1.
പാര്ത്താലാശ്ചര്യമുണ്ടേ , പ്രമുഖ കവികുലശ്രേഷ്ഠർ വാഴും സദസ്സിൽ
ചാർത്താനായിട്ടിതാ ഞാനൊരു ചെറിയ സുമം കൊണ്ടു വന്നെന്റെയമ്മേ !
തീർത്തും സന്തുഷ്ടയായിട്ടടിയനുടെ പിറന്നാളിലർപ്പിച്ചിടുന്നു
കാത്തീടേണം, കഴിഞ്ഞീടണമടിയനതിന്നേകണം നീ കടാക്ഷം.
2.
കേമത്തിൽ ശ്ലോകമൊപ്പം, കവിതകളെഴുതാനുണ്ടു മോഹം മനസ്സിൽ
മോഹത്താലെന്തു കാര്യം, കനിയണമതിനായമ്മ വാഗ്ദേവി നീയേ
ഗാനത്തിൻ, വാദ്യവൃന്ദാ നടനമിനിയുമെന്തുണ്ടതെല്ലാകലയ്ക്കും
നീ വിദ്യാ ദേവി, മായാ മയി, മമ മനതാരിൽ സ്ഥിരം വാണിടേണം.
3.
നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ‘ചിത്ര‘മാം സ്വർഗ്ഗലോകം
മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര
ഗാനത്തിൻ ഭൂഷണം നീ, പറയുക വരമെങ്ങുന്നു കിട്ടീ നിനക്കാ
നാകത്തിൽ കൊണ്ടുപോകാൻ കഴിവൊരു സമയം നിന്റെ സംഗീതമേകി.
4.
“ചീരക്കൂട്ടാനിലേറീ ലവണ,മവിയലിൽ വെന്തു പോയ് കഷ്ണമെല്ലാം,
ചോറോ ചീഞ്ഞല്ലോ, മോരിൽ പുളി,യതിഥിയിവർക്കെന്തുഞാനേകിടേണം?”
“ഏറെക്കഷ്ടപ്പെടേണ്ടാ, നഗരിയിൽ പുതുതായ് വന്ന ഹോട്ടൽ വരേയ്ക്കും
കാറേറിച്ചെന്നുവെന്നാലമിതരുചിയെഴും ഭക്ഷണം നൽകിടാം, ഹേ!“
5.
നിത്യാനന്ദം ലഭിയ്ക്കാൻ, കലയുടെ കളിവീടൊന്നു കാണാൻ കൊതിച്ചി-
ട്ടെത്തീ ഞാൻ നിന്റെ മുന്നിൽ, പലകുറി വലുതായുള്ള മോഹത്തിനാലെ
ഒത്തൂ,ചിത്തം കുളിർത്തൂ, തവമുഖകമലം, രൂപമെല്ലാം മനസ്സിൽ-
ക്കൊത്തീ, നിത്യം ലഭിയ്ക്കാൻ, കരുണയൊടടിയന്നേകണം ദർശനം തേ!
6.
വീണേടം വിഷ്ണുലോകം, കരമതിലധികം കാണുകില്ലാ, തുണിക്കെ-
ട്ടായിടാം കണ്ടിടുന്നു, ചെറിയൊരുപൊതിയുണ്ടൊട്ടു നന്നായ് മുറുക്കാൻ
പാറും വെഞ്ചാമരത്തിൻ സമമൊരു മുടിയും,മീശ, നീണ്ടുള്ള താടി-
ക്കാരൻ , സന്യാസി വര്യൻ,പലകുറി വരവുണ്ടെന്റെ ബാല്യത്തിൽ, വീട്ടിൽ.
7.
സ്നാനം ഞാൻ ചെയ്തു സൌപർണ്ണികയിൽ കുളിരെഴും തോയമൊന്നിൽ , മനസ്സിൽ
ഞാനന്നോർത്തു ശരിയ്ക്കും കളമൊഴി കമനീയാംഗി സൌപർണ്ണികേ നീ
കാലേ കേറീ യൊരദ്രീ പ്രതല മവിടെ ഞാൻ കണ്ട കാഴ്ച്ചയ്ക്കു വാക്കി-
ല്ലോതാനെൻ കയ്യിലെന്നാൽ പലകുറി പറയാമത്രമാത്രം മനോജ്ഞം.
8.
വിശ്വാസം നിൻ വിളക്കാണറിയുക പലരോതുന്നു, നീ താൻ പടുക്കും
വിശ്വാസത്തിൻ കഴുത്തിൽത്തറയരുതൊരുനാളും ചതിക്കത്തിയോർക്ക!
നിശ്വാസത്താൽ കെടാതാ ചെറുതിരി മനമൊന്നിൽസ്സദാ ഭദ്രമെന്നാ-
ലാശ്വാസം,ജീവിതത്തിൻ കളരിയിലടരാടീടുവാൻ ശങ്ക വേണ്ട!
9.
100- മുംബൈ ആക്രമണത്തിനു ഒരു വയസ്സു തികയുന്നു.
റോമാസാമ്രാജ്യമപ്പാവകനുടയ കൊടും ചൂടിൽ വെന്തങ്ങമർന്നോ-
രാനേരം വീണ മീട്ടീയൊരുവനതറിവുണ്ടാകുമെൻ കൂട്ടുകാർക്കും
ആ നീറോ തൻപകർപ്പീ നഗരിയെ യതുപോൽ പോയവർഷം നശിപ്പി-
ച്ചീ നൂറാം ശ്ലോകമന്നീ നഗരിയിൽ കരിയായ്പ്പോയവർക്കായിടട്ടേ!!
10.
കാര്യം ‘ശാർദ്ദൂല വിക്രീഡിത‘മതു ഹരമെന്നാലുമെൻ ‘സ്രഗ്ദ്ധരേ‘ നീ-
യാ’താരിൽത്തന്വി’ മൂലം പ്രിയമയി, കവിതാ ഭംഗി നിൻ സ്വന്തമല്ലോ!
നേരാണാ ‘ശാലിനി‘യ്ക്കും മധുരിമനിറയും ‘മാലിനി‘യ്ക്കൊത്തു ‘മന്ദാ-
ക്രാന്ത‘യ്ക്കും കാണ്മതെന്തേ സദൃശത, യിവർനിൻ സോദരർ തന്നെയാണോ?
One Comment
ഈ ശ്ലോകത്തെക്കുരിച്ച് അഭിപ്രായം പറയാനുള്ള അറിവൊന്നും എനിക്കില്ല.വളെരെ നന്നായി തോന്നി.ആശംസകള്‍
Post a Comment