Skip to content

ശന്തനു

ഞാൻ ശന്തനു

ശാന്തനാകാൻ കഴിയാത്ത

ഹസ്തിനപുരാധിപൻ

താലോലിച്ച സ്വപ്നങ്ങൾ

താലോലിയ്ക്കേണ്ടും കൈകളാൽ

തച്ചുടയ്ക്കുന്നതു കണ്ടിട്ടും

സ്തബ്ധനായി തരിച്ചു നിന്നവൻ

കുറ്റബോധത്താൽ നിറഞ്ഞ മനസ്സുമായി

കുട്ടികൾ നഷ്ടപ്പെടുന്നതു കണ്ടു നിന്നവൻ

പത്നീസ്നേഹത്തിന്റെ വലയ്ക്കുള്ളിൽ‌പ്പെട്ടു

പുത്രസ്നേഹം മറന്നവൻ

എത്ര ജന്മം നരകിച്ചാലും നേടാനാകുമോ

ഈ നീറുന്ന മനസ്സിനൊരു സ്വാന്തനം?

വിധി എനിയ്ക്കൊരുക്കിയ കെണി

ഇത്രയും നിഷ്ഠൂരമോ?

ജ്യേഷ്ഠഭ്രാതാക്കളിരിയ്ക്കവേ

സിംഹാസനസ്ഥനാകേണ്ടിവന്നതിൽ

തുടങ്ങിയോ എന്റെ അധ:പതനം?

താളം തെറ്റിയ മനസ്സിന്റെ

കടിഞ്ഞാൺ നിയന്ത്രിയ്ക്കാനാകാതെ

ഞാനാകെ തളരുന്നല്ലോ?

വിഭ്രമത്തിന്റെ പിടിയിലമർന്നു

കർത്തവ്യം മറക്കുന്ന ശന്തനുവെന്നു

നാളെ നാലാൾ പറയുമ്പോൾ

ഞാൻ ശന്തനു, രാജാ ശന്തനു

എന്തു മറുപടിയോതും?

പാപത്തിന്റെ ഇരുളിലേയ്ക്കു നീയെന്നെ

ഞാനറികെത്തന്നെ വലിച്ചിഴയ്ക്കുമ്പോഴും

ഗംഗേ, നീയറിയുന്നുണ്ടോ

നിന്നെത്തടയാൻ ഞാനശക്തനാണെന്നു?

എന്നെ ‘ശന്തനു”വാക്കുന്നതു നീയാണെന്നു?

നീയില്ലാത്തജീവിതമെനിയ്ക്കു വ്യർത്ഥമാണെന്നു.

ദു:ഖം കടിച്ചമർത്തി,

കണ്ണുകൾ ഇറുക്കെപ്പൂട്ടി

ഉരിയാട്ടമില്ലാതെ

ശന്തനുവിന്നും നിനക്കു പിറകിൽത്തന്നെ.

Post a Comment

Your email is never published nor shared. Required fields are marked *
*
*