Skip to content

Category Archives: കവിത

കൊളുത്താത്ത പന്തങ്ങൾ

ഒരാ ട്ടിൻ പറ്റത്തെപ്പോലെ
ശബ്ദമുണ്ടാക്കി മുട്ടിയുരുമ്മി
മുൻ നിരയിലെ ചലനത്തിനൊത്തു
ഇരുട്ടിലേയ്ക്കു..
ഇവിടെ വഴിയില്ല,
വഴി തെളിയിയ്ക്കാനായി
വടി പിടിച്ച ആട്ടിടയനുമില്ല
മുന്നിലെ ആളനക്കം
എനിയ്ക്കറിയാനാകുന്നില്ല
പിന്നിലോ
നോക്കാനെനിയ്ക്കു ഭയമാണു
മുന്നോട്ടു നീങ്ങാനെനിയ്ക്കാവും
ആ പന്തമൊന്നു കത്തിയ്ക്കാമോ?
ഹേ കാവൽക്കാരാ……
എനിയ്ക്കറിയാം നിങ്ങളിവിടെ
എവിടെയോ ഉണ്ടെന്നു
നിങ്ങളുടെ വശം പന്തമുണ്ടെന്നും
എനിക്കവ്യക്തമായോർമ്മയുണ്ടു.
നിശ്ശബ്ദതയുടെ കാഠിന്യം
എന്നെ ഭ്രാന്തു പിടിപ്പിയ്ക്കുന്നു
കാറ്റുമൂളുന്ന തുളകളിൽ നിന്നും
തിളച്ചു മറിയുന്ന ദ്രാവകം
എന്റെ മേൽ വീഴാതിരിയ്ക്കട്ടെ
എന്ന പ്രാർത്ഥനയാണെന്റെ ചുണ്ടുകളിൽ
അടച്ചിടപ്പെട്ട ചതിക്കുഴികളെന്നെ
അവസരം കാത്തിരിയ്ക്കുന്ന
നരഭോജികൾക്കു വലിച്ചെറിയാതിരിയ്ക്കട്ടെ
എന്നു മാത്രമാണെന്റെ മനസ്സിൽ
നരച്ചീറുകളുടെ സീൽക്കാരശബ്ദം
അടുത്തു വരുന്നല്ലോ?
ഇരുട്ടിന്റെ കരാളഹസ്തങ്ങൾ
ഇനിയുമിനിയും മുറുകും മുൻപായ്
ഹേ! കാവൽക്കാരാ…
നിന്റെ കത്തിച്ച പന്തത്തിന്റെ പ്രകാശത്തിനായി മാത്രം
യാചിയ്ക്കുകയാണു…..

ശന്തനു

ഞാൻ ശന്തനു
ശാന്തനാകാൻ കഴിയാത്ത
ഹസ്തിനപുരാധിപൻ
താലോലിച്ച സ്വപ്നങ്ങൾ
താലോലിയ്ക്കേണ്ടും കൈകളാൽ
തച്ചുടയ്ക്കുന്നതു കണ്ടിട്ടും
സ്തബ്ധനായി തരിച്ചു നിന്നവൻ
കുറ്റബോധത്താൽ നിറഞ്ഞ മനസ്സുമായി
കുട്ടികൾ നഷ്ടപ്പെടുന്നതു കണ്ടു നിന്നവൻ
പത്നീസ്നേഹത്തിന്റെ വലയ്ക്കുള്ളിൽ‌പ്പെട്ടു
പുത്രസ്നേഹം മറന്നവൻ
എത്ര ജന്മം നരകിച്ചാലും നേടാനാകുമോ
ഈ നീറുന്ന മനസ്സിനൊരു സ്വാന്തനം?
വിധി എനിയ്ക്കൊരുക്കിയ കെണി
ഇത്രയും നിഷ്ഠൂരമോ?
ജ്യേഷ്ഠഭ്രാതാക്കളിരിയ്ക്കവേ
സിംഹാസനസ്ഥനാകേണ്ടിവന്നതിൽ
തുടങ്ങിയോ എന്റെ അധ:പതനം?
താളം തെറ്റിയ മനസ്സിന്റെ
കടിഞ്ഞാൺ നിയന്ത്രിയ്ക്കാനാകാതെ
ഞാനാകെ തളരുന്നല്ലോ?
വിഭ്രമത്തിന്റെ പിടിയിലമർന്നു
കർത്തവ്യം മറക്കുന്ന ശന്തനുവെന്നു
നാളെ നാലാൾ പറയുമ്പോൾ
ഞാൻ ശന്തനു, രാജാ ശന്തനു
എന്തു മറുപടിയോതും?
പാപത്തിന്റെ ഇരുളിലേയ്ക്കു നീയെന്നെ
ഞാനറികെത്തന്നെ വലിച്ചിഴയ്ക്കുമ്പോഴും
ഗംഗേ, നീയറിയുന്നുണ്ടോ
നിന്നെത്തടയാൻ ഞാനശക്തനാണെന്നു?
എന്നെ ‘ശന്തനു”വാക്കുന്നതു നീയാണെന്നു?
നീയില്ലാത്തജീവിതമെനിയ്ക്കു വ്യർത്ഥമാണെന്നു.
ദു:ഖം കടിച്ചമർത്തി,
കണ്ണുകൾ ഇറുക്കെപ്പൂട്ടി
ഉരിയാട്ടമില്ലാതെ
ശന്തനുവിന്നും നിനക്കു പിറകിൽത്തന്നെ.

മഴ വന്നു മഴ വന്നു……

പുതു മണ്ണിൻ ഗന്ധവുമായി
മഴ വന്നു മഴ വന്നു
മഴവില്ലിനു ജന്മം നൽകാൻ
മഴ വന്നു, മഴ വന്നു
മലരെങ്ങും നിറയാനായി
മഴ വന്നു മഴ വന്നു
കുളിരെന്നിൽ നിറയ്ക്കാനായി
മഴ വന്നു മഴ വന്നു
ചെറുകാറ്റിൻ മദമോടൊപ്പം
മഴ വന്നു മഴ വന്നു
പുലരിയ്ക്കു തിളക്കം കൂട്ടാൻ
മഴ വന്നു മഴ വന്നു
വയലേലകളുഴുതുമറിയ്ക്കാൻ
മഴ വന്നു മഴ വന്നു
പുതുനാമ്പിനു ജീവൻ നൽകാൻ
മഴ വന്നു മഴ വന്നു
മലമുകളിൽ ഹരിതമണയ്ക്കാൻ
മഴ വന്നു മഴ വന്നു
പുഴകൾക്കു കുണുക്കം കൂട്ടാൻ
മഴ വന്നു മഴ വന്നു
ജലസാഗരമെങ്ങും തീർക്കാൻ
മഴ വന്നു മഴ വന്നു
ജനതയ്ക്കാശ്വാസം നൽകാൻ
മഴ വന്നു മഴ വന്നു

അജന്താ ശിൽ‌പ്പങ്ങൾ.


കല്ലിൽ വിരചിയ്ക്കപ്പെട്ട കവിതകൾ
കടന്നുപോയ കാലങ്ങളിലെന്നോ
എന്റെ മനസ്സിലും ചില ചിത്രങ്ങൾ
കോറി വലിച്ചിട്ടിരുന്നു
അക്ഷരങ്ങളുടെ ലോകത്തു നിന്നുകിട്ടിയ സമ്മാനം
വിസ്മയത്തിന്റെ സ്വർണ്ണ വർണ്ണമണിഞ്ഞ്
മുന്നിൽ നിരന്നപ്പോൾ
പ്രതികരിയ്ക്കേണ്ടതെങ്ങനെയെന്നു മറന്നു പോയി
മനസ്സിൽ ഒപ്പിയെടുക്കണോ
അതോ മനുഷ്യനിർമ്മിതമീ യന്ത്രത്തിലോ
കാലപ്പഴക്കം സമ്മാനിച്ച നഷ്ടത്തിനടിയിലെ
കഥയാണോ, കഠിനാദ്ധ്വാനമാണോ കാരുണ്യമാണോ
ഞാൻ അറിയേണ്ടതു?
വായിച്ച പുസ്തകങ്ങൾ തന്ന രൂപം
കാലത്തിന്റെ കുസൃതിയിൽ
വൈകൃതമാർന്നു മുന്നിൽ നിന്നപ്പോൾ
കരച്ചിൽ വന്നു
പ്രകൃതിയെ അറിഞ്ഞു, സ്നേഹിച്ചു
പ്രകൃതിയ്ക്കൊത്തു ജീവിച്ചവർ
അവരുടെ കരവിരുതുകളിൽ
ബോധിസത്വനും ശിബി രാജാവും
പുഞ്ചിരി തൂകി നിന്നു

പിന്നെയെന്നോ എപ്പോഴോ അവർ
വിസ്മൃതിയിലാണ്ടുപോയി
കാലം അവരുടെ രൂപത്തിൽ
കൈക്കരുത്തു കാണിച്ചു
വൈകിയെത്തിയ അംഗീകാരമായി
ലോകത്തിന്റെ ദൃഷ്ടി പതിഞ്ഞപ്പോൾ
നമ്മൾ സ്വന്തം സംസ്കൃതിയെ
തിരിച്ചറിയാൻ നെട്ടോട്ടമായി
അഭിമാനവിജൃംഭിതരായി
സ്വന്തമെന്ന മുദ്ര കുത്തി
എന്നിട്ടും മറന്നുപോയല്ലോ
നഷ്ടങ്ങളിൽ ഖേദിയ്ക്കാൻ
അത്ഭുതപ്പെടാനേ കഴിയുന്നുള്ളൂ
അത്യദ്ധ്വാനം [...]

ജന്മദിനാശംസകൾ, പൊന്മകനേ…

ജന്മദിനാശംസകൾ, പൊന്മകനേ…
നന്മകൾ വിതച്ചും തിന്മകളെയെതിർത്തും
പൊന്മകനേ…ഒരു വർഷം കൂടി പോകുന്നു
നിന്നിൽ മാറ്റങ്ങൾക്കു തുടക്കം  കുറിച്ചു,
എന്നിൽ സന്തോഷത്തിന്റെ മുളകൾ
പൊട്ടിവിടരുന്ന നാളുകൾക്കു
ഇനി കാത്തിരിപ്പിന്റെ മുഷിപ്പു വേണ്ട
കാണാനാകുന്നു, മാറ്റത്തിന്റെ കിരണങ്ങൾ
കേൾക്കാനാകുന്നു, പുതുമയുടെ ശംഖൊലി
മകനേ..ഉൾപ്പുളകത്തിന്റെ കതിരും പേറി
വന്നെത്തുന്ന നിന്റെ ജന്മദിനത്തിൽ
ഒന്നാശംസിയ്ക്കട്ടെ,ഞാൻ
ഇനിയുമിനിയും നീ ഉയരങ്ങളിലെത്താൻ
നിന്നെപ്രതി അഭിമാനം കൊള്ളാൻ
ഈ മാതൃഹൃദയം തുടിയ്ക്കുന്നതു നീയറിയുന്നില്ലേ?
ജനമദിനങ്ങൾ വന്നു പൊയ്ക്കൊണ്ടെയിരിയ്ക്കും
ഓർക്കുക, നിന്റെ ലക്ഷ്യം ഇനിയും ഒരുപാടൊരുപാടു ദൂരെ
കീഴ്പ്പെടുത്താൻ നിനക്കാകുമെന്നറിയാം
കാരണം പഠിപ്പിച്ചതു ഞാനാണല്ലോ?
പാതി വഴി വെച്ചു പോകില്ലെന്നുമറിയാം
കച്ചകെട്ടാൻ സമയമായി
അണിയറയൊഴിയാൻ കാത്തു നിൽക്കാനുമാകില്ല
ഓർമ്മയില്ലെ, ആ കഥ?
വാലിൽ തീ പിടിച്ച പക്ഷിയുടെ കഥ?
അഭിമാനപൂർവ്വം, ഈ അമ്മ [...]

മാറ്റൊലി

വയ്യെനിക്കിതു സഹിച്ചീടുവാനുള്ളിലിരു-
ന്നൊന്നൊന്നായാരോ കൂടം കൊണ്ടു തല്ലിടുന്നല്ലോ
കല്ലുകൾ പൊടിയുന്നെൻ മനസ്സിൽ, കയറ്റിയ
നല്ലൊരാഭാരത്തിനു തൂക്കമെന്നാലേറുന്നു
ആകെ മാറ്റത്തിന്നൊലിചുറ്റിലുമുയരുന്നു
മാനവൻ മറക്കുന്നു മനുഷ്യത്വത്തിൻ പാഠം
കലികാലത്തിൽ പോക്കിലെന്തുമായിടാം മനം
കടിഞ്ഞാണില്ലാത്തൊരു കുതിരയ്ക്കൊപ്പം ചാടും.
സ്വന്തബന്ധങ്ങൾക്കർത്ഥം മറക്കും പലപ്പോഴും
ചിന്തിയ്ക്കാൻ മറന്നിടും ഭവിഷ്യഫലങ്ങളെ
ധനത്തിൻ മോഹം പല വിപത്തും വരുത്തിടും
കൊടുക്കാൻ മടിച്ചിടും, പെരുക്കാൻ തേടും വഴി
കണ്ണുകൾ തുറക്കുവാൻ തയ്യാറായീടുകിൽ കാണാം
കല്ലുകൾ പൊട്ടിയ്ക്കുന്ന കുഞ്ഞൊന്നിൻ ചിത്രം നന്നായ്
കണ്ണീരില്ലല്ലോ വറ്റി, നിർവ്വികാരമാമുഖം
കല്ലിനെയുരുക്കുന്ന കദനം ഘനീഭവം
പൊള്ളുന്ന ചൂടിൽ നിന്നും പൊടിയിൽ നിന്നും രക്ഷ
കുഞ്ഞേ നിൻ ശിരസ്സിലെ തുണിയ്ക്കേകിടാനാമോ?
ഉള്ളിൽനിന്നുയർന്നിടും ചുടുനിശ്വാസങ്ങൾ നിന്റെ
കുഞ്ഞിളം വദനത്തിൽ വിയർപ്പായ് മാറുന്നുണ്ടോ?
ഇന്നു നീയൊഴുക്കീടും വിയർപ്പിൻ [...]

ഓണവും വിഷുവും

ഓണവും വിഷുവും
“കേരളത്തിന്റെ തനതായിടുമാഘോഷങ്ങൾ
ഏതൊക്കെയമ്മേ, പറഞ്ഞീടുകെന്നറിവിനായ്“
“ഓണവും വിഷുവുമാണോമനേ നമുക്കെന്നും
കേമാമായാഘോഷിയ്ക്കാനുള്ളവയറിഞ്ഞിടൂ‍.

ചിങ്ങത്തിലെത്തുന്നിതോണം
മേടമാസം വരുമ്പോൾ വിഷുവും
നെൽ‌പ്പാടമൊക്കെ വിരിപ്പിൻ കൊയ്ത്തു-
തീരുമ്പോഴെത്തുന്നിതോണം
കൊല്ലവർഷം കണക്കാക്കാൻ വിഷു
നല്ല വർഷത്തിൻ തുടക്കം
ഓണത്തിൻ പൂക്കളം മുഖ്യം , വിഷു-
വാണെങ്കിൽ പൊൻ കണി വേണം

കാണാം പലേതരം പൂക്ക-
ളോണനാളിൽ എല്ലായിടത്തും
സ്വർണ്ണനിറമാർന്നിരിയ്ക്കും വിഷു-
ക്കൊന്ന കണിയ്ക്കല്ലോ മുഖ്യം.
ഓണദിനങ്ങൾ പത്തല്ലോ
വിഷുവേകദിനാഘോഷമല്ലോ?
പത്തായമൊക്കെ നിറച്ചും നെല്ലു,
പുത്തനുടുപ്പോണ വേള
പച്ചക്കറികൾ സുഭിക്ഷം, വിഷു
ചക്കയ്ക്കും മാങ്ങയ്ക്കും കാലം
ചക്രവർത്തിത്തിരുമേനി മാബലി-
യെത്തുന്നിതോണദിനത്തിൽ
കർഷകൻ തൻ ദിനമല്ലോ വിഷു
ചക്രവർത്തിയുമവൻ താൻ
ഓണത്തിനെന്നും ലഭിയ്ക്കും നല്ലൊ-
രോണക്കോടി, പുതുവസ്ത്രം
നല്ല വിഷുക്കൈനീട്ടങ്ങൾ ബാലർ-
ക്കെല്ലാവരും നൽകിടുന്നു
ഓണത്തിൻ പന്തുകളിയ്ക്കേ ഹരം
മാലപ്പടക്കം വിഷു നാൾ
ഓണസ്സദ്യ ബഹുകേമം നല്ല
കാളനോലനെരിശ്ശേരിയവ്യൽ
മാമ്പഴം തൻ പുളീശ്ശേരി, വിഷു-
വായാലെരിശ്ശേരി [...]

ചോദ്യോത്തരങ്ങൾ

ഉറ്റുനോക്കുന്നൊരീ കൊച്ചുമുഖമിതിൽ
ചെറ്റു നിഴലിയ്ക്കും ഭാവങ്ങളെ
ഒട്ടുമറിയാതെ നീങ്ങുവാനാകുമോ,
കഷ്ടമോതുന്നവർ കാണുമേറെ.
“ഉള്ളിൽപ്പുകയുയരുന്നോ, പകയുടെ-
യള്ളിപ്പിടുത്തം മനസ്സിലുണ്ടോ?
വെണ്ണീർ പുരണ്ടൊരീ മേലുടുപ്പൊന്നിനെ-
ക്കണ്ണീരിനാലെ കഴുകാറുണ്ടോ?
പൊട്ടിപ്പൊളിഞ്ഞൊരാ ജാലകത്തിൽക്കൂടി-
യെത്തി നോക്കും സൂര്യരശ്മി പോലെ
ഒട്ടന്ധകാരം നിറഞ്ഞ മനസ്സിലും
പൊട്ടായ് പ്രഭ വിടർത്തുന്നോരുണ്ടോ?
ഒട്ടിക്കിടക്കും വയറിനു ഭക്ഷണം
കിട്ടാറുണ്ടോ, രാത്രി ചേക്കേറുവാൻ
കൂടുണ്ടോ, കൂട്ടുകാർ കാണുമോ, വേലയാ-
ലേറെത്തളർന്നു പോകാറുമുണ്ടോ?
ഒന്നു പുറത്തുപോയ് ചങ്ങാതിമാരൊത്തു
നന്നായ്ക്കളിയ്ക്കാൻ കൊതി വരുന്നോ?
പഞ്ജരത്തിൽനിന്നു മോചനം നേടുവാൻ
വെമ്പുന്നുവോ മനം, ചൊല്ലു കുഞ്ഞേ!“
എത്രയും ചോദ്യങ്ങളോടിയെത്തി മന-
മൊക്കെ ചോദിയ്ക്കുവാൻ വെമ്പിയെന്നാൽ
ദു:ഖപ്രതീകമാം നിൻ മുഖം തന്നെനി-
യ്ക്കൊട്ടു ചോദ്യം വിനാ ഉത്തരങ്ങൾ.

ചെംപനിനീർപ്പൂ പറഞ്ഞതു..

ചെംപനിനീർപ്പൂ പറഞ്ഞതു..

ഇടതൂർന്ന ഇലകളുടെ ഹരിതാഭയ്ക്കുള്ളിൽ
ഒളിയ്ക്കാൻ ശ്രമിച്ചു നോക്കി
എന്റെ നിറം എന്നെ ഒറ്റിക്കൊടുത്തില്ലെങ്കിൽ
എന്നു കൊതിച്ചുപോയി.
വിടരുന്നതിനു മുൻപെത്ര സുരക്ഷിതയായിരുന്നു ഞാൻ !
അതോ എന്റെ തോന്നൽ മാത്രമോ?
മൊട്ടുകളെ കശക്കുന്നതിൽ
തൃപ്തി തേടുന്നവരാണല്ലോ കൂടുതൽ
എന്നിട്ടും വെമ്പിയതെന്തിനേ,
വിടരാനും ശ്രദ്ധയാകർഷിയ്ക്കാനും?
ഉള്ളിന്റെയുള്ളിൽ
എന്റെ നിറത്തിലും മണത്തിലും
ഞാനഹങ്കരിയ്ക്കുകയല്ലേ?
നിറഞ്ഞ പരാഗം നീട്ടി,
അളികളുടെ വരവിനായി,
സ്പർശത്തിനായി,
മധുരവേദനയുടെ നിമിഷവും കാത്തു
വിറപൂണ്ടു നിൽക്കുകയല്ലേ ഞാൻ?
ഞാനെന്ന വിഡ്ഢി.
എന്റെ കൂട്ടുകാരെ ഞാൻ വിസ്മരിച്ചോ?
ഇല്ല, അതെനിയ്ക്കാവില്ല.
ഇന്നലെയുടെ മുഴുവൻ വേദനയും
എന്റെ മനസ്സിലുണ്ടല്ലോ?
അവർ കൊതിച്ചതും വിധിച്ചതും
മറക്കാനാകാത്തവ തന്നെ
കുരുത്തതും, തുടുത്തതും,
വിടർന്നതും, നുകരപ്പെട്ടതും,
വിളറിയതും, പൊഴിഞ്ഞതും,
എന്റെ കണ്മുന്നിൽ തന്നെയായിരുന്നല്ലോ?.
ഒന്നും മറന്നിട്ടല്ല, സുഹൃത്തേ
എന്റെ കഴിവുകേടു കൊണ്ടൊന്നു മാത്രം
മാറ്റാനാവാത്ത തലവര
ഡെമോക്ലീസിന്റെ വാളായി
തലയ്ക്കുമുകളിൽ തൂങ്ങുമ്പോഴും
ഞാൻ [...]

മേഷാദി,

മേഷാദി

മേഷാദിയെത്തും നേരമാഹ്ലാദം നിറയുന്നു
വേഷങ്ങളണിഞ്ഞിടൂ ,യാത്രയ്ക്കു സമയമായ്
നല്ലൊരു തുടക്കമതെന്തിന്നും കരണീയ-
മെന്നല്ലോ പണ്ടുള്ളവർ പഠിപ്പിച്ചു തന്നതും.
വിഷവമടുത്തീടിൽ വിഷു വന്നെത്തീടുന്നു
കണി – സദ്യകൾക്കു നാമൊരുക്കം കൂട്ടീടുന്നു
കണികാണണം, നല്ല തുടക്കമറിയുന്നു
അതിനായ് വേണ്ടുന്നവയൊന്നൊന്നായ്ത്തേടീടുന്നു
അറിയൂ വിഷു പിറന്നാളല്ലോ ജഗത്തിനും
കണിയായ്ക്കിട്ടീ പഞ്ചഭൂതങ്ങളറിഞ്ഞിടൂ
ഇന്ദ്രിയങ്ങളഞ്ചിന്റെ സൃഷ്ടിയ്ക്കും ഭോഗത്തിനു-
മൊന്നു കാരണമവ തന്നെ പഞ്ചഭൂതങ്ങൾ!
തുടക്കം മുതലേ നാം പ്രകൃതിയ്ക്കേകീ നന്ദി
കലർപ്പില്ലാതെയെന്നുമമ്മ പോൽ രക്ഷിപ്പവൾ
നിറഞ്ഞ സമൃദ്ധിയ്ക്കായ്, വന്നിടും നാളിന്നായും
മനസ്സിൽ പ്രാർത്ഥിയ്ക്കാനായ് വിഷുവന്നെത്തീടുന്നു
വിഷുവാ വിശ്വാസത്തിൻ, നന്ദി തൻ നാളാണല്ലോ
അറിവിൻ, നിറവിന്റെ സത്യമൊന്നതിനൊപ്പം
അറിയാത്തവയ്ക്കുള്ള ഭയത്തെക്കളയുന്നു
വരുമാ നാളിൻ ശുഭവിശ്വാസങ്ങളാലാവാം.
ചാരുത നിറഞ്ഞിടും കണിയോർമ്മകൾ തരും
മാനസം നിറയെ സൽച്ചിന്തകൾ വിരിയിയ്ക്കും
ഭദ്രദീപത്തിൽ തിളങ്ങീടുന്ന [...]