊട്ടടുത്ത ദേവീക്ഷേത്രവും
വിശാലമായ മൈതാനവും
പൊരിഞ്ഞവേനലിന്റെ തീക്ഷ്ണതയും
ദാഹിച്ചു തളരുന്ന പഥികരും
തണലേകുന്ന വന്മരങ്ങളും
ഉത്സവക്കാലത്തിന്റെ മാസ്മരികതയും
എനിയ്ക്കാവില്ലലോ മറക്കാൻ.
ഒരുപാടു കഥകളുമുണ്ടല്ലോ
നിങ്ങളൊത്തു പങ്കു വച്ചവയായി.
അന്നു ഞാൻ വെറും പാവം കിണർ
എങ്കിലും നിങ്ങളെത്തി
സാമീപ്യത്താൽ കോരിത്തരിപ്പിച്ചു
എന്റ്റെ നീരുറവ കോരിയെടുത്തു
ദാഹം ശമിപ്പിച്ചു
ഞാനെത്ര സ്ന്തുഷ്ടയായിരുന്നെന്നോ?
മനം മറന്നഹങ്കരിച്ചുവോ
ഈ ദുർവിധി വരാൻ?
കാണാനാകുന്നില്ലെ?
ഇതാ പുതിയ കുപ്പായം
അഴകാർന്ന എന്റെ ഉടൽ
എന്നിട്ടും തിരിഞ്ഞു നോക്കാനാരുമില്ലല്ലോ?
ദാഹം തീർക്കാനാരുമെത്തുന്നില്ലല്ലോ?
ഒരു കപ്പി പോലും എനിയ്ക്കായില്ല
ഒരു തൊട്ടി പോലും അടുത്തു വച്ചില്ല
അപ്പുറത്തെ തൈത്തെങ്ങിനും
ഇപ്പുറത്തെ പറമ്പിലെ വാഴകൾക്കും
ദാഹം തീർക്കാൻ പൈപ്പിൽ [...]
നിർവ്വചനങ്ങളിലെന്തിരിയ്ക്കുന്നു?
അവ ആർക്കും സൃഷ്ടിയ്ക്കാം
താണ്ടുന്ന വഴികളിൽകണ്ടെത്തുന്നവ
മനസ്സിൽ കൊത്തിയിടാം
ഓർമ്മകളുടെ കൂമ്പാരത്തിന്നടിയിൽ നിന്നും
ആവശ്യാനുസരണം വലിച്ചെടുക്കാം
ഉപയോഗിച്ച ശേഷം വലിച്ചെറിയാം
ഇനിയും വലിച്ചെടുക്കാനായി
സ്വന്തമല്ലേ, സ്വന്തം.
സ്ഥാനമാനങ്ങൾ വില നിശ്ചയിക്കുന്ന
ചോരയുടെ സാന്ദ്രത
കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കാൻ
എന്തെളുപ്പം
വരും , വരാതിരിയ്ക്കില്ല
നിന്നെയും ആ കൂമ്പാരത്തിൽ നിന്നും
വലിച്ചെടുക്കുന്ന നാൾ
അതല്ലെ എന്നും കണ്ടിട്ടുള്ളതും
സ്വന്തത്തെ കണ്ടെത്തൽ.
കണ്ടെത്തി സ്വന്തമാക്കാനല്ല
ഉപയോഗിയ്ക്കാൻ.
തലയ്ക്കു മുകളിലെ കൂര
സ്വന്തമായ്ക്കരുതുന്ന വിഡ്ഡികൾ
നടന്നുപോകും വഴിത്താര
മറന്നുപോകുന്ന മനസ്സുകൾ
തണുത്തുറഞ്ഞ ചോര
ശിഥിലമാക്കുന്ന ബന്ധങ്ങൾ
മടുപ്പിന്റെ ആവർത്തനങ്ങൾ
മനസ്സിന്റെ നെടുവീർപ്പിടലുകൾ
ഒടുക്കം മനസ്സിലാക്കാനാകും
സ്വന്തമെന്ന വിരോധാഭാസം.
ഇനിയുമൊരുയിർത്തെഴുന്നേൽപ്പിനായി
കളമൊരുക്കിടാം വിശ്വാസികളേ….
ഒന്നു ചുഴിഞ്ഞു നോക്കൂ സ്വയം
സ്വന്തമനസ്സുകളീലേയ്ക്കു തന്നെ
സമയമായില്ലേ പുതിയ തുടക്കത്തിനു?
പതഞ്ഞും പൊന്തിയും
നുരകുത്തിയൊഴുകും വിദ്വേഷം
ഒരു നല്ല നാളെയുടെ തുടക്കത്തിനായി
ബലികഴിയ്ക്കാൻ മടി വേണ്ടാ.
മുൾക്കിരീടങ്ങൾ ചുമക്കാം
മുറിവുകൾ ഉണ്ടായ്ക്കോട്ടെ
അവ സ്വയം ഉണങ്ങിക്കോളും
ഉണങ്ങിയ മരക്കഷ്ണങ്ങളെ
പരസ്പരം ചേർത്തു വച്ചു
ആണിയടിച്ചു കുരിശുകളാക്കി മാറ്റാനും
സ്വയം അവ ചുമക്കാനും
നിങ്ങൾക്കും തയ്യാറാവാമിനി.
സ്വർഗ്ഗസ്ഥനായ പിതാവിന്റെ
ആജ്ഞയെ ശിരസാ വഹിയ്ക്കാം
ഉള്ളിൽ കുടികൊള്ളുന്ന വിശ്വാസത്തിന്റെ
ഉറവയിലെ പരിശുദ്ധ ജലത്തിൽ
പാപങ്ങൾ കഴുകിക്കളയാം
മനസ്സിലേയും ശരീരത്തിലേയും മുറിവുകളെ
സ്നേഹത്തിന്റെ കരസ്പർശത്താലുണക്കാം
ഇന്നിനെ മറികടന്നു
നാളെയ്ക്കപ്പുറം വരുന്ന
മറ്റൊരു നല്ല നാളിനായി
സ്തുതി ഗീതം പാടാം
അവൻ ഉയിർത്തെഴുനേൽക്കുമ്പോൾ
ഒന്നിച്ചുകൂടി എതിരേൽക്കാം…
ഹാലേലൂയാ പാടാം….